AI Image for representation
കൊച്ചി: ലഹരി ഉപയോഗിച്ച ശേഷം ഭര്‍ത്താവ് ക്രൂരമായി മര്‍ദിക്കുകയും കിടപ്പറ ദൃശ്യങ്ങള്‍ ടെലിഗ്രാമില്‍ പങ്കുവച്ചതായും പരാതി. പാലക്കുഴ അമ്പലംകുന്ന് തണ്ടാശേരി വീട്ടില്‍ പ്രശാന്ത് പരമേശ്വരനെതിരെയാണ് അധ്യാപികയായ തൃശൂര്‍ സ്വദേശിനി കൂത്താട്ടുകുളം പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.
മയക്കുമരുന്നിന് അടിമയായ ഭര്‍ത്താവും അമ്മ കൗസല്യയും കൂടി മര്‍ദിച്ചതായാണ് യുവതി പരാതിയില്‍ പറയുന്നത്. ഒരു വര്‍ഷത്തെ സൗഹൃദത്തെ തുടര്‍ന്ന് ഫെബ്രുവരി 16ന് ആണ് ഇവര്‍ വിവാഹിതരായത്. ലഹരിക്കടിമയായ ഭര്‍ത്താവ് വിവാഹം കഴിഞ്ഞതു മുതല്‍ മനസിലാകാത്ത രീതിയില്‍ ലഹരി നല്‍കി കൊണ്ടിരുന്നു. എംഡിഎംഎ കേസിലെ പ്രതിയാണ് ഇയാളെന്നും യുവതി അറിഞ്ഞിരുന്നില്ല. എനര്‍ജി ഡ്രിങ്കില്‍ അടക്കം ലഹരി കലര്‍ത്തി യുവതിക്ക് നല്‍കുകയായിരുന്നു.
പാനിക് അറ്റാക്കും ശ്വാസം കിട്ടാത്ത അവസ്ഥയും വരാന്‍ തുടങ്ങിയതോടെയാണ് ഭര്‍ത്താവ് തന്നെ കാര്യം തുറന്നു പറയുന്നത്. യുവതി പ്രശ്‌നമുണ്ടാക്കിയ അന്നു മുതല്‍ ഉപദ്രവം ആരംഭിച്ചു. ആദ്യ വിവാഹത്തിലെ ഒരു മകളും അമ്മയുമാണ് യുവതിയുടെ വീട്ടിലുള്ളത്. സ്വന്തം വീട്ടില്‍ നില്‍ക്കുമ്പോഴും വന്ന് ബഹളം ഉണ്ടാക്കുകയും ഉപദ്രവിക്കുകയും ചെയ്തിട്ടുണ്ടെന്ന് യുവതി വ്യക്തമാക്കി. സ്ഥിരമായി എംഡിഎംഎ വരുത്തുകയും തന്‍റെ മുന്നില്‍ ഇരുന്ന് ഉപയോഗിച്ച് ലൈംഗികമായി ഉപദ്രവിക്കും.
ടെലിഗ്രാമില്‍ വീഡിയോ കോള്‍ വഴി പലര്‍ക്കും ഇത് കാണിച്ചു കൊടുക്കുകയും ചെയ്യും. ക്രൂരമായി മര്‍ദിക്കും. അയാളോടുള്ള ഇഷ്ടം കൊണ്ടാണ് ആദ്യം പരാതി പെടാതെ മറച്ചു വച്ചത്. അയാളുടെ അമ്മ വന്ന് തന്‍റെ കൈപിടിച്ച് വച്ച് മകനെ കൊണ്ട് തല്ലിക്കും. തല്ലി അവശനിലയിലാക്കിയിട്ടുണ്ട്. ഓഗസ്റ്റ് 15ന് വളരെ ക്രൂരമായി ഉപദ്രവിച്ചു. തലമുടി വലിച്ച് ചുമരിനിട്ട് അടിച്ചു. അമ്മ അടിക്കാനായി തന്നെ പിടിച്ചു വച്ചു കൊടുത്തു. കഴുത്തിന്‍റെ ഡിസ്‌ക് ഇളകിപ്പോയെന്നും പരാതിയിൽ പറയുന്നു.
തന്നെ മാനസിക രോഗിയാക്കി ചിത്രീകരിച്ച് ഒഴിവാക്കാനായിരുന്നു ശ്രമം. ഒരുപാട് നീചമായി ആക്രമിച്ചു. കൊന്നു കെട്ടിതൂക്കുന്ന അവസ്ഥയായിരുന്നു. താന്‍ ആര്‍ത്തുവിളിച്ചിട്ടും അവിടെയുണ്ടായ വേലക്കാരി പോലും തന്നെ സഹായിച്ചില്ല. അമ്മയുടെ കൈ കടിച്ച് തള്ളി മാറ്റിയാണ് അവിടെ നിന്നും രക്ഷപ്പെട്ടോടിയത്.
പോലീസിനെ വിളിച്ചു. എസ്‌ഐയും ടീമും വന്ന് രക്ഷിച്ചു. യൂബര്‍ വിളിച്ച് നേരെ ദേവമാതാ ഹോസ്പിറ്റലിലേക്ക് പോവുകയായിരുന്നു. എവിടെ നിന്നാണ് അയാള്‍ എംഡിഎംഎ വാങ്ങുന്നതെന്ന് മൊഴി നല്കിയിട്ടുണ്ടെന്നും യുവതി പറയുന്നു. എംഡിഎംഎ പിടികൂടിയ കേസിലെ പ്രതിയാണ് പ്രശാന്ത്. പനങ്ങാട് സ്റ്റേഷനില്‍ ഇയാള്‍ക്കെതിരെ കേസ് ഉണ്ട്.
Tags : Complaint Women Husband