കൊച്ചി: തലശേരിയിലെ എന്‍ഡിഎഫ് പ്രവര്‍ത്തകനായിരുന്ന ഫസലിനെ കൊലപ്പെടുത്തിയ കേസിലെ നിര്‍ണായക തെളിവായ രക്തം പുരണ്ട തൂവാല കോടതിയില്‍നിന്നു കാണാതായി. എറണാകുളം സിബിഐ പ്രത്യേക കോടതിയില്‍ നടന്ന വിസ്താരത്തിനിടയിലാണ് ഇക്കാര്യം വ്യക്തമായത്.
തൊണ്ടിമുതല്‍ ഹാജരാക്കാന്‍ സിബിഐ അഭിഭാഷകന് ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് എറണാകുളം സിജെഎം കോടതിയില്‍ സൂക്ഷിച്ചിരുന്ന തൂവാല ഹാജരാക്കിയത്. സീല്‍ ചെയ്തുവച്ചിരുന്ന കവര്‍ തുറന്നുനോക്കിയപ്പോഴാണ് തൂവാല അതിലില്ലെന്നു മനസിലായത്.
തൂവാല സൂക്ഷിച്ച കടലാസ് കവറിനുമുകളില്‍ എലി കരണ്ടു കൊണ്ടുപോയി എന്ന് എഴുതിവച്ചിരുന്നു. തൂവാല ആദ്യം സൂക്ഷിച്ചിരുന്ന ബ്രൗണ്‍ പേപ്പര്‍ കവര്‍ മധ്യത്തില്‍ കീറിയിട്ടുണ്ട്. മറ്റൊരു ബ്രൗണ്‍ കവറിനുള്ളില്‍ കീറിയ കവര്‍ നിക്ഷേപിച്ച് സെല്ലോ ടേപ്പ് ഉപയോഗിച്ച് ഒട്ടിച്ചതായും കാണപ്പെട്ടു.
ഫസൽ വധത്തിനുശേഷം റോഡില്‍ കിടന്നാണ് രക്തം പുരണ്ട നിലയില്‍ തൂവാല കിട്ടിയത്. കൊലപാതകത്തിന്റെ ഉത്തരവാദിത്വം ആര്‍എസ്എസ് പ്രവര്ത്തകർക്കാണെന്നു വരുത്തിത്തീർക്കാൻ ഗൂഢാലോചന നടത്തി പ്രതികള്‍ തൂവാല ഫസലിന്റെ രക്തം മുക്കി ഇവിടെ കൊണ്ടുവന്നിട്ടതാണെന്നാണു സിബിഐയുടെ വാദം.
Tags : Fasal murder case court missing Evidence