തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശം സംബന്ധിച്ച നിലപാടിൽ മലക്കംമറിഞ്ഞ് സംസ്ഥാന സർക്കാർ. സുപ്രീം കോടതിയിൽ യുവതീപ്രവേശത്തെ അനുകൂലിച്ച മുൻ നിലപാട് തിരുത്തുന്ന സർക്കാർ ശബരിമലയിൽ ആചാര സംരക്ഷണം വേണമെന്നും ശനിയാഴ്ച ആവശ്യപ്പെടും.
ഇന്നു ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഇതു സംബന്ധിച്ച് ധാരണയായി. വൈകുന്നേരം ചേരുന്ന മന്ത്രിസഭായോഗത്തിലും വിഷയം ചര്‍ച്ച ചെയ്യും. തെരഞ്ഞെടുപ്പില്‍ വിശ്വാസികളെ എതിരാക്കുന്ന ഒരു തീരുമാനവും വേണ്ടെന്നൊണ് പാര്‍ട്ടിയുടെയും എല്‍ഡിഎഫിന്‍റെയും നിലപാട്.
2018 സെപ്റ്റംബര്‍ 28നാണ് സുപ്രീംകോടതി യുവതീ പ്രവേശം അനുവദിച്ചു വിധി പറഞ്ഞത്. പിന്നീട് വിധിയുടെ പുനഃപരിശോധനാ ഹർജികൾ വന്നപ്പോൾ സര്‍ക്കാര്‍ വിധിയെ അനുകൂലിച്ചിരുന്നു.
ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അടക്കമുള്ളവര്‍ മാര്‍ച്ച് 14നകം നിലപാട് അറിയിക്കണമെന്നാണ് സുപ്രീംകോടതി നിര്‍ദേശിച്ചിരിക്കുന്നത്. വിശദമായ വാദം ഏപ്രില്‍ ഏഴിന് തുടങ്ങും. ചീഫ് ജസ്റ്റീസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണു ഹര്‍ജികള്‍ പരിഗണിക്കുന്നത്.
Tags : Sabarimala womens entry Government position Supreme Court