തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഓഫീസ് ഉദ്യോഗസ്ഥർക്കും ജനങ്ങൾക്കും പ്രവേശനമില്ലാത്ത ഒരു രാവണൻ കോട്ടയാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്.
എകെജി സെന്‍ററിന്‍റെ അനക്സായ മുഖ്യമന്ത്രിയുടെ ഓഫീസിൽ ഭരണം നിയന്ത്രിച്ചിരുന്നത് സിപിഎം നേതാക്കളായ പി. ശശി, എ. പ്രദീപ്കുമാർ എന്നിവരായിരുന്നു. പോലീസ് ഭരണം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ പാർട്ടി തീരുമാനങ്ങളാണ് ഇവർ നടപ്പാക്കിയിരുന്നത്.
സൂപ്പർ സിഎം ആയ സി.എം. രവീന്ദ്രൻ എന്ന അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയെ മണിക്കൂറുകൾ കാത്തിരുന്ന് വണങ്ങുന്ന ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥർക്കു മാത്രമേ മുഖ്യമന്ത്രിയെ കാണാൻ കഴിഞ്ഞിരുന്നുള്ളൂ.
മുഖ്യമന്ത്രിയെ പൊതുജനങ്ങൾക്കു കാണുന്നതിനുള്ള സെക്രട്ടറിയേറ്റിലെ പതിവു സന്ദർശന സമയം പൂർണമായും റദ്ദാക്കി. ഇരുമ്പുമറയ്ക്കുള്ളിൽ കഴിയുന്ന മുഖ്യമന്ത്രിയെ പരസ്യ ബോർഡുകളിലും ടെലിവിഷൻ പാളികളിലും മാത്രമേ ജനങ്ങൾക്ക് കാണാൻ കഴിയൂവെന്ന് ചെറിയാൻ ഫിലിപ്പ് കുറ്റപ്പെടുത്തി.