തിരുവനന്തപുരം: കോണ്‍ഗ്രസ് മന്ത്രിമാരെ കണ്ടെത്താനുള്ള ചർച്ച ഇന്നു നടക്കും. ഇന്നലെ വൈകുന്നേരത്തോടെ തിരുവനന്തപുരത്ത് എത്തിയ സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും, ഇന്നുച്ചയോടെ തിരുവനന്തപുരത്തു മടങ്ങിയെത്തുന്ന നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശനും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫുമായി നടത്തുന്ന ചർച്ചകളിലാണ് കോണ്‍ഗ്രസ് മന്ത്രിമാരുടെയും വകുപ്പുകളുടെയും കാര്യത്തിൽ തീരുമാനമാകുക.
ഇന്നലെ ചേർന്ന യുഡിഎഫ് യോഗത്തിൽ ഒരു എംഎൽഎ മാത്രമുള്ള ഘടകകക്ഷികളോട് 18നു നടക്കുന്ന സത്യപ്രതിജ്ഞയ്ക്കായി ഒരുങ്ങാൻ വി.ഡി. സതീശൻ നിർദേശം നൽകി. കേരള കോണ്‍ഗ്രസ്-ജേക്കബ് വിഭാഗത്തിലെ അനൂപ് ജേക്കബ്, സിഎംപിയിലെ സി.പി. ജോണ്‍, കെഡിപിയിലെ മാണി സി. കാപ്പൻ തുടങ്ങിയവർ മന്ത്രിമാരാകുമെന്ന് ഉറപ്പായി.
ഇവരുടെ വകുപ്പുകൾ സംബന്ധിച്ച ഉഭയകകക്ഷി ചർച്ചകൾ ഇന്നു നടക്കും. മുസ്ലിം ലീഗ്, കേരള കോണ്‍ഗ്രസ് എന്നീ കക്ഷികളു മായി ഇന്നലെ അനൗപചാരിക ഉഭയകക്ഷി ചർച്ച നടത്തി.
മുസ്ലിം ലീഗ് അഞ്ച് മന്ത്രിസ്ഥാനമോ നാല് മന്ത്രിസ്ഥാനവും ഒരു കാബിനറ്റ് പദവിയോ നൽകണമെന്നാണ് ആവശ്യപ്പെട്ടത്. ലീഗിലെ പ്രധാന നേതാക്കളെല്ലാം ഇന്നലെ തിരുവനന്തപുരത്തുണ്ടായിരുന്ന സാഹചര്യത്തിലാണ് യുഡിഎഫ് യോഗത്തിനു തൊട്ടുമുൻപ് ഇവർ നിയുക്ത മുഖ്യമന്ത്രിയുമായി അനൗപചാരിക ചർച്ച നടത്തിയത്.
കേരള കോണ്‍ഗ്രസ് രണ്ടു മന്ത്രിസ്ഥാനം ആവശ്യപ്പെട്ടു. പി.ജെ. ജോസഫുമായി നടത്തിയ ചർച്ചയിലാണ് ആവശ്യമുന്നയിച്ചത്. അന്തിമതീരുമാനം ഇന്നു നടക്കുന്ന ഉഭയകകക്ഷി ചർച്ചയിൽ സ്വീകരിക്കും. ആർഎസ്പിയിലെ ഷിബു ബേബിജോണ്‍ നിയുക്ത മുഖ്യമന്ത്രിയെ രാവിലെ കണ്ടിരുന്നു. വകുപ്പുമാറ്റം സംബന്ധിച്ച ആർഎസ്പിയുടെ ആവശ്യത്തിലും ഇന്നു തീരുമാനമാകുമെന്നാണ് നൽകിയിട്ടുള്ള ഉറപ്പ്.
കോണ്‍ഗ്രസിൽനിന്ന് രമേശ് ചെന്നിത്തല മന്ത്രിസഭയിലെത്താൻ ഇന്നലെ നടന്ന കൂടിക്കാഴ്ചകളിൽ തീരുമാനമായിരുന്നു. ആഭ്യന്തരവകുപ്പ് ആവശ്യപ്പെട്ടെങ്കിലും അന്തിമതീരുമാനമായിട്ടില്ല. കോണ്‍ഗ്രസിലെ മുതിർന്ന നേതാക്കളായ സണ്ണി ജോസഫ്, കെ. മുരളീധരൻ, എ.പി. അനിൽകുമാർ, പി.സി. വിഷ്ണുനാഥ്, എൻ.ശക്തൻ എന്നിവരും മന്ത്രിസഭയിലുണ്ടായേക്കും.
തിരുവഞ്ചൂർ രാധാകൃഷ്ണൻ സ്പീക്കർ സ്ഥാനത്തേക്കാണ് പരിഗണിക്കപ്പെടുന്നത്. വനിതാ പ്രാതിനിധ്യത്തിൽ ബിന്ദു കൃഷ്ണ, ഷാനിമോൾ ഉസ്മാൻ എന്നിവരാണ് പരിഗണിക്കപ്പെടുക. കോണ്‍ഗ്രസിന് മുഖ്യമന്ത്രിയെ കൂടാതെ 10 മന്ത്രിമാരാകും ഉണ്ടാകുക. സമുദായം, ജില്ല, പരിചയസന്പത്ത്, യുവത്വം തുടങ്ങിയ ഘടകങ്ങൾ പരിഗണിച്ചാകും മറ്റുള്ള മന്ത്രിമാരെ കണ്ടെത്തുക.
ഇന്നലെ വൈകുന്നേരം ചേർന്ന യുഡിഎഫ് നേതൃയോഗത്തിൽ മുന്നണിയെ ജയിപ്പിക്കാൻ മുന്നിൽ നിന്നു പ്രവർത്തിച്ച എല്ലാവരെയും വി.ഡി. സതീശൻ അഭിനന്ദിച്ചു. മുഖ്യമന്ത്രിയെ ഘടകകക്ഷി നേതാക്കളും അഭിനന്ദിച്ചു. 18നു രാവിലെ 10ന് സെൻട്രൽ സ്റ്റേഡിയത്തിൽ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ നടക്കുമെന്ന കാര്യം എല്ലാവരെയും അറിയിച്ചു.
തുടർന്ന് ആദ്യ മന്ത്രിസഭാ യോഗവും ചേരും. 21നു നിയമസഭ ചേർന്ന് എംഎൽഎമാരുടെ സത്യപ്രതിജ്ഞാ ചടങ്ങ് നടത്തും. 22നു സ്പീക്കർ തെരഞ്ഞെടുപ്പുമുണ്ടാകും. 29നു ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ സന്പൂർണ നിയമസഭാ സമ്മേളനം തുടങ്ങുന്ന കാര്യത്തിലും തീരുമാനമാകും.
മന്ത്രിമാരുടെ കാര്യത്തിൽ ഇന്നു പ്രഖ്യാപനമുണ്ടാകുമെന്ന് യുഡിഎഫ് കണ്‍വീനർ അടൂർ പ്രകാശ് മുന്നണി യോഗത്തിനു ശേഷം മാധ്യമ പ്രവർത്തകരോടു പറഞ്ഞു. 21 അംഗ പൂർണ മന്ത്രിസഭ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും. മന്ത്രിമാരുടെ പട്ടിക ഇന്നുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.
Tags : Ministers congress UDF Kerala Ministry