കുട്ടനാട് വീണ്ടും വെള്ളത്തില്‍ മുങ്ങുന്നു
1567603
Sunday, June 15, 2025 11:49 PM IST
എടത്വ: കനത്ത മഴയില്‍ അപ്പര്‍ കുട്ടനാട് വീണ്ടും വെള്ളത്തില്‍ മുങ്ങുന്നു. മഴ ശക്തി പ്രാപിക്കുകയും കിഴക്കന്‍ വെള്ളം എത്തുകയും ചെയ്തതോടെ അപ്പര്‍ കുട്ടനാട്ടുകാര്‍ വെള്ളപ്പൊക്കത്തെ അഭിമുഖീകരിക്കേണ്ട അവസ്ഥയാണ്. പമ്പ, മണിമല ആറുകളില്‍ ജലനിരപ്പ് ഉയര്‍ന്നുതുടങ്ങി. പ്രദേശങ്ങളിലെ കനത്ത മഴയും വെള്ളപ്പൊക്കത്തിന് ആക്കം കൂട്ടിയിട്ടുണ്ട്.
ജൂണിലെ ആദ്യദിനങ്ങളില്‍ പെയ്ത ശക്തമായ മഴയിലും കിഴക്കന്‍ വെള്ളത്തിന്റെ വരവിലും ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്ന് ക്യാമ്പുകളില്‍ അഭയം തേടിയ ദുരിതബാധിതര്‍ മടങ്ങിയെത്തി ദിവസങ്ങള്‍ കഴിയുമ്പോഴാണ് അടുത്ത മഴ എത്തിയത്. ഏതാനും ദിവസങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴ പെയ്തെങ്കിലും ജലനിരപ്പിന് കാര്യമായ മാറ്റം സംഭവിച്ചിരുന്നില്ല. പതിവുപോലെ തലവടി പഞ്ചായത്തിലാണ് വെള്ളം ആദ്യം എത്തിയത്. പ്രദേശത്തെ താഴ്ന്ന സ്ഥലങ്ങള്‍ വെള്ളത്തില്‍ മുങ്ങി. തലവടി പത്താം വാര്‍ഡിലുള്ളവരുടെ വീട്ടുമുറ്റത്ത് ഒരടിയിലേറെ വെള്ളം ഉയര്‍ന്നിട്ടുണ്ട്.
മഴ തുടരുകയും കിഴക്കന്‍ വെള്ളത്തിന്റെ വരവ് വര്‍ധിക്കുകയും ചെയ്താല്‍ ഇന്നു വൈകിട്ടോടെ വീടുകളില്‍ വെള്ളം കയറാന്‍ സാധ്യതയുണ്ട്. തലവടി കുന്നുമ്മാടി -കുതിരച്ചാല്‍ പ്രദേശങ്ങളിലെ താമസക്കാരാണ് ഏറെ ദുരിതം അനുഭവിക്കേണ്ടിവരുന്നത്.
ഏതാനും ദിവസങ്ങൾ മുന്‍പുണ്ടായ വെള്ളപ്പൊക്കത്തില്‍ കുന്നുമ്മാടി-കുതിരച്ചാല്‍ പ്രദേശത്തെ നിരവധി കുടുംബ ങ്ങളാണ് ക്യാമ്പുകളില്‍ അഭയം തേടിയത്. ക്യാമ്പുകളില്‍നിന്ന് മടങ്ങിയെത്തി വീടും പരിസരവും വൃത്തിയാക്കി താമസം തുടങ്ങിയപ്പോഴാണ് കാലവര്‍ഷം വീണ്ടും കനത്തത്.
പ്രദേശത്തെ ഇടവഴികളില്‍ ഇപ്പോള്‍ ത്തന്നെ ഒരടിയിലേറെ വെള്ളം ഉയര്‍ന്നിട്ടുണ്ട്. ഏതു സമയവും വീടുകളില്‍ വെള്ളം ഇരച്ചെത്താവുന്ന അവസ്ഥയാണ്. കുട്ടികളും വൃദ്ധരും അംഗപരിമിതരും കിടപ്പുരോഗികളും ഉള്‍പ്പെടെ നിരവധി താമസക്കാര്‍ കുന്നുമ്മാടി-കുതിരച്ചാല്‍ പ്രദേശങ്ങളിലുണ്ട്.
ഒട്ടുമിക്ക താമസക്കാരും കൂലിപ്പണി ചെയ്ത് ഉപജീവനമാര്‍ഗം കണ്ടെത്തുന്നവരാണ്. കഴിഞ്ഞ വെള്ളപ്പൊക്കത്തില്‍ വീട്ടുപകരണങ്ങള്‍ ഉള്‍പ്പെടെ നിരവധി നിത്യോപയോഗ സാധനങ്ങള്‍ നശിച്ച് ലക്ഷങ്ങളുടെ നഷ്ടം വന്നിരുന്നു. ഇനിയൊരു വെള്ളപ്പൊക്കം താങ്ങാന്‍ കഴിയാത്ത അവസ്ഥയാണ്.
തലവടി പ്രദേശത്തു മാത്രമല്ല ദുരിതം അനുഭവിക്കുന്നത്. മുട്ടാര്‍, വീയപുരം, എടത്വ, തകഴി പഞ്ചായത്തിലും സമാന അവസ്ഥയാണുള്ളത്. ഈ പ്രദേശങ്ങളിലെ താഴ്ന്ന സ്ഥലങ്ങളെല്ലാം വെള്ളത്തില്‍ മുങ്ങിയിരിക്കുകയാണ്. കിഴക്കന്‍ വെള്ളത്തിന്റെ വരവ് വര്‍ധിച്ചാല്‍ പ്രദേശം വെള്ളത്തില്‍ മുങ്ങുകയും ജനജീവിതം താറുമാറാകുകയും ചെയ്യും.
മങ്കൊമ്പ്: ഒന്നരയാഴ്ചത്തെ ഇടവേളയ്ക്കുശേഷം കുട്ടനാട്ടിൽ വീണ്ടും ജലനിരപ്പുയരുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പെയ്യുന്ന ശക്തമായ മഴയ്ക്കു പിന്നാലെ കിഴക്കൻവെള്ളത്തിന്റെ വരവു തുടങ്ങിയതോടെയാണ് വീണ്ടും കുട്ടനാട് വെള്ളപ്പൊക്കക്കെടുതിയിലേക്കു നീങ്ങുന്നത്. കുട്ടനാടിന്റെ താഴ്ന്ന പ്രദേശങ്ങളെല്ലാം ഇതിനകം വെള്ളത്തിനടിയിലായി.
താഴ്ന്ന റോഡുകളിലും ഗതാഗത തടസം നേരിടുന്നുണ്ട്. മുളയ്ക്കാംതുരുത്തി-വാലടി, മങ്കൊമ്പ്-ചതുർത്ഥാ്യാകരി, കാവാലം-തിരുവിളങ്ങാട്-നാൽപതിൽ റോഡ്, മങ്കൊമ്പ് ക്ഷേത്രം റോഡ് എന്നിവിടങ്ങളിലും വെള്ളം കയറി ഗതാഗതം ദുഷ്കരമായിട്ടുണ്ട്.
വരും ദിവസങ്ങളിലും മഴതുടർന്നാൽ ഇതുവഴിയുള്ള ഗതാഗതം തടസപ്പെടും. കൂടുതൽ പ്രദേശങ്ങൾ വെള്ളത്തിലാകും. മങ്കൊമ്പ് പ്രദേശത്തെ മിക്ക പുരയിടങ്ങളും വീടുകളും വെള്ളക്കെട്ടിലായിട്ടുണ്ട്. പല ഗ്രാമപഞ്ചായത്തുകളിലും ജലനിരപ്പ് അപകടകരായ നിലയിലേക്കുയർന്നിട്ടുണ്ട്.
പള്ളാത്തുരുത്തിയിൽ 1.43 അടിയാണ് നിലവിലെ ജലനിരപ്പ്. 1.40 അടിയാണ് അപകടനില. നെടുമുടിയിൽ 1.45 അടിയാണ് അപകടനില. എന്നാൽ ഇന്നലെ വൈകുന്നേരം ജലനിരപ്പ് മങ്കൊമ്പിൽ നിലവിൽ 1.35 ആണ്. ചമ്പക്കുളം 1.63 (1.69), കിടങ്ങറ 1.65 (1.97), നീരേറ്റുപുറം 2.42 (2.42) എന്നിങ്ങനെയാണ് ഇന്നലെ വൈകുന്നേരത്തെ ജലനിരപ്പ്.
ജലനിരപ്പുയർന്നതോടെ കുട്ടനാട്ടിൽ ഒരു ദിരിതാശ്വാസ ക്യാമ്പ് തുറന്നു. രാമങ്കരി ഗ്രാമപഞ്ചായത്ത് 13 ാം വാർഡിലാണ് ക്യാമ്പ് തുറന്നത്. ഇവിടുത്തെ അരിക്കൊടിച്ചിറ, കുഴിക്കാല നഗർ പ്രദേശങ്ങളിൽ വെള്ളക്കെട്ടു രൂക്ഷമായി വീടുകളിൽ കയറിയതതോടെ സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ഹാളിലാണ് ക്യാമ്പ് പ്രവർത്തനമാരംഭിച്ചത്.