ഗൂഡല്ലൂർ: ദക്ഷിണേന്ത്യയിലെ പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രമായ ഊട്ടിയിലേക്ക് വിനോദ സഞ്ചാരികളുടെ പ്രവാഹം. സഞ്ചാരികളെ വരവേൽക്കാൻ ഊട്ടിയിലെ പുഷ്പ നഗരി ഒരുങ്ങി കഴിഞ്ഞു. കനത്ത ചൂടിൽ നിന്ന് രക്ഷതേടിയാണ് ജനങ്ങൾ ഊട്ടിയിലേക്ക് ഒഴുകുന്നത്. സഞ്ചാരികളെ വരവേൽക്കാൻ ടൂറിസം വകുപ്പും കാർഷിക വകുപ്പും ജില്ലാ ഭരണകൂടവും എല്ലാ സംവിധാനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. മേയ് 17 മുതൽ 22 വരെയാണ് ലോക പ്രശസ്തമായ 126-ാമത് പുഷ്പ മഹോത്സവം നടക്കുന്നത്.
സസ്യോദ്യാനത്തിൽ 35,000 പൂച്ചെടികളാണ് തയാറാക്കിയിരിക്കുന്നത്. വെയിലിനെ പ്രതിരോധിക്കാൻ ഗ്ലാസ് ഷീറ്റ് പതിച്ച ഗാലറിയിലേക്ക് മാറ്റിയിരിക്കുകയാണ്. സഞ്ചാരികളുടെ മനംകവരുന്ന പല വിസ്മയ കാഴ്ചകളും ഇവിടെ ഒരുക്കിയിട്ടുണ്ട്. ശനി, ഞായർ തുടങ്ങിയ അവധി ദിവസങ്ങളിൽ സഞ്ചാരികളുടെ ഒഴുക്കാണ്.
മധ്യവേനലവധിക്ക് സ്കൂളുകൾ അടച്ചതോടെ കേരളം, കർണാടക, തമിഴ്നാട്, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നും വിദേശങ്ങളിൽ നിന്നും നൂറുക്കണക്കിന് സഞ്ചാരികളാണ് ഊട്ടിയിലേക്ക് എത്തുന്നത്. സഞ്ചാരികളുടെ വരവ് വർധിച്ചതോടെ ഊട്ടിയിൽ പോലീസ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ഗൂഡല്ലൂർ ഭാഗങ്ങളിൽ നിന്ന് വരുന്ന ബസുകൾ, വാനുകൾ ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾ ഫിങ്കർ പോസ്റ്റിൽ ഗോൾഫ് ക്ലബ് റോഡിൽ പാർക്ക് ചെയ്യണം. കുന്നൂർ ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ ആവിൻ മൈതാനത്ത് പാർക്ക് ചെയ്യണം. ഈ നിയന്ത്രണം മേയ് 31 വരെ ഉണ്ടായിരിക്കും.
ഇവിടങ്ങളിൽ നിന്ന് സഞ്ചാരികൾക്ക് പ്രത്യേകമായി ഒരുക്കിയ സർക്യൂട്ട് ബസുകളിൽ കയറി വിവിധ സഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കാം. മുതിർന്നവർക്ക് 100 രൂപയും കുട്ടികൾക്ക് 50 രൂപയുമാണ് ടിക്കറ്റ് ചാർജ്. ടിക്കറ്റിനു പകരം പാസാണ് നൽകുക. ഈ പാസ് ഉപയോഗിച്ച് സസ്യോദ്യാനം, റോസ് ഗാർഡൻ, ബോട്ട് ഹൗസ്, ദൊഡപേട്ട, ടീ ഫാക്ടറി, ബസ്റ്റാൻഡ് എന്നിവിടങ്ങളിൽ യാത്ര ചെയ്യാം. ഓരോ അരമണിക്കൂറുകളിലും ഓരോ പോയിന്റിലും ഒരു ബസ് എത്തും. ഒരു ദിവസം എപ്പോൾ വേണമെങ്കിലും മാറി മാറി യാത്ര ചെയ്യാം. ഇതിനായി 20 സ്പെഷൽ ബസുകൾ സർവീസ് ആരംഭിച്ചിട്ടുണ്ട്.
ലോഡ്ജുകളും ഹോട്ടലുകളും നിറഞ്ഞു. മുറികൾ ലഭിക്കണമെങ്കിൽ നേരത്തെ ബുക്ക് ചെയ്യണം. ചില ദിവസങ്ങളിൽ മുറി ലഭിക്കാതെ സഞ്ചാരികൾ പ്രയാസത്തിലാകാറുണ്ട്. പ്ലാസ്റ്റിക് കാരി ബാഗ്, ഒരിക്കൽ ഉപയോഗിക്കുന്ന പാത്രം, ഗ്ലാസ്, കുടിവെള്ള പ്ലാസ്റ്റിക് കുപ്പികൾ എന്നിവ കൊണ്ടു വന്നാൽ പിഴ നൽകേണ്ടി വരും. പ്രതിവർഷം 35 ലക്ഷം സഞ്ചാരികളാണെത്തുന്നത്. മേയ് 10 മുതലാണ് പുഷ്പ മേളയുടെ ഭാഗമായി നടക്കുന്ന വിവിധ മേളകൾ ആരംഭിക്കുക. പുഷ്പ മഹോത്സവത്തിന് പുറമേ പനിനീർ പൂമേള, പഴവർഗ മേള, പച്ചക്കറി മേള, സുഗന്ധ വ്യജ്ഞന പ്രദർശന മേള തുടങ്ങിയവയും നടക്കും.