മട്ടന്നൂർ: ലോക്സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പ് ഉദ്ഘാടനം ചെയ്തു രണ്ടുമാസം കഴിഞ്ഞിട്ടും മട്ടന്നൂരിൽ നിർമിച്ച റവന്യൂടവറിൽ സർക്കാർ ഓഫീസുകളൊന്നും പ്രവർത്തനം തുടങ്ങിയില്ല. വാടകക്കെട്ടിടങ്ങളിലും മറ്റുമായി പ്രവർത്തിക്കുന്ന സർക്കാർ ഓഫീസുകളെ ഒരു കുടക്കീഴിലാക്കുന്നതിനാണ് 34.30 കോടി രൂപ ചെലവഴിച്ച് റവന്യൂ ടവർ നിർമിച്ചത്. ലോക്സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പ് കൊട്ടിഘോഷിച്ച് ഫെബ്രുവരി 24നാണ് റവന്യുമന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്തത്. എന്നാൽ, ഇതുവരെ ഒരു ഓഫീസ് പോലും റവന്യൂടവറിലേക്ക് പ്രവർത്തനം മാറ്റിയിട്ടില്ല.
കെട്ടിടത്തിന് വേണ്ട ഫർണിഷിംഗ് ഉൾപ്പടെയുള്ള പ്രവൃത്തികൾക്ക് വകുപ്പുകൾ തന്നെ പണം കണ്ടെത്തണമെന്ന നിർദേശമാണ് ഓഫീസുകൾ തുടങ്ങുന്നതിന് കാലതാമസമുണ്ടാകാൻ കാരണം. തെരഞ്ഞെടുപ്പ് കൂടി വന്നതോടെ ഇതിനുള്ള നടപടികൾ വീണ്ടും വൈകി. റവന്യൂടവറിൽ വിവിധ ഓഫീസുകൾക്ക് വേണ്ട സൗകര്യമൊരുക്കാൻ ഇനിയും സമയമെടുത്തേക്കും.
ജലസേചന വകുപ്പിൽ നിന്ന് വിട്ടുകിട്ടിയ സ്ഥലത്താണ് കിഫ്ബിയുടെ സഹായത്തോടെ റവന്യൂ ടവർ നിർമിച്ചിട്ടുള്ളത്. താഴത്തെ നിലയിൽ വാഹന പാർക്കിംഗ്, ഇലക്ട്രിക്കൽ റൂം, ഒന്നാം നിലയിൽ എഇഒ ഓഫീസ്, എസ്എസ്എ-ബിആർസി, എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, ഫുഡ് ആൻഡ് സേഫ്റ്റി ഓഫീസ്, ലീഗൽ മെട്രോളജി ഓഫീസ് എന്നിവയാണ് സജ്ജീകരിക്കുക.
രണ്ടാം നിലയിൽ ഐസിഡിഎസ് ഓഫീസ്, എൽഎ കിൻഫ്ര, മെന്റൽ ഹെൽത്ത് റിവ്യു ബോർഡ്, എക്സൈസ് സർക്കിൾ ഓഫീസ് എന്നിവയയ്ക്കും സ്ഥലം നൽകിയിട്ടുണ്ട്. മൂന്നാംനിലയിൽ എൽഎ എയർപോർട്ട് ഓഫീസ്, ആർടിഒ എൻഫോഴ്സ്മെന്റ് ഓഫീസ്, പഴശി ഇറിഗേഷൻ, വെക്ടർ കൺട്രോൾ ഓഫീസ്, പുരാവസ്തു വകുപ്പ്, മൈനർ ഇറിഗേഷൻ ഓഫീസ് എന്നിവയും പ്രവർത്തിക്കും.
നാലാം നിലയിൽ വീഡിയോ കോൺഫറൻസ് ഹാൾ, ലൈബ്രറി, ഡൈനിംഗ് ഹാൾ എന്നിവ ഒരുക്കിയിട്ടുണ്ട്. എല്ലാവിധ സൗകര്യങ്ങളുമുള്ള റവന്യൂ ടവറിൽ ഉടൻ സർക്കാർ സ്ഥാപനങ്ങൾ പ്രവർത്തനം തുടങ്ങണമെന്നാണ് ജനങ്ങൾ ആവശ്യപ്പെടുന്നത്.