അടിയന്തരാവസ്ഥയ്ക്കു ശേഷം നടന്ന പൊതുതെരഞ്ഞെടുപ്പിൽ രാജ്യമൊട്ടാകെ കോണ്‍ഗ്രസ് വിരുദ്ധ തരംഗം അലയടിച്ചു. എന്നാൽ, കേരളത്തിൽ സ്ഥിതി മറിച്ചായിരുന്നു. കോണ്‍ഗ്രസ് മുന്നണി ഉജ്വല ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തി.
1970ലെ തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയ അച്യുതമേനോൻ മന്ത്രിസഭ ആറര വർഷം ഭരിച്ചതിനു ശേഷമാണ് ഐക്യമുന്നണി വീണ്ടും തെരഞ്ഞെടുപ്പിനെ നേരിട്ടത്. അടിയന്തരാവസ്ഥയുടെ ദുഷ്പേരുണ്ടായിട്ടും കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ഐക്യമുന്നണി ആധികാരികമായി ഭരണത്തുടർച്ച നേടി. കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായിട്ടായിരുന്നു ഒരു പാർട്ടിയോ മുന്നണിയോ ഭരണത്തുടർച്ച നേടുന്നത്. മുഖ്യമന്ത്രി സി. അച്യുതമേനോൻ സജീവരാഷ്ട്രീയം വിട്ടു മത്സരത്തിൽനിന്നു മാറിനിന്നു. സ്വാഭാവികമായും മുന്നണിയുടെ നേതൃത്വം കോണ്‍ഗ്രസിലേക്ക് എത്തിച്ചേർന്നു.
അസ്ഥിരതയുടെ നാളുകൾ
ആധികാരിക വിജയം നേടിയെങ്കിലും ഭരണസ്ഥിരത കൈവരിക്കാൻ മുന്നണിക്കു സാധിച്ചില്ല. പല കാരണങ്ങളാൽ നാലു സർക്കാരുകൾ ഇക്കാലയളവിലുണ്ടായി. എന്നിട്ടും കാലാവധി തികയുന്നതിനു മുന്‍പു നിയമസഭ പിരിച്ചുവിടേണ്ടിയും വന്നു.
ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസിനെ കൂടാതെ സിപിഐ, കേരള കോണ്‍ഗ്രസ്, മുസ്ലിം ലീഗ്, ആർഎസ്പി എന്നീ കക്ഷികളായിരുന്നു ഐക്യമുന്നണിയിലുണ്ടായിരുന്നത്. കൂടാതെ എൻഡിപി, പിഎസ്പി എന്നീ കക്ഷികളുടെ പിന്തുണയുമുണ്ടായിരുന്നു. മണ്ഡല പുനർവിഭജനത്തിനു ശേഷം 140 നിയോജകമണ്ഡലങ്ങളായി. അതു വരെ 133 മണ്ഡലങ്ങൾ മാത്രമാണുണ്ടായിരുന്നത്.
തുടരെ മന്ത്രിസഭാ തകർച്ചകൾ
1977 മാർച്ച് 25നു കെ. കരുണാകരൻ മുഖ്യമന്ത്രിയായി ഐക്യമുന്നണി മന്ത്രിസഭ അധികാരമേറ്റു. എന്നാൽ, കുപ്രസിദ്ധമായ രാജൻ കേസിൽ ഹൈക്കോടതിയിൽനിന്നുണ്ടായ പ്രതികൂല പരാമർശത്തെത്തുടർന്ന് ഒരു മാസത്തിനു ശേഷം ഏപ്രിൽ 25നു കരുണാകരനു മുഖ്യമന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടിവന്നു. തുടർന്ന് ഏപ്രിൽ 27ന് എ.കെ. ആന്റണിയുടെ നേതൃത്വത്തിൽ പുതിയ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. 37 വയസ് പൂർത്തിയാകുന്നതിനു മുന്‍പ് മുഖ്യമന്ത്രിക്കസേരയിലെത്തിയ ആന്റണി ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രി എന്ന റിക്കാർഡിനും ഉടമയായി.
കോണ്‍ഗ്രസ് പിളരുന്നു
ഇതിനിടെ കോണ്‍ഗ്രസിൽ പിളർപ്പുണ്ടാകുകയും കെ. കരുണാകരന്റെ നേതൃത്വത്തിലുള്ള വിഭാഗം ഇന്ദിരാഗാന്ധിക്കൊപ്പവും എ.കെ. ആന്റണിയുടെ നേതൃത്വത്തിലുള്ള വിഭാഗം എതിർചേരിയിലും അണിനിരന്നു. ഇന്ദിരാഗാന്ധിക്കു കർണാടകയിലെ ചിക്മഗളൂർ സീറ്റിൽ മത്സരിക്കാൻ പിന്തുണ കൊടുത്ത പാർട്ടി നേതൃത്വത്തിന്റെ നടപടിയിൽ പ്രതിഷേധിച്ച് 1978 ഒക്ടോബർ 27ന് എ.കെ. ആന്റണി മുഖ്യമന്ത്രിസ്ഥാനം രാജിവച്ചു. തുടർന്ന് സിപിഐ നേതാവായ പി.കെ. വാസുദേവൻ നായർ മുഖ്യമന്ത്രിയായുള്ള മന്ത്രിസഭ ഒക്ടോബർ 29ന് അധികാരത്തിലേറി.
ഇതിനിടെ കെ. കരുണാകരന്റെ നേതൃത്വത്തിലുള്ള ഇന്ദിരാ കോണ്‍ഗ്രസുകാർ ഭരണമുന്നണി വിട്ടു പ്രതിപക്ഷത്തേക്കു നീങ്ങിയിരുന്നു. പ്രതിപക്ഷത്തെ പ്രധാന കക്ഷിയായ സിപിഎമ്മിനേക്കാൾ അംഗസംഖ്യ ഇവർക്കുണ്ടായിരുന്നതിനാൽ പ്രതിപക്ഷ നേതൃസ്ഥാനം കരുണാകരനു ലഭിച്ചു. അതുവരെ പ്രതിപക്ഷ നേതാവായിരുന്നത് സിപിഎമ്മിലെ ഇ.എം.എസ്. നന്പൂതിരിപ്പാട് ആയിരുന്നു.
പി.കെ.വി മുഖ്യമന്ത്രി ആയിരുന്ന കാലത്ത് ദേശീയതലത്തിലുണ്ടായ രാഷ്ട്രീയസംഭവവികാസങ്ങളെത്തുടർന്ന് കേരളത്തിലും പുതിയ രാഷ്ട്രീയ സഖ്യങ്ങൾ രൂപപ്പെട്ടു. പി.കെ.വി മുഖ്യമന്ത്രിസ്ഥാനം രാജിവച്ചു. സിപിഐയും ആർഎസ്പിയും ഇടതുപക്ഷ ഐക്യം കെട്ടിപ്പടുക്കുന്നതിനായി മറുചേരിയിലേക്കു നീങ്ങി. അന്നുമുതൽ സിപിഐ ഇടതുപക്ഷ മുന്നണിയുടെ ഭാഗമായി മാറി. ഇന്നും അതു തുടരുന്നു. പി.കെ. വാസുദേവൻനായർ സിപിഐയുടെ അവസാനത്തെ മുഖ്യമന്ത്രിയായി.
പി.കെ.വി രാജിവച്ചതിനെത്തുടർന്ന് മുസ്ലിം ലീഗ് നേതാവ് സി.എച്ച്. മുഹമ്മദ് കോയ മുഖ്യമന്ത്രിയായി പുതിയ മന്ത്രിസഭ അധികാരമേറ്റു. എന്നാൽ, ആ മന്ത്രിസഭയ്ക്കു രണ്ടു മാസത്തിൽ താഴെ മാത്രമേ പിടിച്ചു നിൽക്കാൻ സാധിച്ചുള്ളൂ. 1979 നവംബർ 30ന് നിയമസഭ പിരിച്ചുവിട്ടു. ഡിസംബർ ഒന്നിനു മന്ത്രിസഭ രാജിവച്ചു. ഡിസംബർ അഞ്ചിനു സംസ്ഥാനത്തു രാഷ്ട്രപതിഭരണം ഏർപ്പെടുത്തി.
ഇന്നു നിലനിൽക്കുന്ന മുന്നണി രാഷ്ട്രീയത്തിലേക്കുള്ള ചുവടുവയ്പായിരുന്നു ഈ കാലയളവിൽ രൂപപ്പെട്ടത്. കനത്ത ഭൂരിപക്ഷത്തോടെ അധികാരത്തിൽ വന്നിട്ടും മുന്നണിക്ക് അഞ്ചുവർഷ കാലാവധി പൂർത്തിയാക്കാൻ സാധിച്ചില്ല.
കാലാവധി പൂർത്തിയാകാതെ നിയമസഭ പിരിച്ചുവിടുന്നതിനിടെ നാലു മന്ത്രിസഭകൾ വന്നു പോകുകയും ചെയ്തു. പിന്നീട് രണ്ടരദശകത്തോളം കേരളത്തിലെ കോണ്‍ഗ്രസ് രാഷ്ട്രീയം അടക്കിവാണ കെ. കരുണാകരൻ-എ.കെ. ആന്റണി യുഗത്തിനു തുടക്കമാകുന്നത് ഈ കാലഘട്ടത്തിലാണ്. രണ്ടു മാസം മാത്രമാണെങ്കിലും മുസ്ലിം ലീഗിനൊരു മുഖ്യമന്ത്രിയെ ലഭിച്ചതും ഇക്കാലയളവിൽ മാത്രം. മുസ്ലിം ലീഗിൽ ഇതേ കാലയളവിൽ പിളർപ്പുണ്ടാകുകയും പുതുതായി രൂപീകരിക്കപ്പെട്ട അഖിലേന്ത്യാ ലീഗ് ഇടതുപക്ഷത്തിനൊപ്പം നിലയുറപ്പിക്കുകയും ചെയ്തു.
യുഡിഎഫും എൽഡിഎഫും രൂപീകരിക്കപ്പെടുന്നു
ഇന്നു കാണുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിയും (എൽഡിഎഫ്) ഐക്യജനാധിപത്യ മുന്നണിയും (യുഡിഎഫ്) രൂപപ്പെട്ടു വന്നത് 1980ലെ തെരഞ്ഞെടുപ്പോടെ ആയിരുന്നു. ഐക്യമുന്നണി വിട്ടുവന്ന സിപിഐയും ആർഎസ്പിയും സിപിഎമ്മിനൊപ്പം ഇടതുപക്ഷത്തായി. കൂടാതെ എ.കെ. ആന്റണിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ്-യുവും കേരള കോണ്‍ഗ്രസ്-എമ്മും ഒപ്പം കൂടിയതോടെ ഇടതുപക്ഷ ജനാധിപത്യ മുന്നണി പ്രബലശക്തിയായി.
1980 ജനുവരി 21നു നടന്ന തെരഞ്ഞെടുപ്പിൽ എൽഡിഎഫ് 93 സീറ്റിന്റെ വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തി. ജനുവരി 25ന് ഇ.കെ. നായനാർ സർക്കാർ അധികാരമേറ്റു.
മികച്ച ഭൂരിപക്ഷമുണ്ടായിട്ടും ഈ സർക്കാർ അധികകാലം നീണ്ടുനിന്നില്ല. ആഭ്യന്തരവകുപ്പും പോലീസ് ഭരണവുമായി ബന്ധപ്പെട്ടു തർക്കങ്ങൾ ഉയർന്നു വന്നു. മലബാറിൽ സിപിഎം-ആർഎസ്എസ് സംഘർഷങ്ങളിൽ ഒരുപാടു ജീവനുകൾ പൊലിഞ്ഞു. സിഐടിയു തൊഴിലാളികളുടെ അഴിഞ്ഞാട്ടവും സർക്കാരിനെതിരേ ജനവികാരം ഉയരാൻ ഇടയാക്കി. ക്രമസമാധാന തകർച്ചയുടെ പേരിൽ സർക്കാർ വിമർശിക്കപ്പെട്ടു. ആദ്യം കോണ്‍ഗ്രസ്-യുവും പിന്നാലെ കേരള കോണ്‍ഗ്രസ്-എമ്മും മുന്നണിയിൽനിന്നു പുറത്തു വന്നു. കോണ്‍ഗ്രസ്- യു പിളർന്ന് എ.കെ. ആന്റണിയുടെ നേതൃത്വത്തിലുള്ള പ്രബല വിഭാഗം മുന്നണി വിട്ടു.
വീണ്ടും കരുണാകരൻ
സർക്കാർ താഴെ വീണതിനെത്തുടർന്നു സംസ്ഥാനം രാഷ്ട്രപതിഭരണത്തിലായി. എന്നാൽ നിയമസഭ പിരിച്ചുവിടാതെ സസ്പെൻഡ് ചെയ്തു നിർത്തി ബദൽ സർക്കാരിനുള്ള സാധ്യതകൾ തേടി. ഒടുവിൽ 1981 ഡിസംബർ 28ന് കെ. കരുണാകരന്റെ നേതൃത്വത്തിൽ ഐക്യജനാധിപത്യ മുന്നണിയുടെ മന്ത്രിസഭ അധികാരത്തിലേറി. ഇരുമുന്നണികൾക്കും 70 സീറ്റുകൾ വീതമാണുണ്ടായിരുന്നത്. അതുകൊണ്ടുതന്നെ നാടകീയമായ ഒരുപാടു രംഗങ്ങൾ സഭയിലുണ്ടായി. പലപ്പോഴും സ്പീക്കർ എ.സി. ജോസിന്റെ കാസ്റ്റിംഗ് വോട്ടിന്റെ ബലത്തിലാണു സർക്കാർ നിലനിന്നത്.
ഭരണപക്ഷത്തുണ്ടായിരുന്ന കേരള കോണ്‍ഗ്രസിലെ ലോനപ്പൻ നന്പാടൻ കാലുമാറി ഇടതുപക്ഷത്തേക്കു ചേക്കേറിയതോടെ സർക്കാരിനു ഭൂരിപക്ഷം നഷ്ടപ്പെട്ടു. അങ്ങനെ 1982 മാർച്ച് 17നു കരുണാകരൻ രാജിസമർപ്പിച്ചു. 26 മാസം മാത്രമായിരുന്നു ആറാം കേരള നിയമസഭയുടെ കാലാവധി.
1977ലെ പൊതുതെരഞ്ഞെടുപ്പിനു ശേഷം 1982 മാർച്ച് 17നു കെ. കരുണാകരൻ സർക്കാർ രാജിവയ്ക്കുന്നതു വരെയുള്ള അഞ്ചു വർഷത്തിനിടെ രണ്ടു നിയമസഭകളുണ്ടായി. എന്നു പറഞ്ഞാൽ രണ്ടു തെരഞ്ഞെടുപ്പുകൾ. ആറു മന്ത്രിസഭകൾ അധികാരത്തിലേറി. അക്കാലഘട്ടത്തിലെ രാഷ്ട്രീയ അസ്ഥിരതയുടെ നേർചിത്രമാണിത്.
(തുടരും)
Tags : councils of ministers