തീക്കട്ട ബൈജു
കൊച്ചി: ഫോർട്ടുകൊച്ചിയിൽ സൗജന്യമായി മത്സ്യം നൽകിയില്ലെന്ന കാരണത്താൽ വയോധികനായ കച്ചവടക്കാരന് ക്രൂരമർദനം. തുരുത്തി സ്വദേശി ഹനീഫിനാണ് (66) മർദനമേറ്റത്. സംഭവത്തിൽ നിരവധി ഗുണ്ടാ ആക്രമണ കേസുകളിൽ പ്രതിയായ 'തീക്കട്ട ബൈജു' എന്ന ബൈജുവിനെ പോലീസ് അറസ്റ്റ് ചെയ്തു.
സൗജന്യമായി മത്സ്യം നൽകാൻ കഴിയില്ലെന്ന് വ്യക്തമാക്കിയതോടെ പ്രകോപിതനായ ബൈജു, ഹനീഫിന്റെ മുഖത്തടിക്കുകയായിരുന്നു. അടികൊണ്ട് നിലത്തുവീണ ഹനീഫിന്റെ തലയ്ക്ക് കരിങ്കല്ലുകൊണ്ട് ഇടിക്കുകയും ചെയ്തു. പണ കൊടുത്ത് വാങ്ങുന്ന മത്സ്യം സൗജന്യമായി നൽകാൻ കഴിയുമോ എന്ന് ചോദിച്ചതിന് അമ്മയെപ്പോലും അസഭ്യം പറഞ്ഞാണ് ആക്രമണം നടത്തിയതെന്ന് ഹനീഫ് പറഞ്ഞു.
പോലീസുകാരുടെ മുന്നിൽ വെച്ചാണ് അക്രമി മദ്യപിക്കാറുള്ളതെന്നും ഇയാൾ നിരന്തരം ഭീഷണിപ്പെടുത്താറുണ്ടെന്നും ഹനീഫ് വെളിപ്പെടുത്തി. വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് പോലീസ് ബൈജുവിനെതിരേ കേസെടുത്തത്. മുമ്പ് മത്സ്യബന്ധന ബോട്ടിന്റെ മോട്ടോർ നശിപ്പിച്ചതടക്കം നിരവധി കേസുകളിൽ പ്രതിയാണ് ഇയാളെന്ന് പ്രദേശവാസികൾ പറഞ്ഞു.
Tags : Fort Kochi man beaten up Arrest Deepika DeepikaNewspaper NewsUpdate Headlines