തിരുവനന്തപുരം: ആറ്റിങ്ങലിൽ മോഷ്ടിച്ച സ്കൂട്ടറിൽ കറങ്ങിനടന്ന പ്രതിയെ പിടികൂടി. തച്ചൂർക്കുന്ന് സ്വദേശി മാർക്സിൻ (40) ആണ് പിടിയിലായത്. ഇയാൾ നേരത്തെയും ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് പോലീസ് അറിയിച്ചു.
തനിക്കെതിരെ പരാതി നൽകിയതിന് യുവാവിന്റെ തല മരക്കഷണം ഉപയോഗിച്ച് അടിച്ച് പൊട്ടിച്ച കേസിൽ പ്രതിയാണ് മാർക്സിൻ. കഴിഞ്ഞ ദിവസം ഇയാൾ സ്കൂട്ടറിൽ കറങ്ങിനടക്കുന്നത് പോലീസിന്റെ ശ്രദ്ധയിൽപെട്ടിരുന്നു.
തുടർന്ന് മാർക്സിനെ പോലീസ് പിന്തുടർന്നു. ഇത് ശ്രദ്ധയിൽപെട്ടതോടെ പ്രതി വാഹനം ഉപേക്ഷിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പോലീസ് ബലപ്രയോഗത്തിലൂടെ കീഴടക്കുകയായിരുന്നു. ഇതിനിടെയാണ് സ്കൂട്ടർ നഷ്ടപ്പെട്ടതായി ചിറയിൻകീഴ് സ്വദേശി ആറ്റിങ്ങൽ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.
അന്വേഷണത്തിൽ മാർക്സിൻ ഉപയോഗിച്ചിരുന്ന ഇരുചക്രവാഹനം പരാതിക്കാരനായ രവീന്ദ്രൻ നായരുടേതാണെന്ന് വ്യക്തമായി. പ്രതിക്കെതിരെ മോഷണക്കേസും പോലീസ് രജിസ്റ്റർ ചെയ്തു. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.