കണ്ണൂർ: ഇരിട്ടി വാണിയപ്പാറ ഉണ്ണിമിശിഹ പള്ളി കല്ലറയിൽ പായയിൽ പൊതിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയേറുന്നു. മൃതദേഹം കോഴിക്കോട് വിലങ്ങാട് സ്വദേശി സിജോ സ്കറിയയുടേതാണെന്ന സംശയത്തിന് പിന്നാലെ പോലീസ് കേസെടുത്തു.
കല്ലറ തുറന്ന് പരിശോധിക്കാനാണ് പോലീസിന്റെ തീരുമാനം. ചൊവ്വാഴ്ച ആർഡിഒയുടെ അനുമതി തേടുമെന്നും അന്വേഷണ സംഘം അറിയിച്ചു. കല്ലറയ്ക്ക് പോലീസ് കാവലും ഏർപ്പെടുത്തി. ആർഡിഒയുടെ അനുമതി ലഭിച്ചാലുടൻ കല്ലറ തുറന്ന് മൃതദേഹങ്ങൾ പുറത്തെടുത്ത് ഡിഎൻഎ പരിശോധന നടത്താനാണ് അധികൃതരുടെ തീരുമാനം.
പള്ളി സെമിത്തേരിയിലെ പൊതുകല്ലറയിലാണ് നേരത്തെ സംസ്കരിച്ച ഒരു മൃതദേഹത്തിന് സമീപം പായയില്‍ പൊതിഞ്ഞ നിലയില്‍ മറ്റൊരു മൃതദേഹം കൂടി കണ്ടെത്തിയത്. സംഭവത്തില്‍ ദുരൂഹത തുടരുകയും പള്ളി വികാരി തന്നെ കല്ലറ തുറന്ന് പരിശോധന നടത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
ഇതിന് പിന്നാലെയാണ് സംശയം പ്രകടിപ്പിച്ച് സിജോ സ്കറിയയുടെ കുടുംബം രംഗത്തുവന്നത്. നിലവിൽ പോലീസിന്റെ നടപടിക്രമങ്ങളിൽ ഇടവകയും പള്ളി അധികൃതരും തൃപ്തി രേഖപ്പെടുത്തി.
Tags : vaniyappara church dead body police case