രണ്ടാം പിണറായി സർക്കാരിൽ പേഴ്സണൽ സ്റ്റാഫ് അംഗങ്ങളായി ആകെ 523 പേർ. ഇവർക്കെല്ലാവർക്കും കൂടി ശമ്പളം നൽകാൻ 2026 മാർച്ചിലെ ശമ്പളപട്ടിക പ്രകാരം ആകെ 4,62,30,922 രൂപയാണ്. വിവരാവകാശ പ്രവർത്തകനായ കാസർഗോഡ് സ്വദേശി മുഹമ്മദ് അഷറഫിന് ലഭിച്ച വിവരാവകാശ മറുപടിയിലാണ് സർക്കാർ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
പുതിയ മന്ത്രിസഭ അധികാരമേറ്റതോടെ മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിൽ കയറാൻ ആളുകളുടെ തള്ളിക്കയറ്റമാണ്. മുഖ്യമന്ത്രി, വിവിധ മന്ത്രിമാർ, ചീഫ് വിപ്പ്, പ്രതിപക്ഷ നേതാവ് എന്നിവർക്കാണ് പേഴ്സണൽ സ്റ്റാഫിനെ നിയമിക്കാൻ അനുവാദമുള്ളത്. മുഖ്യമന്ത്രിക്ക് പരമാവധി 37 പേരെയും മറ്റുള്ള കാബിനറ്റ് പദവിയിലുള്ളവർക്ക് 25 രെയും നിയമിക്കാം.

മുഖ്യമന്ത്രിയുടെ ഓഫീസ് - 27,24,015 രൂപ
പ്രതിപക്ഷ നേതാവിന്റെ ഓഫീസ് - 25,60,653 രൂപ
ചീഫ് വിപ്പിന്റെ ഓഫീസ് - 20,44,795 രൂപ
മന്ത്രിമാരുടെ ഓഫീസുകൾ (ആകെ 20 മന്ത്രിമാർ) - 3,89,01,459 രൂപ
മൂന്നു വർഷം സർവീസ് പൂർത്തിയാക്കിയ പേഴ്സണൽ സ്റ്റാഫിന് പെൻഷൻ ലഭിക്കും. ഇത് രണ്ട് വർഷവും ഒരു ദിവസവുമാണെങ്കിൽപോലും മൂന്നു വർഷമായി കണക്കാക്കും.
അതുകൊണ്ടുതന്നെ കാബിനറ്റ് അംഗങ്ങൾ രണ്ടു വർഷം സർവീസ് പൂർത്തിയാക്കിയ പേഴ്സണൽ സ്റ്റാഫിനെ മാറ്റി പുതിയ ആളുകളെ നിയമിക്കുന്ന പ്രവണതയും ഉണ്ട്. 3350 രൂപയാണ് നിലവിലെ കുറഞ്ഞ പെൻഷൻ. 83,400 രൂപയാണ് ഏറ്റവും ഉയർന്ന പെൻഷൻ. ഇതു കൂടാതെ 25 ശതമാനം ഡിഎയും നിലവിൽ നൽകുന്നുണ്ട്.
ഈ മാസം 19ന് മുൻ സർക്കാരിന്റെ കാലത്ത് നിയമിച്ച മുഴുവൻ പേഴ്സണൽ സ്റ്റാഫ് അംഗങ്ങളെയും വിടുതൽ ചെയ്തുകൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.
Tags : personal staff previous government total salary ministers