കായംകുളത്തിന്റെ പടിഞ്ഞാറൻമേഖല വെള്ളപ്പൊക്ക ഭീഷണിയിൽ
1567602
Sunday, June 15, 2025 11:49 PM IST
കായംകുളം: തോരാതെ പെയ്യുന്ന കനത്ത മഴയിൽ കായംകുളം നഗരത്തിന്റെ വടക്ക് പടിഞ്ഞാറൻ മേഖലകൾ വെള്ളപ്പൊക്ക ഭീഷണിയിലായി.മേഖലയിലെ താഴ്ന്ന പ്രദേശങ്ങളും ഗ്രാമീണ റോഡുകളും പൂർണമായി വെള്ളത്തിനടിയിലായി. കൊറ്റുകുളങ്ങര, പുളിമുക്ക്, വേരുവള്ളി, ഐക്യ ജംഗ്ഷൻ തുടങ്ങിയ പ്രദേശങ്ങളിലെ റോഡുകളും വീടുകളുമാണ് കൂടുതലും വെള്ളത്തിലായത്. പടിഞ്ഞാറൻ പ്രദേശങ്ങളിൽ വേണ്ടത്ര നീരൊഴുക്ക് സംവിധാനങ്ങൾ ഇല്ലാത്തതും ഓടകൾ മാലിന്യത്തിൽ മുങ്ങിയതും വെള്ളക്കെട്ട് രൂക്ഷമാക്കി. ചിലയിടങ്ങളിൽ ഓടകൾ സ്വകാര്യ വ്യക്തികൾ കൈയേറിയതും വെള്ളപ്പൊക്കത്തിന്റെ കാഠിന്യം വർധിക്കാൻ ഇടയാക്കിയെന്ന് നാട്ടുകാർ ആരോപിക്കുന്നു.
ഐക്യ ജംഗ്ഷൻ ചേലിക്കുളങ്ങര റോഡിനു സമാന്തരമായുള്ള ഓടയിലൂടെയുള്ള നീരൊഴുക്ക് നിലച്ചതുമൂലം പ്രദേശത്തെ വീടുകളിൽ വെള്ളം കയറുകയാണ് ഇതോടെ ഐക്യ ജംഗ്ഷൻ - ചേലിക്കുളങ്ങര റോഡ് വെള്ളത്തിനടിയിലായി. വീടുകളിൽ വെള്ളം കയറിയതോടെ പ്രദേശവാസികൾ ബന്ധുവീടുകളിലും മറ്റും മാറി താമസിച്ചുതുടങ്ങി. നഗര പ്രദേശത്തെ ഉൾപ്പെടെ നിരവധി റോഡുകൾ വെള്ളത്തിൽ മുങ്ങിയിരിക്കുകയാണ്.