ക്ഷീരകർഷകർക്കുള്ള പദ്ധതിനടത്തിപ്പ് അവതാളത്തിൽ
1567473
Sunday, June 15, 2025 6:39 AM IST
മണ്ണാർക്കാട്: കുമരംപുത്തൂർ പഞ്ചായത്തിൽ വെറ്ററിനറി ഡോക്ടറില്ല; കർഷകർക്കുള്ള പദ്ധതികൾ മുടങ്ങി. പശു വളർത്തൽ പദ്ധതിയിൽ ഗുണഭോക്തൃ വിഹിതം അടച്ചവർക്ക് ആനുകൂല്യം നൽകാനാവാതെ പഞ്ചായത്ത് ഭരണസമിതി.
ഡോക്ടറെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് പ്രസിഡന്റിന്റെ നേതൃത്വത്തിൽ ഭരണസമിതി അംഗങ്ങൾ ബ്ലോക്ക് വെറ്ററിനറി ആശുപത്രിയിൽ എത്തി പ്രതിഷേധം അറിയിച്ചു.
2024 - 25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന പശു, ആട്, മുട്ടക്കോഴി വളർത്തൽ പദ്ധതിയാണ് വെറ്ററിനറി ഡോക്ടർ ഇല്ലാത്തതിനാൽ മുടങ്ങിക്കിടക്കുന്നത്. 30 ലക്ഷം രൂപയാണ് പദ്ധതിക്ക് വകയിരുത്തിയിട്ടുള്ളത്. പശു വളർത്തൽ പദ്ധതിക്ക് ഗുണഭോക്തൃ വിഹിതമായ മുപ്പതിനായിരം രൂപ വീതം അടച്ച 32 പേർ പഞ്ചായത്തിലുണ്ട്. ഗുണഭോക്തൃ വിഹിതവും പഞ്ചായത്തിന്റെ വിഹിതവുമായി മുപ്പതിനായിരം രൂപയും ഉൾപ്പെടെ അറുപതിനായിരം രൂപ വീതമാണ് ഗുണഭോക്താക്കൾക്ക് നൽകേണ്ടത്.
ഇംപ്ലിമെന്റിംഗ് ഓഫീസർ ഇല്ലാത്തതിനാൽ തുക നൽകാൻ കഴിയാത്തതാണ് പ്രതിസന്ധി. 95000 വരെ മുടക്കിയാണ് പലരും പശു വാങ്ങി ഇൻഷുർ ചെയ്തിരിക്കുന്നത്. ഇത്രയും തുക ബാങ്ക് വായ്പയെടുത്തും കടം വാങ്ങിയുമാണ് പശുവിനെ വാങ്ങിയത്. പഞ്ചായത്തിൽ നിന്ന് പണം ലഭിക്കുന്ന മുറയ്ക്ക് തിരിച്ചു നൽകാമെന്ന കണക്കുകൂട്ടലിലായിരുന്നു ക്ഷീരകർഷകർ.
കണക്കുകൂട്ടൽ തെറ്റിയതോടെ ഇവർ നിരന്തരം പഞ്ചായത്തിൽ കയറി ഇറങ്ങുന്ന സ്ഥിതിയായി. നാലു മാസത്തിലേറെയായി കുമരംപുത്തൂർ വെറ്ററിനറി ഡോക്ടറുടെ ഒഴിവ് വന്നിട്ട്. സമീപത്തെ ഡോക്ടർക്ക് കുമരംപുത്തൂരിന്റെ അധികചുമതല നൽകുകയാണ് ചെയ്യുന്നത്.
എന്നാൽ നിലവിൽ ചുമതലയുള്ള ഡോക്ടർ ഈ പദ്ധതി നടപ്പാക്കാൻ തയ്യാറാവുന്നില്ല എന്നാണ് പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ പറയുന്നത്. പണം ഉണ്ടായിട്ടും ഗുണഭോക്താക്കൾക്ക് പണം നൽകാതിരിക്കുന്നത് അനുവദിക്കാനാകില്ലെന്നും അടിയന്തരമായി ഡോക്ടറെ നിയമിക്കുകയോ പദ്ധതി നടപ്പാക്കാൻ തയ്യാറാവുന്ന ഡോക്ടർക്ക് ചുമതല നൽകുകയോ വേണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് രാജൻ അമ്പാടത്ത് ആവശ്യപ്പെട്ടു. അഞ്ചുദിവസത്തിനകം ഡോക്ടറെ നിയമിച്ചില്ലെങ്കിൽ ഭരണസമിതി ജില്ലാ ഓഫീസിൽ കുത്തിയിരിപ്പ് നടത്തുമെന്ന് സ്ഥിരം സമിതി അംഗം സഹദ് അരിയൂർ പറഞ്ഞു.
വൈസ് പ്രസിഡന്റ് റസീന വറോടൻ, അംഗങ്ങളായ കെ.കെ. ലക്ഷ്മിക്കുട്ടി, ഇന്ദിര മടത്തുംപുള്ളി, ഡി. വിജയലക്ഷ്മി, സിദ്ദിഖ് മല്ലിയിൽ എന്നിവരാണ് പ്രതിഷേധവുമായി വെറ്ററിനറി ആശുപത്രിയിൽ എത്തിയത്.