തൃക്കരിപ്പൂർ: 17ൽ പരം വേറിട്ട രുചികളുള്ള മാമ്പഴങ്ങളുടെ പ്രദർശനവും വിപണനവുമായി തൃക്കരിപ്പൂരിൽ ജൈവ മാമ്പഴ മഹോത്സവം തുടങ്ങി. തൃക്കരിപ്പൂർ ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്കിന്റെയും ബി മാങ്കോസിന്റെയും നേതൃത്വത്തിൽ ബാങ്ക് പരിസരത്ത് നടക്കുന്ന മേളയിൽ വിവിധ ജില്ലകളിൽ നിന്നുള്ള മാമ്പഴങ്ങളാണുള്ളത്.
മാമ്പഴക്കൂട്ടത്തിൽ ഒന്നാമനെന്ന് പറയുന്ന മൽഗോവയുൾപ്പെടെ മധുരവും ത്രിമധുരവും നാവിൽ രുചിയേകുന്ന 17 ഇനങ്ങളാണ് മഹോത്സവത്തിലുള്ളത്. സീഗോവ, പ്രിയൂർ, ഉണ്ടപ്പ, നീലപറങ്കി, ചക്കരക്കുട്ടി, നാട്ടി, മയൂര, കാലാപാടി, ചാവക്കാട് ഒളോർ, ചന്ദ്രക്കാരൻ, ആലക്കോട് ഒളോർ, സിന്ദൂരം തുടങ്ങിയവക്കൊപ്പം കണ്ണൂരിന്റെ തനത് മാമ്പഴങ്ങളായ കുറ്റ്യാട്ടൂരും കുഞ്ഞിമംഗലവുമുണ്ട്.
നിരവധി രുചികളിലും വലുപ്പത്തിലും നിറഭേദങ്ങളിലുമുള്ള മാമ്പഴം വാങ്ങാൻ ഉദ്ഘാടനം നടക്കും മുമ്പേ ആളുകൾ തിക്കിതിരക്കിയെത്തി. പാലക്കാടിന്റെ വ്യത്യസ്ത ഇനങ്ങളാണ് കൂടുതലുള്ളത്. മാങ്ങ കയറ്റുമതിയിൽ ഇന്ത്യയിൽ തന്നെ മുന്നിൽ നിൽക്കുന്ന പാലക്കാട് ജില്ലയിലെ ആറു തരം മാമ്പഴളുണ്ട് മേളയിൽ. ജൈവ രീതിയിൽ പഴുപ്പിച്ചെടുത്ത മാമ്പഴങ്ങളെന്ന പ്രത്യേകതയുമുണ്ട്. രണ്ടു ദിവസം നീളുന്ന മാമ്പഴ മഹോത്സവം
തൃക്കരിപ്പൂർ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. ബാവ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് വി.വി. വിജയൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എൽ.കെ. യൂസഫ്, മാനേജിംഗ് ഡയറക്ടർ കെ. ശശി, ബാങ്ക് മുൻ പ്രസിഡന്റ് കെ.കെ. രാജേന്ദ്രൻ, ബാങ്ക് ഡയറക്ടർമാരായ സി. രവി, ടി.വി. ആനന്ദകൃഷ്ണൻ, വി.വി. അനിൽകുമാർ, അസീസ് കൂലേരി, ടി. അജിത, വി.കെ. ബീന, യു.കെ. രാജൻ, ജീവനക്കാരായ സി. സേതുമാധവൻ, കെ. രാജീവൻ എന്നിവർ പ്രസംഗിച്ചു.