മരട്: മോഡലിംഗിന്റെ പേരിലും ജോലി വാഗ്ദാനം ചെയ്തും പണം വാങ്ങി യുവതികളെ വിദേശത്തെത്തിച്ച് ലൈംഗിക വ്യാപാരത്തിനുപയോഗിച്ച കേസിലെ മുഖ്യപ്രതി ആലുവ തൈനോത്തില്‍ കടവില്‍ റോഡില്‍ താമസിക്കുന്ന ഗുരുവായൂര്‍ തൈക്കാട് സ്വദേശി സിന്ധു എന്ന സ്റ്റോയ്സിയെ ഇന്നലെ വൈകുന്നേരം കൊച്ചിയിലെത്തിച്ചു.
സെക്സ് റാക്കറ്റിന്റെ പ്രധാന ആസൂത്രകയായ ഇവരെ മുംബൈയിൽനിന്നാണു പോലീസ് പിടികൂടിയത്. ഇവരുടെ സംഘത്തിൽപ്പെട്ട രണ്ടുപേരെക്കൂടി പിടികൂടാനുള്ള ശ്രമങ്ങൾ പോലീസ് ഊർജിതമാക്കിയിട്ടുണ്ട്. കേസിലുള്ള അന്താരാഷ്ട്ര സെക്സ് റാക്കറ്റുകളുടെ ഇടപെടലുകളെയും പ്രതികളുടെ ഗുണ്ടാബന്ധങ്ങളെയുംകുറിച്ചുള്ള അന്വേഷണത്തിലാണു പോലീസ്.
സിന്ധുവിനെയും നിലവിൽ റിമാൻഡിലുള്ള അലീനയെയും മഞ്ജിമയെയും കസ്റ്റഡിയിൽ വാങ്ങി മൂന്നുപേരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനാണു പോലീസ് ശ്രമിക്കുന്നത്.
ഫാഷൻ ഷോയുടെയും മോഡലിംഗിന്റെയും മേക്കപ്പ് ആർട്ടിസ്റ്റുകളുടെയും പേരിൽ യുവതികളെ സിന്ധുവിന്റെ ദുബായിലുള്ള കേന്ദ്രങ്ങളിലേക്ക് എത്തിക്കുന്നതിന്റെ ഏജന്റുമാരായാണ് അലീനയും മഞ്ജിമയും പ്രവർത്തിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു.
ഇവന്റ് മാനേജ്മെന്റ് കമ്പനിയുടെ പേരിലായിരുന്നു ഫാഷൻ ഷോയുടെയും മോഡലിംഗിന്റെയും പരസ്യങ്ങളും മറ്റും നൽകി യുവതികളെ പ്രതികൾ ആകർഷിച്ചിരുന്നത്.
യുവതികളെ ദുബായിൽ എത്തിച്ചുകഴിഞ്ഞാൽ ഇവരുടെ ഫോട്ടോകൾ വാട്സാപ് വഴി കൈമാറിയായിരുന്നു സംഘം ഇടപാട് ഉറപ്പിച്ചിരുന്നത്. മയക്കുമരുന്ന് നൽകിയും മർദിച്ചും ഇരകളുടെ പ്രതികരണശേഷി നഷ്ടപ്പെടുത്തിയശേഷം ലൈംഗിക ചൂഷണത്തിനിരയാക്കുന്ന ദൃശ്യങ്ങൾ ഒളികാമറകൾ സ്ഥാപിച്ചാണ് പകർത്തിയിരുന്നത്.
ഈ ഇടപാടിലൂടെയും ലക്ഷങ്ങൾ കൈമാറിയിരുന്നുവെന്ന് പറയുന്നു.
Tags : sex racket mastermind Sindhu Kochi Dubai based