കൊച്ചി: കോതമംഗലത്ത് ബിജെപി നേതാക്കള്‍ പണം തട്ടിയ കേസില്‍ മൂന്നാം പ്രതിയായി പോലീസ് ഉദ്യോഗസ്ഥന്‍. ബിജെപി നിയോജകമണ്ഡലം സെക്രട്ടറി ടി.എസ് സുരേഷ് ആണ് കേസില്‍ ഒന്നാം പ്രതി. ജനറല്‍ സെക്രട്ടറി ഉണ്ണികൃഷ്ണന്‍ മാങ്ങോട് ആണ് രണ്ടാം പ്രതി. കേസില്‍ രണ്ടു പ്രതികളെയും സഹായിച്ച ഇടുക്കി പോലീസ് സ്‌റ്റേഷനിലെ സനല്‍ എന്ന പോലീസ് ഉദ്യോഗസ്ഥനെയാണ് മൂന്നാം പ്രതിയാക്കിയിരിക്കുന്നത്.
സൈബര്‍ കേസ് ഒതുക്കി തീര്‍ക്കാമെന്നു പറഞ്ഞ് ടി.എസ്. സുനീഷും ഉണ്ണികൃഷ്ണന്‍ മാങ്ങോടും 10,58,000 രൂപ തട്ടിയെന്ന് ആരോപിച്ച് ചേലാട് സ്വദേശിയായ ജോര്‍ജും കുടുംബവുമാണ് പരാതി നല്‍കിയത്. ആത്മഹത്യ ഭീഷണി മുഴക്കി പെട്രോളുമായി ഇവര്‍ കോതമംഗലം ബിജെപി ഓഫീസിനു മുന്നില്‍ കുത്തിയിരിപ്പു സമരം നടത്തിയിരുന്നു.
ടി.എസ്. സുനീഷും ഉണ്ണികൃഷ്ണന്‍ മാങ്ങോടും ഒളിവില്‍ പോയതിനാല്‍ സനലിനെ ചോദ്യം ചെയ്യാനാണ് പോലീസിന്റെ നീക്കം. കാസർഗോഡ്, ബംഗളൂരു പോലീസ് സ്‌റ്റേഷനുകളില്‍ ഓണ്‍ലൈന്‍ തട്ടിപ്പു കേസില്‍ ജോര്‍ജിന്‍റെ മകനും ഉള്‍പ്പെട്ടിരുന്നു. ഈ കേസ് ഒതുക്കി തീര്‍ക്കാമെന്ന് പറഞ്ഞാണ് ഒന്നും രണ്ടും പ്രതികള്‍ പണം വാങ്ങിയത്.
എന്നാല്‍ ബംഗളൂരു സ്റ്റേഷനില്‍ നിന്നും അറസ്റ്റ് വാറണ്ട് വന്നതോടെയാണ് കേസുകള്‍ തീര്‍പ്പാക്കിയില്ലെന്ന് ജോര്‍ജും കുടുംബവും മനസിലാക്കുന്നത്. ഇതോടെ പിഴ അടച്ചാണ് കേസ് തീര്‍പ്പാക്കിയത്. അതേസമയം, കേസില്‍ ഉള്‍പ്പെട്ട ടി.എസ്. സുരേഷില്‍ നിന്നും ബിജെപി രാജി വാങ്ങിയെന്നും കേസ് അന്വേഷിക്കുമെന്നും ബിജെപി ജില്ലാ പ്രസിഡന്‍റ് പി.പി. സജീവ് വ്യക്തമാക്കിയിട്ടുണ്ട്.
Tags : BJP money laundering case Police