പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡൽഹി: ഇന്ത്യ ആതിഥേയത്വം വഹിച്ച 18-ാമത് ബ്രിക്സ് ഉച്ചകോടിക്കിടെ ആഗോള തലവന്മാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയത് 15 ഉഭയകക്ഷി ചർച്ചകൾ. റഷ്യൻ പ്രസിഡന്റ് വ്ലാദ്മിർ പുടിൻ, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ്, ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ എന്നിവരടക്കം ലോകനേതാക്കളുമായി മൂന്ന് ദിവസങ്ങളിലായി നടന്ന ചർച്ചകൾ ഇന്ത്യയുടെ നയതന്ത്ര-സാമ്പത്തിക താത്പര്യങ്ങൾക്ക് മുൻഗണന നൽകുന്നതായിരുന്നു.
റഷ്യൻ പ്രസിഡന്റ് വ്ലാദ്മിർ പുടിനുമായുള്ള കൂടിക്കാഴ്ചയിൽ പ്രതിരോധം, ഊർജം, സിവിൽ ന്യൂക്ലിയർ മേഖലകളിലെ സഹകരണവും 2030-ഓടെ ഉഭയകക്ഷി വ്യാപാരം 100 ബില്യൺ ഡോളറിലെത്തിക്കാനുള്ള പദ്ധതികളും ചർച്ചയായി. റഷ്യ-യുക്രെയ്ൻ, പശ്ചിമേഷ്യൻ സംഘർഷങ്ങളിൽ നയതന്ത്ര പരിഹാരമാണ് ആവശ്യമെന്ന് മോദി വ്യക്തമാക്കി. ഇറാൻ പ്രസിഡന്റുമായുള്ള കൂടിക്കാഴ്ചയിൽ പശ്ചിമേഷ്യയിലെ സമാധാനവും സുരക്ഷയും പ്രധാന വിഷയമായി. യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസുമായും മോദി ചർച്ച നടത്തി.
ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗുമായുള്ള ചർച്ചയിൽ അതിർത്തി തർക്കങ്ങൾ, സമാധാനം, വിതരണ ശൃംഖലകളുടെ സുരക്ഷിതത്വം എന്നിവ ഉയർന്നുവന്നു. അഭിപ്രായവ്യത്യാസങ്ങൾ തർക്കങ്ങളായി മാറരുതെന്നും പരസ്പര ബഹുമാനം അനിവാര്യമാണെന്നും പ്രധാനമന്ത്രി ഓർമിപ്പിച്ചു. മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം, യുഎഇ കിരീടാവകാശി ഷെയ്ഖ് ഖാലിദ്, എത്യോപ്യൻ പ്രധാനമന്ത്രി എന്നിവരുമായും കൂടിക്കാഴ്ചകൾ നടന്നു.
ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റാമഫോസ, കസാഖ് പ്രസിഡന്റ് കാസിം ജോമാർട്ട് തോക്കയേവ്, ഫിലിപ്പീൻസ് പ്രസിഡന്റ് ഫെർഡിനാന്റ് മാർക്കോസ് ജൂനിയർ, ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ സിസി എന്നിവരുമായി സംസാരിച്ച് ഗ്ലോബൽ സൗത്ത് സഹകരണം കൂടുതൽ ശക്തമാക്കി. ഔദ്യോഗിക കൂടിക്കാഴ്ചകൾക്ക് പുറമേ നിരവധി അനൗദ്യോഗിക ചർച്ചകളും നയതന്ത്ര കൂടിക്കാഴ്ചകളും ഉച്ചകോടിയുടെ ഭാഗമായി നടന്നു.
Tags : NarendraModi PrimeMinister BRICSSummit NewDelhi LatestNews Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash