ആരോപണം ഉയർന്നതിനെത്തുടർന്ന് അരിച്ചാക്കുകൾ തുറന്ന് പരിശോധിക്കുന്നു.
വാഴക്കുളം: പൊതുവിതരണ കേന്ദ്രത്തിലേക്ക് എത്തിച്ച അരിയിൽ വീണ്ടും പുഴുക്കൾ. വാഴക്കുളത്ത് ടൗണിൽ കല്ലൂർക്കാട് വഴിയിലുള്ള റേഷൻകടയിലേക്ക് ഇന്നലെ രാവിലെ 11.30 ഓടെ എത്തിച്ച അരിയിലാണ് പുഴുക്കളെ കണ്ടത്.
മൂവാറ്റുപുഴ, കോതമംഗലം, കുന്നത്തുനാട് താലൂക്കുകളിൽ വിതരണം ചെയ്ത റേഷൻ അരിയിൽ പുഴുക്കളെ കണ്ടെത്തിയതിനെത്തുടർന്ന് വിതരണം ചെയ്ത അരി മുഴുവൻ തിരിച്ചെടുത്ത് തൃക്കളത്തൂർ എൻഎഫ്എസ്എ ഗോഡൗണിൽ തിരികെ എത്തിച്ചിരുന്നു.
നിലവാരം കുറഞ്ഞ 20 ടൺ അരി ഭക്ഷ്യ കമ്മീഷന്റെ പരിശോധനയെത്തുടർന്ന് വിതരണം ചെയ്യേണ്ടെന്നും തീരുമാനിച്ചു. തുടർന്ന് ചൊവ്വാഴ്ച വിതരണം പുനരാരംഭിച്ചെങ്കിലും വാഴക്കുളത്ത് എത്തിച്ച അരിയിലും പുഴുക്കളെ കണ്ടെത്തി. താലൂക്ക് സപ്ലൈ ഓഫീസറും പൊലിസും സ്ഥലത്തെത്തി അരി പരിശോധിച്ചു.
ചൊവ്വാഴ്ച വാഴക്കുളത്ത് അരി എത്തിച്ച വാഹനത്തിൽത്തന്നെയാണ് ഇന്നലെയും അരിയെത്തിച്ചത്. ചൊവ്വാഴ്ച തിരിച്ചയച്ച വാഹനത്തിൽനിന്ന് അരി നീക്കം ചെയ്തിരുന്നെങ്കിലും ഗോതമ്പ്, പച്ചരി, ആട്ട തുടങ്ങിയവ തിരിച്ചിറക്കി വാഹനം ശുചീകരിച്ചിരുന്നില്ല.
ഇന്നലെ മറ്റൊരു വിഭാഗത്തിലെ അരി പരിശോധിച്ച് ഗുണനിലവാരം ഉറപ്പാക്കിയാണ് വാഹനത്തിൽ കയറ്റിയതെന്ന് അധികൃതർ പറയുന്നു. വാഹനത്തിൽ നിന്നോ ഇതര ഭക്ഷ്യവസ്തുക്കളിൽ നിന്നോ ആകാം ഇന്നലെ എത്തിച്ച അരിയിൽ പുഴുക്കൾ വ്യാപിച്ചതെന്നാണു സംശയം. വാഴക്കുളത്ത് ചാക്കു തുറന്ന് പരിശോധിച്ചപ്പോൾ ചാക്കിനുള്ളിൽ പുഴുക്കളെ കണ്ടില്ലെന്നും അധികൃതർ പറഞ്ഞു.പ്രതിഷേധത്തെത്തുടർന്ന് ഇന്നലെ എത്തിച്ച അരിയും ഇറക്കാതെ തിരിച്ചയച്ചു.
ഭക്ഷ്യകമ്മിഷൻ ഇടപെട്ടു
സംഭവം വിവാദമായതോടെ സംസ്ഥാന ഭക്ഷ്യകമ്മിഷൻ അംഗം കെ.എൻ. സുഗതൻ തൃക്കളത്തൂരിലെ ഗോഡൗണിൽ നേരിട്ടെത്തി പരിശോധന നടത്തി. പരിശോധനയിൽ പുഴുക്കളെ കണ്ടെത്തിയ 835 ചാക്ക് അരി വിതരണ കമ്പനികളോട് ഉടനടി തിരിച്ചെടുക്കാൻ നിർദേശം നൽകി.
ബാക്കിയുള്ള 1,400 ചാക്ക് അരി സിവിൽ സപ്ലൈസ് ക്വാളിറ്റി കൺട്രോൾ വിഭാഗത്തിന്റെ വിദഗ്ധ പരിശോധനയ്ക്കുശേഷം മാത്രം വിതരണം ചെയ്താൽ മതിയെന്നും ഉപഭോഗയോഗ്യമല്ലാത്ത അരി യാതൊരു കാരണവശാലും വിതരണം ചെയ്യരുതെന്നും ഉത്തരവിട്ടു. വിശദമായ റിപ്പോര്ട്ട് ഭക്ഷ്യകമ്മീഷന് മന്ത്രി അനൂപ് ജേക്കബിന് നല്കി.
Tags : Worms Rice PublicDistribution Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash