പാലാക്കാട്ടെ യുഡിഎഫ് സ്ഥാനാർഥി രമേഷ് പിഷാരടിക്കെതിരെ വീണ്ടും വിമർശനവുമായി തൃക്കാക്കരയിലെ എൻഡിഎ സ്ഥാനാർഥി അഖിൽ മാരാർ. വർഷങ്ങൾക്ക് മുൻപ് അബുദാബിയിൽ നടന്ന ഒരു സ്റ്റേജ് ഷോയുമായി ബന്ധപ്പെട്ട സംഭവങ്ങളാണ് തങ്ങൾക്കിടയിലെ തർക്കങ്ങൾക്ക് കാരണമെന്ന് അഖിൽ മാരാർ വെളിപ്പെടുത്തി.
അബുദാബിയിൽ നടന്ന ഒരു പരിപാടിക്കിടെ നടൻ ജോജു ജോർജിന് നേരിടേണ്ടി വന്ന ദുരനുഭവമാണ് പിഷാരടിയോടുള്ള ദേഷ്യത്തിന് പിന്നിലെന്ന് അഖിൽ പറയുന്നു.
പാലക്കാട് മത്സരിച്ച് തോൽക്കാൻ പോകുന്ന ആളെ പരിഹസിക്കാൻ താനില്ല എന്ന് അഖിൽ മാരാർ കൂട്ടിച്ചേർത്തു.
‘‘പിഷാരടി എന്ന വ്യക്തിയെ ഞാൻ ഒന്നും പറഞ്ഞിട്ടില്ല. ട്വന്റി 20 രാഷ്ട്രീയ പാർട്ടിയിൽ വന്നത് ചിലർ പരിഹസിക്കുന്നത് കണ്ടപ്പോൾ ഞാൻ ഒരു പൊതു ചോദ്യം ചോദിച്ചതാണ്.
ആരാണ് യോഗ്യനും അയോഗ്യനും എന്ന് ജനം തീരുമാനിക്കാകട്ടെ എന്ന്. പാലക്കാട് ചെന്ന് തോൽക്കാൻ പോകുന്ന അയാളെ ഞാൻ എന്തിനാണ് പരിഹസിക്കുന്നത്. പിഷാരടിയോട് വ്യക്തിപരമായ ദേഷ്യം തോന്നാൻ ഇടയായ ഒരു സംഭവമുണ്ട്.
അബുദാബിയില്‍ മമ്മൂക്കയും മോഹൻലാലും മുഖ്യമന്ത്രിയും ഉൾപ്പടെയുള്ള ഒരു പരിപാടി നടക്കുമ്പോള്‍ വേദിയില്‍ നിന്നും ജോജു ജോര്‍ജ് ഇറങ്ങി പോയത് എന്താണെന്ന് ചോദിക്കണം. ഇതിന് വൃത്തികെട്ട മനസോടെയാണ് രമേഷ് പിഷാരടി അവിടെ കളിച്ചത്.
ആ ദേഷ്യമുണ്ട് എനിക്ക്. ജോജുവിന് വേദിയില്‍ കയറാന്‍ പറ്റിയില്ല. മുഖ്യമന്ത്രിയും മമ്മൂട്ടിയും വിളിച്ചതിന് പിന്നാലെയാണ് അന്ന് ജോജു ആ പരിപാടിയിൽ പങ്കെടുത്തത്.
പക്ഷേ ജോജുവിനെ ആ പരിപാടിയിൽ കയറ്റാതിരിക്കാനായി ചില കളികൾ കളിച്ചത്തിൽ പ്രധാനി ഈ പിഷാരടി ആയിരുന്നു.''
ഞാൻ ജയിക്കും എന്ന് എനിക്ക് പ്രതീക്ഷയുണ്ട്. ഞാൻ അനാവശ്യമായി ഒന്നിലും ഇടപെടാറില്ല . എന്റെ ആവശ്യം ചിലർക്ക് അനാവശ്യം ആയിരിക്കും.
എനിക്ക് റോബിൻ രാധാകൃഷ്ണനോട് പ്രശ്നം ഒന്നും ഇല്ല. ബിഗ്ബോസിൽ റോബിൻ വന്നപ്പോൾ ഞാൻ റോബിനോടു സ്നേഹത്തിലാണ് സംസാരിച്ചത്. ബിഗ് ബോസിൽ ഉള്ളതൊക്കെ അവിടെ കളഞ്ഞു.
റോബിനും ഞാനും ഒരുമിച്ച് ദുബായിൽ ഒരു പരിപാടിയിൽ പങ്കെടുത്തിട്ടുണ്ട്. ഒരുപാട് സിനിമ ചെയ്യാനുള്ള കഴിവുള്ള ഒരാളല്ല ഞാൻ. നമ്മുടെ ആശയങ്ങൾ ജനത്തോട് പറയാൻ സിനിമ ഒരു മികച്ച മീഡിയമാണ്. ഞാൻ ആദ്യം എടുത്ത സിനിമ ഒരു പൊളിറ്റിക്കൽ സറ്റയർ ആണ്.
തിരഞ്ഞെടുപ്പിന് ശേഷം സിനിമയിലേക്ക് തിരികെ പോകാൻ ഉദ്ദേശിക്കുന്നില്ല.പറയാൻ ആഗ്രഹിക്കുന്ന ഗൗരവകരമായ ആശയങ്ങൾ ഉണ്ടെങ്കിൽ മാത്രം സിനിമ ചെയ്യും. രാഷ്ട്രീയത്തിലേക്ക് വരാനുള്ള ഒരു മാർഗ്ഗം മാത്രമായിരുന്നു എനിക്ക് സിനിമ.
ചില സിനിമാ നടന്മാർക്ക് എന്തുകൊണ്ടാണ് സീറ്റ് ലഭിക്കുന്നത്. കാരണം നമ്മൾ ഒരു മേഖലയിൽ പ്രവർത്തിച്ച് അവിടെ ശ്രദ്ധിക്കപ്പെട്ടതുകൊണ്ടാണ് നമുക്ക് അവസരം ലഭിക്കുന്നത്. രാഷ്ട്രീയ പാരമ്പര്യം നമുക്കുണ്ട്. റിയാലിറ്റി ഷോയിൽ അഭിനയിക്കുന്നതിനേക്കാൾ എളുപ്പമാണ് രാഷ്രീയം. തൃക്കാക്കരയിൽ മാറാത്ത മാരാര്‍ മാറ്റും.’’അഖിൽ വ്യക്തമാക്കി