ശ്വേത മേനോൻ (File photo)
കൊച്ചി: താരസംഘടനയായ 'അമ്മ'യില്‍ അധികാര തര്‍ക്കവും പരസ്യ പോരും രൂക്ഷം. സംഘടനയുമായി ബന്ധപ്പെട്ട വിവിധ കേസുകള്‍ ഇന്ന് കോടതി പരിഗണിക്കും. അഡ്‌ഹോക് കമ്മിറ്റിക്ക് നിയമസാധുതയില്ലെന്ന് ചൂണ്ടിക്കാട്ടി പ്രസിഡന്റ് ശ്വേത മേനോന്‍ എറണാകുളം മുന്‍സിഫ് കോടതിയില്‍ നല്‍കിയ ഹര്‍ജി പരിഗണിക്കും.
കമ്മിറ്റിയുടെ പ്രവര്‍ത്തനം നിര്‍ത്തി വയ്ക്കണമെന്ന കോടതി വിധിയില്‍ കമ്മിറ്റി കണ്‍വീനര്‍ ആയിരുന്ന രമേഷ് പിഷാരടിയുടെ വാദവും കേസില്‍ കക്ഷി ചേരണമെന്ന് ആവശ്യപ്പെട്ട് അന്‍സിബ നല്‍കിയ അപേക്ഷയും കോടതി പരിഗണിക്കും. അന്‍സിബയെ കക്ഷി ചേര്‍ക്കരുത് എന്നാണ് ശ്വേതയുടെ നിലപാട്.
ലക്ഷ്മിപ്രിയക്കും ഓണ്‍ലൈന്‍ ചാനലിനും ശ്വേത മേനോനുമെതിരെ അന്‍സിബ പാലാരിവട്ടം പോലീസില്‍ നല്‍കിയ പരാതിയും കോടതി ഇന്ന് പരിഗണിക്കും. സ്ത്രീത്വത്തെ അപമാനിച്ചുവെന്ന അന്‍സിബയുടെ പരാതിയില്‍ കേസെടുക്കാനാവില്ലെന്ന പോലീസ് നടപടിക്കെതിരെയു അന്‍സിബ പരാതി നല്‍കിയിരുന്നു. സിറ്റി പോലീസ് കമ്മിഷണര്‍ക്കും പാലാരിവട്ടം എസ്എച്ച്ഒക്കുമെതിരെയാണ് പരാതി നല്‍കിയത്.
ഇതിനിടെ സംഘടനയില്‍ രജിസ്ട്രാര്‍ ഭരണം വേണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം നടിമാര്‍ സഹകരണ സൊസൈറ്റി രജിസ്ട്രാര്‍ക്ക് കത്തയച്ചു. രാജി പ്രഖ്യാപിച്ച് ഇറങ്ങിപ്പോയ ശ്വേത മേനോന് ഭരിക്കാന്‍ അവകാശമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രധാന നീക്കം. അന്‍സിബ, മാല പാര്‍വതി, പൊന്നമ്മ ബാബു, ഉഷ ഹസീന എന്നിവര്‍ ചേര്‍ന്നാണ് രജിസ്ട്രാര്‍ക്ക് കത്തയച്ചത്.
രാജി വെച്ചു പോയവര്‍ ചെക്ക് ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ട്. ആറു കോടി രൂപ ബാലന്‍സ് ഉള്ള അസോസിയേഷന്റെ ചെക്ക് ലീഫുകള്‍ നിയമവിരുദ്ധമായി ഉപയോഗിക്കാന്‍ സാധ്യതയുണ്ടെന്നും ഉത്തരവാദികള്‍ക്കെതിരെ നിയമപരമായ നടപടിക്രമങ്ങള്‍ സ്വീകരിക്കണമെന്നുമാണ് കത്തില്‍ ആവശ്യപ്പെടുന്നത്. രാജി വെച്ചു പോയവര്‍ തിരികെ വന്നത് അമ്മയുടെ ബൈലോക്ക് വിരുദ്ധമാണെന്നും കത്തില്‍ പറയുന്നുണ്ട്.
Tags : ShwetaMenon Petition HighCourt AMMA