തിരുവനന്തപുരം: വീക്ഷണം പത്രത്തില്‍ കോണ്‍ഗ്രസ് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണച്ചുവന്ന മുഖപ്രസംഗം കോൺഗ്രസ് നിലപാടിന് എതിരാണെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്.
പാര്‍ട്ടി മുഖപത്രത്തില്‍ വരാന്‍ പാടില്ലാത്ത കാര്യം തിരുത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വന്നിട്ടുള്ള മുഖപ്രസംഗം പാര്‍ട്ടിയുടെ നയത്തിനും തീരുമാനത്തിനും യോജിച്ചതല്ലെന്ന് മനസിലാക്കിയതിന്റെ അടിസ്ഥാനത്തില്‍ തിരുത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് സണ്ണി ജോസഫ് പറഞ്ഞു.
പാര്‍ട്ടി പത്രത്തില്‍ വരാന്‍ പാടില്ലാത്തതായിരുന്നു അത്. രാഹുല്‍ മാങ്കൂട്ടത്തിലിനെ സസ്പെന്‍ഡ് ചെയ്തത് സണ്ണി ജോസഫോ വി.ഡി. സതീശനോ ഒറ്റയ്ക്കല്ലെന്ന് ഒരിക്കല്‍ക്കൂടി വ്യക്തമാക്കുകയാണ്. കേരളത്തിലെ കോണ്‍ഗ്രസിലെ സമുന്നത നേതൃത്വം ഒന്നിച്ചെടുത്ത തീരുമാനമാണത്. ഒരാള്‍ക്കും ആ തീരുമാനത്തില്‍ വിയോജിപ്പുണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
"പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ' എന്ന തലക്കെട്ടിൽ വീക്ഷണത്തില്‍ വന്ന മുഖപ്രസംഗം പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയിരുന്നു. മാങ്കൂട്ടത്തില്‍ രാഷ്ട്രീയ ഗൂഢാലോചനയുടെ ഇരയാണെന്നായിരുന്നു മുഖപ്രസംഗത്തിലുണ്ടായിരുന്നത്.
കോണ്‍ഗ്രസിന്റെ കുപ്പായത്തില്‍ വീണ ചാണകത്തുള്ളികൊണ്ട് മൂക്കുപൊത്തുംപോലെയാണ് സിപിഎം രാഹുല്‍ മാങ്കൂട്ടത്തിലിനെ ചൂണ്ടിക്കാട്ടി സദാചാര പ്രസംഗം നടത്തുന്നതെന്നും വീക്ഷണം വിമര്‍ശിച്ചു.
എതിരാളികള്‍ക്കെതിരേ വ്യാജമായ ലൈംഗീകാരോപണങ്ങള്‍ തിരഞ്ഞെടുപ്പടുക്കുമ്പോള്‍ സിപിഎമ്മില്‍ പടര്‍ന്നുപിടിക്കുന്ന അതിസാരവും ഛര്‍ദിയുമാണെന്നും മുഖപ്രസംഗത്തിലുണ്ട്.
Tags : sunnyjoseph congress editorial Vikshanam