തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ വീട്ടിലെ ഇഡി റെയ്ഡിൽ പ്രതികരണവുമായി സിപിഎം നേതാവ് ഇ.പി. ജയരാജൻ. പാർട്ടിക്ക് അകത്തും പുറത്തും കലാപമുണ്ടാക്കാനുള്ള ഗൂഢലക്ഷ്യമാണെന്നും അതിനാണ് ഇഡിയെ ഉപയോഗപ്പെടുത്തുന്നതെന്നും ജയരാജൻ പ്രതികരിച്ചു.
കേരള ഭരണകൂടത്തിനും ഇതിൽ പങ്കുണ്ട്. പാർട്ടിയെ വേട്ടയാടലാണെന്നും ഇടതുപക്ഷത്തെ തകർക്കാൻ വലതുപക്ഷത്തിന് കരുത്ത് പകരാനാണിതെന്നും ജയരാജൻ വിമർശിച്ചു. ബിജെപി - കോൺഗ്രസിന്റെ ആസൂത്രിത പദ്ധതിയാണിതെന്നും ഇഡിയുടേത് നിയമവിരുദ്ധ പ്രവർത്തിയാണെന്നും ഇ.പി. ജയരാജൻ കൂട്ടിച്ചേർത്തു.
മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണാ വിജയനെ ഇഡി ചോദ്യം ചെയ്യുകയാണ്. തിരുവനന്തപുരത്തെ വീട്ടിൽ ആണ് മൊഴി എടുക്കുന്നത്.
പിണറായിയുടെ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലുള്ള വാടക വീട്ടിൽ രാവിലെ മുതൽ ഇഡി റെയ്ഡ് പുരോഗമിക്കുകയാണ്. കേസുമായി ബന്ധപ്പെട്ട 12 കേന്ദ്രങ്ങളിലാണ് റെയ്ഡ് നടക്കുന്നത്.
സംസ്ഥാന പോലീസിനെ അറിയിക്കാതെയാണ് ഇഡി പരിശോധന പുരോഗമിക്കുന്നത്. ഇന്റലിജൻസിനെയോ,സ്പെഷ്യൽ ബ്രാഞ്ചിനെയോ, ലോക്കൽ പോലീസിനെയോ അറിയിക്കാതെയാണ് റെയ്ഡ് നീക്കം.
കേസിൽ വീണ വിജയന്റെ സാമ്പത്തിക ഇടപാടുകൾ, സാമ്പത്തിക സ്രോതസിന്റെ ഇടപാടുകൾ, കമ്പനിയുടെ വിവരങ്ങൾ, പിണറായി വിജയന്റെ വിവരങ്ങൾ എന്നിവയാകും പരിശോധിക്കുകയെന്നാണ് ഇഡി വൃത്തങ്ങൾ വ്യക്തമാക്കുന്നത്.
എക്സാലോജിക് ഇടപാടിലെ ഇഡി അന്വേഷണം പ്രഥമ ദൃഷ്ട്യാ നിലനിൽക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇഡിയുടെ നാടകീയ പരിശോധന ആരംഭിച്ചത്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് അന്വേഷണവുമായി മുന്നോട്ട് പോകാമെന്ന് കോടതി. ആരോപണ വിധേയർ ആരെന്നു നോക്കി അന്വേഷണം നിർത്താനാകില്ലെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു.
Tags : cpm leader ep jayarajan enforcement directorate raid pinarayi vijayan