1970 സെപ്റ്റംബർ 17നായിരുന്നു നാലാം കേരള നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പു നടന്നത്. ഐക്യമുന്നണി അധികാരത്തിലെത്തുകയും സി. അച്യുതമേനോൻ രണ്ടാം തവണ മുഖ്യമന്ത്രിയായി മന്ത്രിസഭ ഒക്ടോബർ നാലിന് അധികാരമേൽക്കുകയും ചെയ്തു. ഒട്ടേറെ റിക്കാർഡുകൾ കുറിച്ചുകൊണ്ടാണ് ഈ മന്ത്രിസഭ അധികാരം വിട്ടൊഴിഞ്ഞത്.
അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനെത്തുടർന്നു മൂന്നു തവണയായി 18 മാസം നിയമസഭയുടെ കാലാവധി നീട്ടി. ഇതുവഴി ആറു വർഷവും അഞ്ചു മാസവും 18 ദിവസവും ഈ നിയമസഭ നിലനിന്നു. കേരള സംസ്ഥാനം നിലവിൽ വന്നശേഷം ആദ്യമായി കാലാവധി പൂർത്തിയാക്കിയ നിയമസഭയും മന്ത്രിസഭയും ഇതുതന്നെ. ആറരവർഷം കാലാവധിയുള്ള മറ്റൊരു മന്ത്രിസഭ ഇനി കേരളത്തിലുണ്ടാകാനുള്ള സാധ്യതയുമില്ലെന്നു പറയാം.
കോണ്‍ഗ്രസുമായി ഉണ്ടാക്കിയ സഖ്യത്തിന്റെ അടിസ്ഥാനത്തിൽ സിപിഐ, ആർഎസ്പി, മുസ്ലിം ലീഗ്, പിഎസ്പി എന്നീ പാർട്ടികൾ ഉൾപ്പെട്ട ഐക്യമുന്നണിയായിരുന്നു ഭരണത്തിലെത്തിയത്. പ്രതിപക്ഷത്ത് സിപിഎം, കെടിപി, കെഎസ്പി എന്നീ കക്ഷികളടങ്ങിയ മുന്നണിയും കേരള കോണ്‍ഗ്രസുമായിരുന്നു. തുടക്കത്തിൽ കോണ്‍ഗ്രസ് മന്ത്രിസഭയിൽ ചേർന്നിരുന്നില്ല.
എന്നാൽ, ഭരണം തുടങ്ങി പതിനൊന്നു മാസം കഴിഞ്ഞപ്പോൾ കോണ്‍ഗ്രസിനെ കൂടി ഉൾപ്പെടുത്തി മന്ത്രിസഭ വികസിപ്പിച്ചു. കെ. കരുണാകരൻ, വക്കം പുരുഷോത്തമൻ, കെ.ടി. ജോർജ്, ഡോ. കെ.ജി. അടിയോടി, വെള്ള ഈച്ചരൻ എന്നിവരായിരുന്നു കോണ്‍ഗ്രസിൽനിന്നു മന്ത്രിമാരായത്. മന്ത്രിസഭയിലെ സിപിഐ പ്രതിനിധികളായിരുന്ന എൻ.ഇ. ബലറാം, പി.എസ്. ശ്രീനിവാസൻ, പി.കെ. രാഘവൻ എന്നിവരെ മാറ്റി എം.എൻ. ഗോവിന്ദൻ നായർ, ടി.വി. തോമസ് എന്നിവരെ മന്ത്രിമാരാക്കി.
1975 ഡിസംബർ 26ന് കേരള കോണ്‍ഗ്രസിനെ കൂടി മന്ത്രിസഭയിൽ പങ്കാളികളാക്കി. ആർ. ബാലകൃഷ്ണപിള്ള, കെ.എം. മാണി എന്നിവർ മന്ത്രിമാരായി. ലോക്സഭാംഗമായിരുന്ന ആർ. ബാലകൃഷ്ണപിള്ളയ്ക്ക് ആറു മാസത്തിനകം നിയമസഭാംഗമാകാൻ സാധിക്കാതെ വന്നതിനെത്തുടർന്നു മന്ത്രിസഭയിൽനിന്നു രാജിവയ്ക്കേണ്ടിവന്നു. പകരം, കേരള കോണ്‍ഗ്രസ് നിയമസഭാകക്ഷി നേതാവായിരുന്ന കെ.എം. ജോർജ് മന്ത്രിയായി. 1976 ഡിസംബർ 11ന് കെ.എം. ജോർജ് നിര്യാതനായതിനെത്തുടർന്നുണ്ടായ ഒഴിവിൽ 1977 ജനുവരി 26ന് കെ. നാരായണക്കുറുപ്പ് മന്ത്രിയായി.
പ്രക്ഷുബ്ധമായ രാഷ്ട്രീയ കാലാവസ്ഥ
കാലാവധി പൂർത്തിയാക്കിയ ആദ്യ മന്ത്രിസഭയാണെങ്കിലും അച്യുതമേനോൻ സർക്കാർ നിരവധി രാഷ്ട്രീയ വെല്ലുവിളികൾ നേരിട്ടു. കെഎസ്യുവും യൂത്ത് കോണ്‍ഗ്രസും പിന്തുണച്ച കോളജ് സമരവും സിപിഎം പിന്തുണച്ച സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും സമരവും സിപിഎമ്മിന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടത്തിയ മിച്ചഭൂമി സമരവും കേരളത്തിന്റെ തെരുവുകളെ പ്രക്ഷുബ്ധമാക്കിയ കാലയളവായിരുന്നു അത്.
ജീവനക്കാരുടെ സമരത്തെ നേരിടാൻ അച്യുതമേനോൻ ഡയസ്നോണ്‍ എന്ന ആയുധം പ്രയോഗിച്ചു. കോളജ് സമരകാലത്ത് ക്രിസ്ത്യൻ സഭയും കോണ്‍ഗ്രസിലെ യുവനിരയും മുഖാമുഖം നിരന്നു. അധികാരത്തിനു പുറത്തു നിൽക്കുന്പോൾ അണികളെ സമരസജ്ജരാക്കാൻ മിച്ചഭൂമി സമരത്തിലൂടെ സിപിഎമ്മിനു സാധിച്ചു. രാഷ്ട്രീയമായി സിപിഐയോടായിരുന്നു സിപിഎമ്മിന്റെ വിരോധമത്രയും.
ശ്രദ്ധേയമായ ഭരണ നടപടികൾ
കുടിയാന്മാരെ ഭൂമിയുടെ ഉടമകളാക്കുന്ന ഭൂപരിഷ്കരണ നിയമം രണ്ടാം ഇഎംഎസ് സർക്കാരിന്റെ കാലത്താണു പാസാക്കുന്നത്. ഗൗരിയമ്മ അവതരിപ്പിച്ചു പാസാക്കിയ നിയമം നടപ്പിലാക്കിയത് അച്യുതമേനോൻ സർക്കാരാണ്. നിയമത്തിന്റെ പിതൃത്വതർക്കം നാളുകളോളം നീണ്ടുനിന്നു. പട്ടയമേളകൾ സംഘടിപ്പിച്ചുകൊണ്ടു സർക്കാർ ഭൂപരിഷ്കരണ നിയമം ആഘോഷിച്ചു.
സ്വകാര്യ വനം ദേശസാത്കരണത്തിലൂടെ അഞ്ചു ലക്ഷത്തോളം ഏക്കർ സർക്കാരിലേക്കു വകയിരുത്തി. അതിൽ രണ്ടു ലക്ഷം ഏക്കർ ഭൂരഹിതർക്കു പതിച്ചു നൽകി. എം.എൻ. ഗോവിന്ദൻ നായരുടെ ലക്ഷം വീട് പദ്ധതി ദേശീയ ശ്രദ്ധ ആകർഷിച്ചു. ഇതിന്റെ താക്കോൽദാന ചടങ്ങിൽ പങ്കെടുത്തത് രാഷ്ട്രപതി വി.വി. ഗിരിയും പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുമൊക്കെയാണ്. പദ്ധതിയിൽ വന്പിച്ച ജനപങ്കാളിത്തമുണ്ടായി. വക്കം പുരുഷോത്തമൻ കൊണ്ടുവന്ന കർഷകത്തൊഴിലാളി നിയമവും ഏറെ പ്രശംസ പിടിച്ചുപറ്റി.
ആധുനിക കേരളത്തിന് അടിത്തറ
കേരളം കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രിമാരിലൊരാളായി അച്യുതമേനോൻ അറിയപ്പെടുന്നു എന്നതിൽ തർക്കമില്ല. അദ്ദേഹത്തിന്റെ ദീർഘവീക്ഷണത്തിന്റെ ഫലമായി ഇന്നു കേരളത്തിൽ തല ഉയർത്തിനിൽക്കുന്ന സ്ഥാപനങ്ങളുടെ നിര നീണ്ടതാണ്. കെൽട്രോണ്‍, ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട്, സെന്റർ ഫോർ ഡെവലപ്മെന്റ് സ്റ്റഡീസ് (സിഡിഎസ്), സെന്റർ ഫോർ എർത്ത് സയൻസസ്, റീജണൽ റിസർച്ച് ലബോറട്ടറി (ഇന്നത്തെ എൻഐഐഎസ്ടി) തുടങ്ങി നിരവധിയായ സ്ഥാപനങ്ങൾ. വിദ്യാഭ്യാസരംഗത്ത് കേരള കാർഷിക സർവകലാശാല, കൊച്ചിൻ യൂണിവേഴ്സിറ്റി, വ്യവസായ സ്ഥാപനങ്ങളായ കേരള മെറ്റൽസ് ആൻഡ് മിനറൽസ് ചവറ (കെഎംഎംഎൽ), സ്റ്റീൽ കോംപ്ലക്സ്, കേരള ഡ്രഗ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ് തുടങ്ങിയവയൊക്കെ അച്യുതമേനോന്റെ ഭരണകാലയളവിൽ ആരംഭിച്ചതാണ്.
അടിയന്തരാവസ്ഥയുടെ ദുഷ്പേര്
അടിയന്തരാവസ്ഥക്കാലത്തെ ദുഷ്ചെയ്തികൾ പുറംലോകമറിഞ്ഞു തുടങ്ങിയത് അടിയന്തരാവസ്ഥ പിൻവലിച്ചതിനു ശേഷമാണ്. അതുകൊണ്ടുതന്നെ അടിയന്തരാവസ്ഥക്കാലത്തു കേരളത്തിൽ അടിയന്തരാവസ്ഥയ്ക്കെതിരേ പ്രകടമായ ജനരോഷമില്ലായിരുന്നു. പൊതുവേ അച്ചടക്കവും സമാധാനവും കൊണ്ടുവരാൻ സാധിച്ചു എന്നായിരുന്നു സാധാരണക്കാരന്റെ ചിന്ത. അക്കാലത്തു നടന്ന പോലീസ് ക്രൂരതകളൊക്കെ പുറത്തുവന്നു തുടങ്ങിയതു പിന്നീടാണ്.
അടിയന്തരാവസ്ഥയുടെ ശക്തനായ വക്താവായിരുന്നു സി. അച്യുതമേനോൻ. സിപിഐ ദേശീയതലത്തിൽ ഇന്ദിരാഗാന്ധിയെയും അടിയന്തരാവസ്ഥയെയും അനുകൂലിച്ചിരുന്നതിനാൽ അച്യുതമേനോന് ആശയപരമായ പ്രശ്നങ്ങളുമില്ലായിരുന്നു. എങ്കിലും, ഭരണത്തിൽ കാര്യമായ പങ്കില്ലാതെ കെ. കരുണാകരൻ എന്ന കരുത്തനായ ആഭ്യന്തരമന്ത്രിക്കു മുന്നിൽ അച്യുതമേനോൻ നിസഹായനായി കഴിയുകയായിരുന്നു എന്നു വാദിക്കുന്നവരും ഉണ്ട്. കഴിവുറ്റ ഭരണാധികാരിയും സൗമ്യനെങ്കിലും കരുത്തനായ രാഷ്ട്രീയക്കാരനുമായിരുന്ന അച്യുതമേനോന്റെ രാഷ്ട്രീയ ജീവിതത്തിൽ എന്തെങ്കിലും കളങ്കം ചൂണ്ടിക്കാണിക്കാമെങ്കിൽ അത് അടിയന്തരാവസ്ഥയെ പിന്തുണച്ചതാണ്.
കേരളത്തിലെ കോണ്‍ഗ്രസിൽ വലിയൊരു ഉണർവുണ്ടായ കാലയളവാണിത്. എ.കെ. ആന്റണി എന്ന കരുത്തനായ നേതാവിന്റെ ഉദയവും ഈ കാലഘട്ടത്താണു സംഭവിച്ചത്. ഐക്യമുന്നണിക്കൊപ്പം നിന്നു തെരഞ്ഞെടുപ്പായപ്പോൾ പുറത്തു പോയി; പിന്നീട് സിപിഎം പക്ഷത്തു നിന്ന കേരള കോണ്‍ഗ്രസ് അടിയന്തരാവസ്ഥക്കാലത്ത് ഐക്യമുന്നണിയുടെ ഭാഗമായി. കോളജ് സമരകാലത്ത് സഭയ്ക്കൊപ്പം നിന്ന ഏക പ്രസ്ഥാനം എന്ന നിലയിൽ കേരള കോണ്‍ഗ്രസിനു ശക്തിയാർജിക്കാനും സാധിച്ചു. മറുവശത്തു നിന്ന കോണ്‍ഗ്രസിലെ ചെറുപ്പക്കാർ കേരള രാഷ്ട്രീയത്തിലെ കരുത്തരായി മാറിയെന്നത് ഇതിന്റെ മറുവശമാണ്.
(തുടരും)
Tags : Six and a half years legislature