ജനാധിപത്യത്തിന്റെ മഹത്തായ ഉത്സവമായ തെരഞ്ഞെടുപ്പിനു കളം മുറുകി. രാഷ്ട്രീയ യുദ്ധക്കളത്തില്‍ പോരാളികള്‍ നിറഞ്ഞു. ഏറ്റവും കുറഞ്ഞ സമയത്തില്‍ പ്രചാരണവും വോട്ടെടുപ്പും പൂര്‍ത്തിയാക്കുന്ന തെരഞ്ഞെടുപ്പ് എന്നതാണ് ഇത്തവണത്തെ പ്രത്യേകത. ഇന്ത്യയില്‍ മറ്റൊരു സംസ്ഥാനത്തും കേരളത്തിലേതുപോലുള്ള തെരഞ്ഞെടുപ്പു പ്രചാരണമില്ല. പഴയകാല രീതികള്‍ വിട്ട് പ്രഫഷണല്‍ മാര്‍ക്കറ്റിംഗ് തന്ത്രങ്ങളും നേതാക്കളുടെ ബ്രാന്‍ഡിംഗും ഡിജിറ്റല്‍, സോഷ്യല്‍ മീഡിയ പ്രചാരണങ്ങളുമെല്ലാം സജീവമാണ്.
നിര്‍മിതബുദ്ധിയെന്ന എഐയുടെ കാലത്തും പത്ര, ടെലിവിഷന്‍ മാധ്യമങ്ങള്‍ തന്നെയാണു സ്ഥാനാര്‍ഥികളുടെയും നേതാക്കളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും പ്രധാന ആശ്രയം. പഴയകാല ചുവരെഴുത്തുകളും പോസ്റ്ററുകളും ഫ്ളക്സ് ബോര്‍ഡുകളും ഇപ്പോഴും കളം നിറയ്ക്കുന്നുണ്ട്. മൈക്ക് അനൗണ്‍സ്മെന്റുകള്‍ മാത്രമുണ്ടായിരുന്ന കാലം മാറി റോഡ് ഷോകള്‍ ഒഴിവാക്കാനാകാത്തതായി.
നിര്ണായകമീ ജനവിധി
കേരളം, തമിഴ്നാട്, പുതുച്ചേരി, പശ്ചിമബംഗാള്‍, ആസാം എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ദേശീയ രാഷ്ട്രീയത്തിലും നിര്‍ണായകമാണ്. അഞ്ചിടങ്ങളിലും വോട്ടെടുപ്പ് ഏപ്രിലില്‍ ആണ്. ജനവിധി അറിയാന്‍ മേയ് നാലു വരെ കാത്തിരിക്കേണ്ടിവരും. കേരളത്തിലും പുതുച്ചേരിയിലും ആസാമിലും തിങ്കളാഴ്ചയാണു പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. സ്ഥാനാര്ഥികളാരെന്നു വ്യക്തമായതോടെ കേരളത്തിലെ 140 മണ്ഡലങ്ങളിലും മത്സരം ആവേശകരമായി.
പ്രചാരണത്തിനു സമയം തീരെയില്ലെന്നതടക്കം തെരഞ്ഞെടുപ്പു കമ്മീഷന്റെ നടപടികളോട് കോണ്‍ഗ്രസിനും സിപിഎമ്മിനും അതൃപ്തിയുണ്ട്. ഏപ്രില്‍ ഒമ്പതിനാണു മൂന്നിടത്തും വോട്ടെടുപ്പ്, തമിഴ്നാട്ടില്‍ ഏപ്രില്‍ 23നും. എട്ടു ഘട്ടങ്ങളായി 2021ല്‍ തെരഞ്ഞെടുപ്പു നടന്ന പശ്ചിമബംഗാളില്‍ ഇക്കുറി രണ്ടു ഘട്ടങ്ങളേയുള്ളൂ. ഏപ്രില്‍ 23, 29 തീയതികളിലാണു ബംഗാളില്‍ പോളിംഗ്. വിവാദ തീവ്ര വോട്ടര്‍പട്ടിക പരിഷ്കരണത്തിനു (എസ്ഐആര്‍) ശേഷം നടക്കുന്ന തെരഞ്ഞെടുപ്പില്‍ വിജയത്തില്‍ കുറഞ്ഞതൊന്നിലും മുന്നണികളും പാര്‍ട്ടികളും സ്ഥാനാര്‍ഥികളും തൃപ്തരല്ല.
ആയുധമാക്കി എസ്ഐആര്‍
എസ്ഐആറിനെതിരേ പശ്ചിമബംഗാളില്‍ മുഖ്യമന്ത്രി മമത ബാനര്‍ജി നടത്തിയ പട ഇപ്പോഴും ശമിച്ചിട്ടില്ല. കേരളത്തിലും പ്രശ്നങ്ങളുണ്ട്. തമിഴ്നാട് ഒഴികെയുള്ള സംസ്ഥാനങ്ങളില്‍ അസാധാരണമായ എണ്ണം വോട്ടര്‍മാരെയാണു നീക്കിയത്. മൗലികാവകാശമായ വോട്ടവകാശം നഷ്ടമായവര്‍ നിരവധിയാണ്. ബംഗാളില്‍ 60 ലക്ഷത്തിലധികം വോട്ടര്‍മാരെയാണു നീക്കുന്നത്. എസ്ഐആര്‍ സമയത്തുണ്ടായ അപാകതകള്‍ക്കും പൊരുത്തക്കേടുകള്‍ക്കും തൃപ്തികരമായ വിശദീകരണങ്ങള്‍ തെരഞ്ഞെടുപ്പു കമ്മീഷന് നല്‍കിയിട്ടില്ല.
കേരളത്തിലെ എന്‍ഡിഎയില്‍ ചേര്‍ന്ന ട്വന്റി 20 പാര്‍ട്ടിയുടെ രണ്ടു വനിതാ സ്ഥാനാര്ഥികള്ക്കടക്കം എസ്ഐആറില്‍ വോട്ട് നഷ്ടമായവര്‍ക്കു നീതി നിഷേധിക്കപ്പെട്ടു. വോട്ടര്‍പട്ടികയില്‍ പേരില്ലാത്തതിനാല്‍ രണ്ടു സിനിമാ താരങ്ങള്‍ക്കും മത്സരിക്കാനായില്ല. വിവാഹിതരായ സ്ത്രീകള്‍ മുതല്‍ പ്രവാസികള്‍, ഇതര സംസ്ഥാന തൊഴിലാളികള്‍ വരെ അര്‍ഹരായവര്‍ക്കും വോട്ട് നിഷേധിക്കപ്പെട്ടു.
അവിശ്വാസത്തില്‍ ഗ്യാനേഷ്
മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരേ പാര്‍ലമെന്റില്‍ അവിശ്വാസപ്രമേയത്തിനു പ്രതിപക്ഷ എംപിമാര്‍ നല്കിയ നോട്ടീസ് നിലവിലിരിക്കെയാണ് അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പു നടത്തുന്നത്. രണ്ടു വര്‍ഷം മുമ്പെങ്കിലും നടപ്പാക്കേണ്ടിയിരുന്ന വോട്ടര്‍പട്ടിക പരിഷ്കരണം തെരക്കിട്ടു നടപ്പാക്കിയതില്‍ ക്രമക്കേടുകളും അനീതിയും ഉണ്ടെന്നു പ്രതിപക്ഷം കരുതുന്നു. ബിജെപിക്ക് അനുകൂലമായി കമ്മീഷന് പ്രവര്‍ത്തിക്കുന്നുവെന്ന ഗുരുതര ആരോപണം ശക്തമാണ്.
തെരഞ്ഞെടുപ്പു കമ്മീഷന്റെ നടപടികളെ കോടതികളില്‍ ചോദ്യംചെയ്യുന്നതു വിലക്കിക്കൊണ്ടു പാര്‍ലമെന്റില്‍ മോദി സര്‍ക്കാര്‍ പ്രത്യേക നിയമം പാസാക്കിയതോടെ, കമ്മീഷന്റെ നിഷ്പക്ഷതയുടെ മുഖംമൂടി അഴിഞ്ഞുവീണു. ഗ്യാനേഷ് ഉള്‍പ്പെടെ മൂന്നു കമ്മീഷണര്‍മാരുടെയും നിയമന സമിതിയില്‍നിന്നു സുപ്രീംകോടതി ചീഫ് ജസ്റ്റീസിനെ ഒഴിവാക്കാനും പ്രത്യേക നിയമം പാസാക്കിയതു ജനാധിപത്യ, ധര്‍മ പരിപാലനത്തിനാകില്ല! മോദിയും അമിത് ഷായും തെരഞ്ഞെടുത്ത കമ്മീഷണര്‍മാര്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കുമെന്ന വിചാരിക്കുന്നതുപോലും മണ്ടത്തരമാണ്. പോളിംഗ് ബൂത്തുകളിലെ സിസിടിവി, വീഡിയോ അടക്കമുള്ള തെളിവുകള്‍ 45 ദിവസം കഴിഞ്ഞാലുടന്‍ നശിപ്പിക്കുന്നതിലും സംശയങ്ങളേറെ.
ആസാമില്‍ ഹാട്രിക് ജയം?
അഞ്ചു സംസ്ഥാനങ്ങളില്‍ ആസാം ഒഴികെ നാലിടത്തും ബിജെപിക്കു താരതമ്യേന ശക്തി കുറവാണ്. അഞ്ചു സംസ്ഥാനങ്ങളിലുമായി 17.4 കോടി ആളുകള്‍ വോട്ടര്‍മാരുണ്ട്. കേരളത്തോടൊപ്പം വോട്ടെടുപ്പു നടക്കുന്ന ആസാമില്‍ ബിജെപിയുടെ ഹിമന്ത ബിശ്വ ശര്‍മയുടെ സര്‍ക്കാര്‍ ഹാട്രിക് വിജയത്തിനാണു ഒരുങ്ങുന്നത്. ഗൗരവ് ഗൊഗോയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് തൊട്ടടുത്തുണ്ടെങ്കിലും വിജയം സ്വന്തമാക്കുക ദുഷ്കരമാകും.
കോണ്‍ഗ്രസ് എംപി പ്രദ്യുത് ബോര്ഡലോയി മുതല്‍ പിസിസി അധ്യക്ഷനായിരുന്ന ഭൂപന്‍ കുമാര്‍ ബോറ വരെയുള്ളവരുടെ ബിജെപിയിലേക്കുള്ള കൂറുമാറ്റം സൂചനയാകും. ആസാമിലെ 126 അംഗ സഭയില്‍ ഭൂരിപക്ഷം നേടാന്‍ നരേന്ദ്ര മോദിയുടെയും ഹിമന്ത ശര്‍മയുടെയും നേതൃത്വവും എസ്ഐആര്‍ അടക്കമുള്ള നടപടികളും ബിജെപിക്കു സഹായകമായേക്കും.
മമതയ്ക്കു വെല്ലുവിളി!
പശ്ചിമബംഗാളില്‍ തുടര്‍ച്ചയായ നാലാം ഭരണത്തിനാണു മുഖ്യമന്ത്രി മമത ബാനര്‍ജിയും തൃണമൂല്‍ കോണ്‍ഗ്രസും കോപ്പു കൂട്ടുന്നത്. എന്നാല്‍, 294 അംഗ നിയമസഭയില്‍ കഴിഞ്ഞ തവണ 77 സീറ്റ് നേടിയ ബിജെപിയും പ്രതീക്ഷയിലാണ്. സിപിഎമ്മും കോണ്‍ഗ്രസും തകര്‍ന്നടിഞ്ഞതാണു തൃണമൂലിനും ബിജെപിക്കും നേട്ടമായത്. ബംഗാളും ത്രിപുരയും നഷ്ടപ്പെട്ട സിപിഎമ്മിനും ഭൂരിപക്ഷം സംസ്ഥാനങ്ങളിലും ക്ഷയിച്ച കോണ്‍ഗ്രസിനും കേരളമെന്ന തുരുത്തെങ്കിലും പിടിക്കുകയെന്നതു നിലനില്പിന്റെ പ്രശ്നമാണ്.
പുതുച്ചേരിയില്‍ മുഖ്യമന്ത്രി എന്‍. രംഗസാമിയുടെ ഓള് ഇന്ത്യ എന്‍ആര്‍ കോണ്‍ഗ്രസ്, ബിജെപി, എഐഎഡിഎംകെ പാര്‍ട്ടികളുടെ സര്‍ക്കാരിനെ താഴെയിറക്കാമെന്ന മോഹത്തിലാണ് കോണ്‍ഗ്രസ്, ഡിഎംകെ, സിപിഐ സഖ്യം. സംസ്ഥാനത്തെ 30 സീറ്റുകളിലും ഇരുമുന്നണികളും നേരിട്ടുള്ള പോരാട്ടത്തിലാണ്. ചെറുസംസ്ഥാനമെങ്കിലും പുതുച്ചേരിയില്‍ ഭരണം തിരിച്ചുപിടിക്കാന്‍ കോണ്‍ഗ്രസിനു കഴിഞ്ഞാല്‍ അതും ഉത്തേജനമാകും.
തമിഴകത്ത് വാശിയേറെ
തമിഴ്നാട്ടില്‍ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡിഎംകെയെ താഴെയിറക്കാന്‍ അണ്ണാ ഡിഎംകെയ്ക്കു കഴിയുമോയെന്നതാണു ചോദ്യം. മുന്‍ മുഖ്യമന്ത്രി ഇടപ്പാടി പളനിസ്വാമിയുടെ നേതൃത്വത്തിലുള്ള എഐഎഡിഎംകെ, ബിജെപി, പിഎംകെ സഖ്യത്തിനു 234 അംഗ നിയമസഭയില്‍ ഭൂരിപക്ഷം കിട്ടിയാല്‍ അദ്ഭുതപ്പെടാനില്ല. കേരളത്തില്‍ പോരടിക്കുന്ന കോണ്‍ഗ്രസും സിപിഎമ്മും അതിര്‍ത്തി കടന്നാല്‍ ഭായി ഭായി ആണ്.
സിനിമാതാരം വിജയ്യുടെ പുതിയ പാര്‍ട്ടിയായ തമിഴക വെട്രി കഴകം (ടിവികെ) പിടിക്കുന്ന വോട്ടുകളും സീറ്റുകളുമാകും നിര്‍ണായകം. ടിവികെ 15 ശതമാനം വോട്ടുകള്‍ പിടിച്ചാല്‍ ഡിഎംകെ മുന്നണിക്കു ക്ഷീണമാകും. മുഴുവന്‍ സീറ്റുകളിലും മത്സരിക്കുന്ന മറ്റൊരു പുതിയ പാര്‍ട്ടിയായ സീമന്‍ നേതൃത്വം നല്കുന്ന നാം തമിഴര്‍ കച്ചി (എന്‍ടികെ) നേടുന്ന വോട്ടുകളും പ്രബല മുന്നണികളുടെ ഉറക്കം കെടുത്തും.
വീറുറ്റ പോര് കേരളത്തില്‍
ഏറ്റവും വീറുറ്റ പോരാട്ടം നടക്കുന്നതു കേരളത്തിലാണ്. ഭൂരിപക്ഷം മണ്ഡലങ്ങളിലും യുഡിഎഫും എല്‍ഡിഎഫും തമ്മിലും ചിലയിടങ്ങളില്‍ ബിജെപിയുമായും തീപാറുന്ന മത്സരത്തിനാണു തിരി കൊളുത്തിയിരിക്കുന്നത്. വോട്ടുശതമാനം കൂട്ടുന്നതോടൊപ്പം ഏതാനും സീറ്റുകളിലെങ്കിലും ജയിക്കാമെന്ന് ഉറപ്പിച്ചാണു ബിജെപിയുടെ പോരാട്ടം. മിക്കയിടത്തും വിജയിയെ നിര്‍ണയിക്കുന്നതില്‍ എന്‍ഡിഎ വോട്ടുകള്‍ നിര്‍ണായകമാകും.
കേരളം തിരിച്ചുപിടിക്കുമെന്ന വാശിയില്‍ രംഗത്തുള്ള കോണ്‍ഗ്രസിനും യുഡിഎഫിനും സ്ഥാനാര്‍ഥിനിര്‍ണയത്തിലെ കല്ലുകടികള്‍ ഒഴിവാക്കാമായിരുന്നു. ജോസ് കെ. മാണിയുടെ കേരള കോണ്‍ഗ്രസ്-എമ്മിനെ യുഡിഎഫിലേക്കു തിരികെ കൊണ്ടുവരാനുമായില്ല. കെ. സുധാകരനും ജി. സുധാകരനും കേരളത്തിലെ മാറുന്ന രാഷ്ട്രീയ രീതികളുടെ പ്രതീകങ്ങളായി. ശശി തരൂരാണു ഭേദം. സര്‍ക്കാരിന്റെ വികസനനേട്ടങ്ങള്‍ എല്‍ഡിഎഫ് ഉയര്‍ത്തുമ്പോള്‍, ശബരിമല സ്വര്‍ണക്കൊള്ള അടക്കമുള്ളവയാണു യുഡിഎഫിന്റെ തുറുപ്പുചീട്ട്. ഇരുമുന്നണികളില്നിന്നുമുള്ള മോചനമാണു ബിജെപിയുടെ വാഗ്ദാനം.
നേതൃബാഹുല്യവും
നേതാക്കളുടെ ബാഹുല്യം യുഡിഎഫിന്റെ തലവേദന ആണെങ്കില്‍, ചോദ്യം ചെയ്യപ്പെടാത്ത നേതൃത്വമാണു സിപിഎമ്മിന്റെയും എല്‍ഡിഎഫിന്റെയും ശക്തി. പിണറായി വിജയന് കരുത്തുറ്റ ബ്രാന്‍ഡ് ആണ് എല്‍ഡിഎഫിന്. ഹാട്രിക് ജയത്തിനു ശ്രമിക്കുമ്പോഴും കോണ്‍ഗ്രസും യുഡിഎഫും പതിവിലേറെ ശക്തമാണെന്നതു പിണറായിക്കു വെല്ലുവിളിയാകും. ലോക്സഭയിലും ത്രിതല പഞ്ചായത്തിലും നേടിയ മേല്‍ക്കൈ ആവര്‍ത്തിക്കണമെങ്കില്‍ കോണ്‍ഗ്രസും യുഡിഎഫും പടലപിണക്കങ്ങളും കാലുവാരലുകളും വിമതശല്യവും ഒഴിവാക്കിയേ മതിയാകൂ.
വി.ഡി. സതീശന്, രമേശ് ചെന്നിത്തല, കെ.സി. വേണുഗോപാല്‍ എന്നിവരെല്ലാം മുഖ്യമന്ത്രിക്കസേര സ്വപ്നം കാണുന്നു. മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിക്കു പുറമെ കെ. സുധാകരനും അടൂര്‍ പ്രകാശിനുമെല്ലാം ഉപമുഖ്യമന്ത്രിക്കസേരയിലും നോട്ടമുണ്ട്. എല്ലാവരുംകൂടി കുളിപ്പിച്ചു കുളിപ്പിച്ചു കൊച്ചിനെ ഇല്ലാതാക്കുമോയെന്നതാണു രാഹുല്‍ ഗാന്ധിയുടെ ആശങ്ക.
മാറണം, പതിവുരാഷ്ട്രീയം
ഇറാന് യുദ്ധവും ഗള്‍ഫ് രാജ്യങ്ങളിലെ പ്രശ്നങ്ങളും ലോകത്തിനാകെയും കേരളത്തിനു പ്രത്യേകിച്ചും വലിയ വെല്ലുവിളിയാണ്. പ്രവാസികളുടെ സുരക്ഷയും ഭാവിയും മുതല്‍ പെട്രോള്‍-ഡീസല്‍-എല്‍പിജി വിലയും ക്ഷാമവും രൂപയുടെ വിലത്തകര്‍ച്ചയുമെല്ലാം നേരിട്ടുള്ള ആഘാതങ്ങളാകും. ആരു ജയിച്ചാലും കേരളത്തിന്റെ പതിവു രാഷ്ട്രീയവും ഭരണരീതികളും മാറണം. അഴിമതിയും കെടുകാര്യസ്ഥതകളും മുതല്‍ വളരുന്ന വര്‍ഗീയത വരെ നിയന്ത്രിക്കുകയും വികസനവും പുരോഗതിയും ജനക്ഷേമവും ഉറപ്പാക്കുകയുമാണു പ്രധാനം.
Tags : Niyama Sabha Election Kerala assembly election Election ganesh kumar SIR Assam