കോഴിക്കോട്: ബന്ധുവായ 16കാരിയെ കൊലപ്പെടുത്തിയ ശേഷം മരിച്ച നിലയിൽ കണ്ടെത്തിയ യുവാവിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ പ്രാഥമിക വിവരങ്ങൾ പുറത്ത്. അദ്നാൻ മരിച്ചത് ശ്വാസം മുട്ടിയാണെന്നാണ് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.
ഇതോടെ അദ്നാൻ ജീവനൊടുക്കിയത് തന്നെയാണെന്ന് പോലീസ് അറിയിച്ചു. ഈസ്റ്റ് മൂഴിക്കല്‍ സ്വദേശിനി നസ്രിന(16) ആണ് കൊല്ലപ്പെട്ടത്. അദ്നാന്റെ മാതാവിന്റെ സഹോദരിയുടെ മകളാണ് കൊല്ലപ്പെട്ട നസ്രിന.
അദ്നാൻ നസ്രിനയുടെ വീട്ടിൽ നിന്നാണ് പഠിച്ചിരുന്നത്. ചൊവ്വാഴ്ച പുലർച്ചെ ആയിരുന്നു സംഭവം. വീട്ടിൽ കള്ളൻ കയറിയെന്ന് കരുതി പരിശോധിച്ചപ്പോഴാണ് നസ്രിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കഴുത്തില്‍ ഷാള്‍ മുറുക്കി ശ്വാസം മുട്ടിച്ചായിരുന്നു നസ്രിനയെ അദ്നാൻ കൊലപ്പെടുത്തിയത്.
മുകൾ നിലയിലെ കിടപ്പുമുറിയിലാണ് നസ്രിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. തുടർന്ന് അദ്നാനെ മുറിയില്‍ പൂട്ടിയിട്ടാണ് പെൺകുട്ടിയുമായി വീട്ടുകാർ ആശുപത്രിയിലെത്തിയത്. മടങ്ങിയെത്തിയപ്പോൾ മുഖത്ത് സേല്ലോ ടേപ്പ് ചുറ്റി മരിച്ചനിലയില്‍ കണ്ടെന്നാണ് മൊഴി.
അദ്നാന്റെ സ്വഭാവദൂഷ്യം പെൺകുട്ടി ചോദ്യം ചെയ്തതാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. പെൺകുട്ടിയുടെ വീട്ടിൽ നിന്ന് അദ്നാൻ പണം മോഷ്ടിച്ചതിനെ ചൊല്ലിയും തർക്കങ്ങൾ ഉണ്ടായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു.
Tags : kerala police crime news say no to suicide calicut