പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: 108 ആംബുലന്‍സ് ജീവനക്കാര്‍ പ്രഖ്യാപിച്ച സമരം പിന്‍വലിച്ചു. വിവിധ തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിൽ അനിശ്ചിത കാലത്തേക്കായിരുന്നു സമര പ്രഖ്യാപനം. തൊഴില്‍മന്ത്രി ബിന്ദു കൃഷ്ണയുമായി നടത്തിയ ചര്‍ച്ചയെ തുടർന്നാണ് സമരം പിൻവലിച്ചത്.
ആംബുലൻസ് ജീവനക്കാർക്ക് 4500 രൂപ ബോണസ് നല്കാന് ചര്‍ച്ചയില്‍ തീരുമാനമായി. ജീവനക്കാരുടെ പ്രതിനിധികള്‍ കരാര്‍ കമ്പനി പ്രതിനിധികള്‍ തൊഴിലാളി യൂണിയന് നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ ചർച്ചയിൽ പങ്കെടുത്തു.
ജീവനക്കാരുമായി കഴിഞ്ഞ ഒമ്പതാം തീയതി ലേബര്‍ കമ്മീഷണര്‍ ചര്‍ച്ച നടത്തിയിരുന്നെങ്കിലും തീരുമാനത്തിലെത്താന്‍ കഴിഞ്ഞിരുന്നില്ല. ഐഎൻടിയുസി, ബിഎംഎസ് സംഘടനകൾ കഴിഞ്ഞ 25 ദിവസമായി ഭാഗിക പണിമുടക്കിലായിരുന്നു. നടപടി ആവാതെയായതോടെയാണ് സിഐടിയു 17 ന് സമ്പൂർണ പണിമുടക്കിന് ആഹ്വാനം ചെയ്തത്.
എസ്മ പ്രയോഗിച്ച് സമരം തടയാനായിരുന്നു ആരോഗ്യവകുപ്പ് നീക്കം നടത്തിയത്. എന്നാൽ 108 ആംബുലൻസ് സർവീസ് നിലച്ചാൽ ജനങ്ങളുടെ ജീവന് ഭീഷണിയാകുമെന്നതടക്കം മുൻനിർത്തി ലേബർ കമ്മീഷന് ലഭിച്ച പരാതിയിൽ തൊഴിൽ വകുപ്പ് മന്ത്രി ഇടപെടുകയായിരുന്നു.
Tags : 108 ambulance employees call off indefinite strike minister