കൊച്ചി: മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ എറണാകുളം ജില്ലയില്‍ മധുരം വിതരണം ചെയ്തും പടക്കം പൊട്ടിച്ചും ആഘോഷം. സതീശന്‍റെ നെട്ടൂരിലെ തറവാട് വീടിന് മുന്നിലും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചും പടക്കം പൊട്ടിച്ചും ആഹ്ലാദം പ്രകടിപ്പിട്ടു. മൂവാറ്റുപുഴ, എറണാകുളം നോര്‍ത്ത്, കോതമംഗലം, കൊച്ചി തുടങ്ങി എറണാകുളത്തെ നഗരങ്ങളില്‍ എല്ലാം മധുര വിതരണവും പ്രകടനവും നടന്നു.
കേരളത്തിന്‍റെ പതിനാറാമത് മുഖ്യമന്ത്രിയായി വി.ഡി. സതീശന്‍ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. കോണ്‍ഗ്രസ് ഗ്രൂപ്പ് സമവാക്യങ്ങളും നീണ്ട ചര്‍ച്ചകളും മറികടന്നാണ് വി.ഡി കേരളത്തിന്‍റെ നായകനായി മാറുന്നത്. 11 ദിവസത്തെ കാത്തിരിപ്പിന് വിരാമമിട്ടാണ് ഇന്ന് എഐസിസി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ദീപാദാസ് മുന്‍ഷി സതീശന്‍റെ പേര് പ്രഖ്യാപിച്ചത്.
കഴിഞ്ഞ അഞ്ച് വര്‍ഷം പ്രതിപക്ഷ നേതാവെന്ന നിലയില്‍ സര്‍ക്കാരിനെതിരെ അദ്ദേഹം നടത്തിയ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടങ്ങള്‍ക്കുള്ള അംഗീകാരമായാണ് ഈ പദവി വിലയിരുത്തപ്പെടുന്നത്. താഴെത്തട്ടിലെ പ്രവര്‍ത്തകരുടെ വികാരവും പൊതുസമൂഹത്തില്‍ അദ്ദേഹത്തിനുള്ള സ്വീകാര്യതയും കണക്കിലെടുത്താണ് ഹൈക്കമാന്‍ഡ് ഈ സുപ്രധാന തീരുമാനമെടുത്തത്.
എഎല്‍എമാരുടെ പിന്തുണ കെ.സി. വേണുഗോപാലിന് ആയിരുന്നുവെങ്കിലും ജനവികാരവും ഘടകകക്ഷികളുടെ അഭിപ്രായങ്ങളും മുന്‍ കെപിസിസി അധ്യക്ഷന്മാരുടേതുൾപ്പെടെയുള്ള നിലപാടും വി.ഡിക്ക് ഒപ്പമായിരുന്നു. പുതിയ സര്‍ക്കാര്‍ രൂപീകരണത്തിനൊപ്പം, പാര്‍ട്ടിക്കുള്ളിലെ വിഭാഗീയതയും ചെന്നിത്തലയുടെ അതൃപ്തിയും പരിഹരിക്കുക എന്നതാകും സതീശന് മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി.