കൊച്ചി: ജാസ്‌ലിയ ജോണ്‍സണിന്‍റെ അപകട മരണം അന്വേഷിക്കാന്‍ ആലുവ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം. പ്രതി ഡോ. സിറിയക് തോമസിനെ ഉടന്‍ പിടിക്കുമെന്ന് എറണാകുളം റൂറല്‍ എസ്പി മാധ്യമങ്ങളോട് പറഞ്ഞു.
പ്രതിയെ പിടികൂടാനുള്ള എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ട്. ബുധനാഴ്ച രാത്രി ഒരു വിവരം ലഭിച്ചിരുന്നു. അതിന്‍റെ ഭാഗമായി ഇടുക്കിയിലും ഏലപ്പാറയിലും പോയി അന്വേഷണം നടത്തി. പ്രതിയുടെ വീടുകളിലും ബന്ധു വീടുകളിലും അന്വേഷണം നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താന്‍ സാധിച്ചില്ല. കുറ്റകരമായ നരഹത്യയ്ക്ക് കേസ് എടുത്തിട്ടുണ്ടെന്നും റൂറല്‍ എസ്പി പറഞ്ഞു.
അതേസമയം, പ്രതിക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാന്‍ ഒരുങ്ങുകയാണ് പോലീസ്. അപകടം നടന്ന് ആറു ദിവസമായിട്ടും പ്രതിയെ പിടികൂടാന്‍ പോലീസിന് സാധിച്ചിട്ടില്ല. പ്രതിയെ പിടിക്കാനായി ഉടന്‍ പിടികൂടുമെന്ന ഉറപ്പായിരുന്നു ബുധനാഴ്ച ജാസ്‌ലിയയുടെ അധ്യാപകര്‍ക്കും സുഹൃത്തുക്കള്‍ക്കും പോലീസ് നല്‍കിയത്.
എടവനക്കാട് സ്വദേശിയായ ജാസ്‌ലിയയുടെ നാട്ടിലെ സുഹൃത്തുക്കളും മോർണിംഗ് സ്റ്റാര്‍ കോളജിലെ വിദ്യാര്‍ഥികളും ഫിസിക്കല്‍ എഡ്യുക്കേഷന്‍ അധ്യാപികയും അങ്കമാലി പോലീസ് സ്റ്റേഷനില്‍ എത്തി പ്രതിഷേധിച്ചിരുന്നു. ഡിവൈഎഫ്‌ഐയും യൂത്ത് കോണ്‍ഗ്രസും അടക്കം വിവിധ രാഷ്ട്രീയ പാര്‍ട്ടികളും പ്രതിഷേധവുമായി എത്തിയിരുന്നു.
കോട്ടയം അതിരമ്പുഴ സ്വദേശി ജോര്‍ജ് തോമസിന്‍റേതാണ് അപകടമുണ്ടാക്കിയ വാഹനം. മഹീന്ദ്ര എക്‌സ് യുവി വാഹനം ആലപ്പുഴ തുറവൂരില്‍ നിന്നാണ് പോലീസ് കണ്ടെത്തിയത്. എന്നാല്‍ സിറിയക്കിനെ കണ്ടെത്തിയിട്ടില്ല. അപകടം നടക്കുമ്പോള്‍ സിറിയക്കിന്‍റെ സുഹൃത്ത് വിഷ്ണുവും കാറില്‍ ഉണ്ടായിരുന്നു.
ഫെബ്രുവരി 28ന് ആയിരുന്നു അങ്കമാലി ഹോം സയന്‍സ് കോളജിന് സമീപത്തുവെച്ച് ജാസ്‌ലിയയെ വാഹനമിടിച്ചത്. പഠനത്തോടൊപ്പം പാര്‍ട്ട് ടൈം ജോലി ചെയ്തിരുന്ന ജാസ്‌ലിയ ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അപകടത്തില്‍പെട്ടത്.
Tags : Jasliya death Aluva DySP arrest