തൃശൂർ: ഒളരിയിൽ വോട്ടർമാരെ സ്വാധീനിക്കാൻ ബിജെപി ഭക്ഷ്യ കിറ്റുകൾ വിതരണംചെയ്തെന്ന എൽഡിഎഫിന്റെ പരാതിയിൽ പോലീസ് നടപടി.
ഒളരിയിലെ കാർത്തിക സൂപ്പർമാർക്കറ്റ് കേന്ദ്രീകരിച്ചു നടന്ന കിറ്റ് വിതരണം പോലീസ് ഇടപെട്ടു തടഞ്ഞു. സ്ഥാപനം താത്കാലികമായി അടപ്പിച്ചു. ഇവിടെനിന്നു വിതരണത്തിനു തയാറാക്കിയ കിറ്റുകൾ പോലീസ് കണ്ടെടുത്തു.
കഴിഞ്ഞദിവസംമുതൽ ബിജെപി, സൂപ്പർമാർക്കറ്റ് വഴി കിറ്റുകൾ വിതരണം ചെയ്തുവരികയാണെന്നാണ് എൽഡിഎഫ് ആരോപിക്കുന്നത്. ഏകദേശം 900 രൂപയോളം വിലവരുന്ന കിറ്റുകളാണ് പ്രദേശത്തെ വീട്ടമ്മമാർ ഉൾപ്പെടെയുള്ളവർക്കു നൽകിയിരുന്നത്.
വോട്ടുറപ്പിക്കാനായി മണ്ഡലത്തിലുടനീളം ബിജെപി കിറ്റുകളും വസ്ത്രങ്ങളും മദ്യവും വിതരണംചെയ്യുകയാണെന്നു സിപിഐ നേതാവ് വി.എസ്. സുനിൽകുമാർ ആരോപിച്ചു.
സ്വർണവ്യാപാരികളുടെയും ബാറുടമകളുടെയും സഹായത്തോടെയാണ് ഈ അവിശുദ്ധനീക്കമെന്നും, സുരേഷ് ഗോപി മത്സരിച്ച 2024ലെ തെരഞ്ഞെടുപ്പുകാലത്തും സമാനമായ പണമിടപാടുകൾ ബിജെപി നടത്തിയിരുന്നതായും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു.
അതേസമയം, രാഷ്ട്രീയലക്ഷ്യങ്ങളോടെയല്ല കിറ്റുകൾ നൽകിയതെന്നാണ് സൂപ്പർമാർക്കറ്റ് ഉടമയുടെ വിശദീകരണം. രാധാകൃഷ്ണൻ എന്ന വ്യക്തി 75 കിറ്റുകൾക്ക് ഓർഡർ നൽകിയിരുന്നെന്നും ഇതിന്റെ പണം അദ്ദേഹംതന്നെ അടച്ചെന്നും ഉടമ പറഞ്ഞു.
എത്തിയവർക്കു കിറ്റുകൾ കൈമാറുകയാണ് ചെയ്തതെന്നും ഓർഡർ നൽകിയ ആളുടെ രാഷ്ട്രീയപശ്ചാത്തലം അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബിജെപി പ്രവർത്തകർ കിറ്റു നൽകുന്നുണ്ടെന്ന് അയൽവാസികൾ പറഞ്ഞതനുസരിച്ചാണ് കിറ്റ് വാങ്ങാൻ എത്തിയതെന്നു കടയിലെത്തിയ ചില സ്ത്രീകൾ പ്രതികരിച്ചു.
എൽഡിഎഫിന്റെ ആരോപണങ്ങളെ ബിജെപി പൂർണമായും തള്ളി. പരാജയഭീതി മൂലം എൽഡിഎഫ് കെട്ടിച്ചമച്ച കഥയാണിതെന്നു ബിജെപി ജനറൽ സെക്രട്ടറി ഹരി പറഞ്ഞു. എൽഡിഎഫിന് അനുകൂലമായ ഉദ്യോഗസ്ഥരെ ഉപയോഗിച്ചുള്ള നാടകമാണിത്. കിറ്റ് വിതരണത്തിൽ ബിജെപി പ്രവർത്തകർക്കു പങ്കുണ്ടെങ്കിൽ അതു തെളിയിക്കാനും അദ്ദേഹം വെല്ലുവിളിച്ചു.
സംഭവത്തിൽ പോലീസും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
Tags : Police close supermarket Food kit distribution Thrissur