പത്തനംതിട്ട: ശബരിമല സന്നിധാനത്ത് ഉന്നത നിലവാരത്തിലുള്ള താമസസൗകര്യം ഉണ്ടെന്ന് കാണിച്ച് ഭക്തരെ കബളിപ്പിച്ച് തട്ടിപ്പ് നടത്തിയ വ്യാജ ഓണ്‍ലൈന്‍ സൈറ്റുകള്‍ക്കെതിരേ കേസെടുത്ത് സൈബര്‍ പോലീസ്.
ദേവസ്വം ബോര്‍ഡിന്റെ ഓണ്‍ലൈന്‍ സൈറ്റ് എന്ന വ്യാജേനയാണ് തട്ടിപ്പുകാര്‍ പ്രവര്‍ത്തിക്കുന്നത്.
ഇത്തരം വ്യാജ സൈറ്റുകളില്‍ ഭക്തര്‍ക്ക് സ്പാ, കുട്ടികള്‍ക്കുള്ള കളിസ്ഥലം, മൗണ്ടന്‍ സൈറ്റ് സീയിംഗ് തുടങ്ങിയ സൗകര്യങ്ങള്‍ ഉള്ളതായി കാണിച്ച് 1500 രൂപ മുതല്‍ 25,000 രൂപ വരെ ബുക്ക് ചെയ്യുന്നവരില്‍ നിന്നും ഈടാക്കുകയാണ് ചെയ്യുന്നത്.
തുടര്‍ന്ന് ശബരിമലയില്‍ എത്തി റൂമിനായി ചെല്ലുമ്പോള്‍ മാത്രമാണ് തങ്ങള്‍ കബളിപ്പിക്കപ്പെട്ടതായി മനസിലാകുന്നതെന്നുമാണ് പോലിസിന് ലഭിച്ച വിവരമെന്ന് ജില്ലാ പോലീസ് മേധാവി ആര്.ആനന്ദ് അറിയിച്ചു.
ശബരിമലയില്‍ എത്തുന്ന ഭക്തജനങ്ങള്‍ക്ക് താമസിക്കുന്നതിന് വേണ്ടി ദേവസ്വം ബോര്‍ഡിന്റെ നേരിട്ടുള്ള നിയന്ത്രണത്തില്‍ 12 ഓളം കോംപ്ലക്സുകളില്‍ 400 ല്‍ അധികം മുറികളും അഞ്ച് ഹാളുകളും സജ്ജമാക്കിയിട്ടുണ്ട്.
ഇതില്‍ 14 മുറികള്‍ ദേവസ്വം ബോര്‍ഡിന്റെ ഐ ടി ഡിവിഷന്റെ നേരിട്ടുള്ള ഓണ്‍ലൈന്‍ ബുക്കിംഗ് സംവിധാനത്തിലൂടെയും മറ്റുള്ളത് ദേവസ്വം ബോര്‍ഡ് നേരിട്ടുമാണ് ഭക്തജനങ്ങള്‍ക്ക് നല്കി വരുന്നത്.
വ്യാജ സൈറ്റുകള്‍ക്കെതിരേ ഭക്തർ ബോധവാൻമാരായിരിക്കണമെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഔദ്യോഗിക സൈറ്റ് വഴി മാത്രം റൂമുകള്‍ ബുക്ക് ചെയ്യണമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.
Tags : Sabarimala Online fraud Police register case Cyber Police