തിരുവനന്തപുരം: തടവുകാരിൽനിന്നു കൈക്കൂലി വാങ്ങിയ കുപ്രസിദ്ധ ജയിൽ ഡിഐജി എം.കെ. വിനോദ്കുമാറിനെതിരേ വിജിലൻസിന്റെ രണ്ടാം അന്വേഷണം. അനധികൃത സ്വത്തു സന്പാദനവുമായി ബന്ധപ്പെട്ട് വിജിലൻസ് സ്പെഷൽ സെൽ തിരുവനന്തപുരം യൂണിറ്റിലെ ഇൻസ്പെക്ടർ ചന്ദ്രബോസിന്റെ നേതൃത്വത്തിലാണ് പ്രാഥമികാന്വേഷണം തുടങ്ങിയത്.
കൈക്കൂലി കേസിൽ വിജിലൻസ് സ്പെഷൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ്- ഒന്ന് (എസ്ഐയു-1) കേസെടുത്ത് അന്വേഷണം നടത്തുന്നതിനു പിന്നാലെയാണ് വരവിൽ കവിഞ്ഞ സ്വത്തു സന്പാദനത്തിന് വിജിലൻസ് സ്പെഷൽ സെൽ അന്വേഷണം തുടങ്ങിയത്.
പ്രാഥമികാന്വേഷണത്തിൽ വരവിൽ കവിഞ്ഞ സ്വത്തു സന്പാദിച്ചതായി കണ്ടെത്തിയാൽ സ്പെഷൽ സെല്ലും എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തും. ഇതോടെ വിനോദ് കുമാറിനെതിരേ വിജിലൻസിന്റെ രണ്ട് അന്വേഷണങ്ങളായി.
ഇതിനിടെ എസ്ഐയു- ഒന്ന് നടത്തുന്ന അന്വേഷണത്തിന്റെ ഭാഗമായി വിനോദ്കുമാറിന്റെ ആലപ്പുഴയിലെ വീട്ടിലും തിരുവനന്തപുരത്തെ ഓഫീസിലും ഡിവൈഎസ്പി സന്തോഷിന്റെ നേതൃത്വത്തിൽ പരിശോധന നടത്തി.
കൈക്കൂലി വാങ്ങിയതുമായി ബന്ധപ്പെട്ട ഒട്ടേറെ രേഖകൾ പിടിച്ചെടുത്തതായാണ് വിവരം. അന്വേഷണത്തിൽ ജയിൽ ഡിഐജിയും ഭാര്യയും ഗൂഗിൾ പേ വഴി അടക്കം കുപ്രസിദ്ധ ക്രിമിനലുകളുടെ ബന്ധുക്കളും സുഹൃത്തുക്കളും വഴി കൈക്കൂലിയായി 70 ലക്ഷത്തിലേറെ രൂപ കൈപ്പറ്റിയതായി കണ്ടെത്തിയിരുന്നു.
അതിനിടെ, തടവുകാരുടെ ബന്ധുക്കളിൽ നിന്ന് പരോളിനും ജയിലിലെ ക്വട്ടേഷൻ നടപടികൾക്കുമായി കൈക്കൂലി പണം കൈപ്പറ്റിയെന്നും വിനോദ്കുമാർ ജയിൽ ആസ്ഥാനത്തെ ഡിഐജിയായി തുടരുന്നത് അന്വേഷണം അട്ടിമറിക്കാൻ ഇടയാക്കുമെന്നും വ്യക്തമാക്കി വിജിലൻസ് ഡയറക്ടർ മനോജ് ഏബ്രഹാം സർക്കാരിലേക്ക് റിപ്പോർട്ട് നൽകിയെങ്കിലും ഇതുവരെ അച്ചടക്ക നടപടി സ്വീകരിക്കാത്തതും ദുരൂഹത വർധിപ്പിക്കുന്നു.
ഗൂഢാലോചനയിൽ അടക്കം സിപിഎം നേതാക്കൾ പ്രതിപ്പട്ടികയിൽ ഉൾപ്പെട്ട ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ മുഖ്യപ്രതികളായ കൊടി സുനി, അണ്ണൻ സിജിത്ത് എന്നിവരുടെ ബന്ധുക്കൾ, സുഹൃത്തുക്കൾ എന്നിവരിൽനിന്നാണ് ജയിൽ ഡിഐജി കൈക്കൂലി കൈപ്പറ്റിയതെന്ന് ആരോപണമുയർന്നത്.
ഡിഐജിയെ സസ്പെൻഡ് ചെയ്യണമെന്ന ശിപാർശ മുഖ്യമന്ത്രിയുടെ മുന്നിലെത്തിയിട്ട് ദിവസങ്ങൾ കഴിഞ്ഞിട്ടും നടപടി സ്വീകരിക്കുന്നില്ലെന്നാണ് ആരോപണം. ഡിഐജി റാങ്കിലുള്ള ഉദ്യോഗസ്ഥനെ മുഖ്യമന്ത്രിയുടെ അനുമതിയോടെ മാത്രമേ സസ്പെൻഡ് ചെയ്യാൻ ആഭ്യന്തര സെക്രട്ടറി അടക്കമുള്ള ഉദ്യോഗസ്ഥർക്കു കഴിയുകയുള്ളൂ.
വിയ്യൂർ സെൻട്രൽ ജയിലിനുള്ളിൽ ഇരുന്നു മൊബൈൽ ഫോണിലൂടെ ഗുണ്ടാ- ക്വട്ടേഷൻ പ്രവർത്തനം നടത്തുന്നതിന് കൊടി സുനിൽ അടക്കമുള്ള ക്രിമിനലുകൾക്ക് ഡിഐജി സഹായം ചെയ്തെന്നും ആരോപണം ഉയർന്നിരുന്നു.
അന്നത്തെ ജയിൽ ഡിജിപി അന്വേഷണത്തിന് നിർദേശിച്ചെങ്കിലും മൊബൈൽ ഫോണ് മാറ്റിയതോടെ ജയിലിനുള്ളിലെ ഫോണ്വിളിയിൽ തെളിവ് കണ്ടെത്താൻ കഴിയാത്ത സാഹചര്യമുണ്ടായതാണ് അന്വേഷണം അട്ടിമറിക്കപ്പെടാൻ ഇടയാക്കിയത്.
Tags : Vigilance probe DIG Vinod Kumar jail vigilance Special Cell Viyur Central Jail