1993 ലാണ് പ്രശസ്ത സംവിധായകൻ ഐ. വി. ശശിയുടെ സംവിധാനത്തിൽ ദേവാസുരം എന്ന ചിത്രം തിയറ്ററുകളിലെത്തിയത്. അതായത് 33 വർഷങ്ങൾക്ക് മുൻപ്... കഥയും തിരക്കഥയും രഞ്ജിത്തിന്റേതായിരുന്നു. രഞ്ജിത്ത് എന്ന അന്നത്തെ യുവ തിരക്കഥാകൃത്തിനെ മലയാള സിനിമ ലോകത്ത് പ്രതിഷ്ഠിക്കുന്നതും ഈ ചിത്രം തന്നെ.
വി.ബി.കെ മേനോൻ ആയിരുന്നു നിർമാതാവ്. തൃശൂർ സ്വദേശി മുല്ലശേരി രാജഗോപാൽ എന്ന യഥാർഥ വ്യക്തിയുടെ ജീവിതത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് രഞ്ജിത്ത് തിരക്കഥ എഴുതുന്നത്.
ഐ.വി. ശശിയുടെ മുൻ ശൈലികളിൽ നിന്നും വേറിട്ട സിനിമ മലയാളികൾ ഒന്നാകെ ഏറ്റെടുത്തു. കരുത്തും കനിവും ഒരുപോലെ കലരുന്ന നായകൻ മംഗലശേരി നീലകണ്ഠൻ പിന്നീട് മലയാളത്തിന്റെ സ്വപ്ന നായകനായി! മോഹൻലാൽ വെള്ളിത്തിരയിൽ അവതരിപ്പിച്ച നായക കഥാപാത്രങ്ങളിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന കഥാപാത്രങ്ങളിൽ ഒരു പ്രധാന കഥാപാത്രം തന്നെയാണ് മംഗലശേരി നീലകണ്ഠൻ.
നെഗറ്റീവ് ഷെയ്ഡ് ഉള്ള നായകന്മാർ ദേവാസുരത്തിന് മുൻപും മലയാള സിനിമയിൽ ഉണ്ടായിട്ടുണ്ട് എങ്കിലും മംഗലശേരി നീലകണ്ഠൻ ഒരു "വെറൈറ്റി ' തന്നെയാണ്. മീശ പിരിച്ച്, ചുണ്ടിൽ ഒരു കുസൃതി ചിരിയുമായി ചാരുകസേരയിൽ കിടക്കുന്ന നീലനെ പെട്ടെന്നൊന്നും മറക്കാൻ കഴിയില്ല.
ഇക്കാലത്ത് നമ്മൾ കൂടുതലും കാണുന്നത് "ചോക്ലേറ്റ് ബോയ്' പരിവേഷമുള്ള ആൺകുട്ടികളെയാണ്,അല്ലെങ്കിൽ മുതിർന്ന ആണുങ്ങളെയാണ്. ജീവിതത്തിലും സിനിമയ്ക്കുള്ളിലും ഇത്തരത്തിലുള്ളവരാണ് കൂടുതൽ എന്ന് പറയേണ്ടിവരും. ഇവിടെയാണ് നീലകണ്ഠനെപ്പോലുള്ള കഥാപാത്രത്തിന്റെ പ്രസക്തിയും.
ഇവിടെ ഒരു കാര്യം കൂടി ചേർക്കാം. പിൽക്കാലത്ത് മോഹൻലാൽ ജീവൻ നൽകിയ അമാനുഷ കഥാപാത്രങ്ങളിൽനിന്നു വ്യത്യസ്തനാണ് നീലകണ്ഠൻ. അസുരാംശവും ദേവാംശവും ഇഴച്ചേർന്ന ഒരു മനുഷ്യൻ.
സ്നേഹത്തിന്റെ അലകടൽ ഉള്ളിൽ ഒളിപ്പിച്ച വച്ച് മൂക്കുപൊടി വലിച്ചും കള്ളുകുടിച്ചും പെണ്ണുങ്ങളെ വട്ടം ചുറ്റിച്ചും നടക്കുന്ന നീലൻ എപ്പോഴൊക്കെയൊ മനുഷ്യനായി മാറുന്നുണ്ട്. പിന്നീടെപ്പോഴാ ദൈവമായും!
"എന്താ വാര്യരെ ഞാൻ ഇങ്ങനെ ആയിപ്പോയത്?" എന്ന് ഒരു കുട്ടിയുടെ നിഷ്കളങ്കതയോടെ ഇന്നസെന്റിന്റെ കഥാപാത്രത്തോട്ചോദിക്കും.എന്നാൽ വളരെ പെട്ടെന്ന് ആ പഴയ നീലകണ്ഠനിലേക്ക്, നീലകണ്ഠന്റെ അഹങ്കാരത്തിലേക്ക് മടങ്ങി വരുന്നതും കാണാം.
ഒരു സാധാരണ മനുഷ്യന്റെ ഉള്ളിലെ നന്മയുടെയും തിന്മയുടെയും സംഘർഷമാണ് ഇതിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. വില്ലനായാണ് രംഗപ്രവേശം എങ്കിലും നന്മയിലേക്ക് നടക്കാൻ കൊതിക്കുന്ന ഒരു മനസ് നീലകണ്ഠനിൽ ഉണ്ട്. സ്നേഹത്തിന്, പ്രണയത്തിന്, സൗഹൃദത്തിന് നൽകുന്ന ഒരു മാനം ഉണ്ട്. നെപ്പോളിയൻ അവതരിപ്പിക്കുന്ന മുണ്ടയ്ക്കൽ ശേഖരനിൽ നിന്നും നീലകണ്ഠനെ വ്യത്യസ്തനാക്കുന്ന മൂല്യബോധമാണ് ഇത്.
നീലകണ്ഠന്റെ കുറുമ്പും കുസൃതിയും അതീവ രസകരമായി എത്തുന്ന ഒട്ടനവധി രംഗങ്ങൾ ഉണ്ട് സിനിമയിൽ. മോഹൻലാൽ എന്ന അതുല്യ നടന്റെ അഭിനയം സാക്ഷ്യപ്പെടുത്തുന്ന രംഗങ്ങളും അനവധി.
സിനിമയുടെ ആദ്യ ഭാഗത്ത് നടി രേവതി മനോഹരമാക്കിയ ഭാനുമതി എന്ന കഥാപാത്രത്തെ കൊണ്ട് നിർബന്ധപൂർവം നൃത്തം ചെയ്യിക്കുന്ന രംഗം തന്നെ എടുക്കാം. പൂമുഖത്തെ ചാരുകസേരയിൽ ചാരി കിടന്ന് കൈവിശറി കൊണ്ട് സ്വയം വീശി ഒക്കെയാണ് ആ നൃത്തം ചെയ്യിക്കൽ. ആസുരതയുടെ നിമിഷങ്ങൾ ആണത്. എങ്കിലും അതിനിടയ്ക്ക് മുറിയുടെ ഒരു വശത്ത് നൃത്തത്തിനു വേണ്ടി പാട്ടുപാടി കൊണ്ടിരിക്കുന്ന ഗായികയെ നോക്കി കണ്ണിറുക്കുന്ന നീലകണ്ഠനെയും കാണാം. ചുണ്ടിൽ ഒരു വഷളൻ ചിരിയുമായി... പിരിമുറുക്കത്തിന്റെ, ആത്മ സംഘർഷത്തിന്റെ ആ വേളയിലും നീലകണ്ഠൻ കാണിക്കുന്ന കുറുമ്പ് കാണുമ്പോൾ രംഗത്തിന്റെ ഗൗരവം മറന്ന് ഒരു നിമിഷം പ്രേക്ഷകർ അറിയാതെ ചിരിച്ചു പോകുന്നു!
മംഗലശേരി നീലകണ്ഠനെ പോലെ ഇത്രയേറെ വൈവിധ്യം ഉള്ളിൽ നിറയുന്ന ഒരു കഥാപാത്രം മലയാള സിനിമയിൽ അധികമില്ല. "കോന്തൻ വാര്യരെ' എന്ന് വിളിക്കുമ്പോൾ ഉള്ള മുഖം ഒന്നോർത്തു നോക്കുക. ഇനി താൻ മംഗലശേരി മാധവമേനോന്റെ മകൻ അല്ലെന്നും, തന്റെ പാരമ്പര്യം പിഴച്ചു പെറ്റ ഒരു അമ്മയുടേതാണെന്നു നീലകണ്ഠൻ തിരിച്ചറിയുന്ന ആ രാത്രിയിലെ നീലനെ കാണാം... കോരിച്ചൊരിയുന്ന മഴയത്ത് അച്ഛന്റെ കാറിനെ നോക്കി പറയുന്നത്... "ഇതെന്റെ മരണമാണ്. മംഗലശേരി നീലകണ്ന്റെ മരണം... ആവശ്യത്തിനും അനാവശ്യത്തിനും ഞാനെടുത്തു പറഞ്ഞ ഒരു പേര്. എന്റെ അച്ഛന്റെ പേര്.എന്റെ നാവിൻ തുമ്പിലിരുന്ന് പൊള്ളുകയാണ്..." കഥാപാത്രത്തിന്റെ ഉള്ളാഴങ്ങളിലേക്ക് നടൻ അറിയാതെ നടന്നുപോകുന്ന ഒരു മാന്ത്രികത ഇവിടെ ദൃശ്യമാണ്.
അതു പോലെ"അംഗോപാംഗം...'എന്ന തുടങ്ങുന്ന നൃത്തത്തിനു ഒടുവിൽ കാലിൽനിന്നു ചിലങ്കകൾ ഊരി നീലകണ്ഠന് മുന്നിൽ എറിയുന്നു ഭാനുമതി. ആ സമയത്ത് രേവതിയുടെ ഭാനുമതി പറയുന്നു... "ഉള്ളിൽ ഒരായിരം മുള്ളുകൾ കുത്തിയിറങ്ങുന്ന വേദനയിലും എനിക്ക് സന്തോഷിക്കാൻ ഞാനിത് ഇവിടെ ഉപേക്ഷിക്കുകയാണ് എന്നന്നേക്കുമായി...’ ചിലങ്കകൾ മുന്നിലേക്ക് തെറിച്ച് വന്നു വീഴുന്ന സമയത്ത് മോഹൻലാലിന്റെ മുഖത്ത് നിറയുന്ന ഒരു ഭാവം,ഇനി സിനിമ കാണുമ്പോൾ ശ്രദ്ധിക്കണം.
അല്ലെങ്കിൽ വീഡിയോ ക്ലിപ്പുകളിൽ ശ്രദ്ധാപൂർവം നോക്കണം. എന്തെന്ന് വേർതിരിച്ചെടുക്കാൻ പറ്റാത്ത തരത്തിലുള്ള ഒരു എക്സ്പ്രഷൻ ആണത്. ദേഷ്യവും വൈരാഗ്യവും സങ്കടവും തകർച്ചയും കുറ്റബോധവും എല്ലാം കൂടി തിങ്ങി വിങ്ങിയ ഒരു അവസ്ഥ.
പുരുഷന്റെ ഈഗോ തകർച്ച മാത്രമല്ല അത്, മാടമ്പിയായ ഒരു ഭൂവുടമയുടെ പ്രാമാണ്യം പെട്ടെന്ന് തകർന്നതിന്റെ ഒരു വിഹ്വലതയും അതിലുണ്ട്. മുണ്ടയ്ക്കൽ ശേഖരനെ പോലുള്ള വേട്ടക്കാരിൽ നിന്നും സ്ത്രീയെ രക്ഷിക്കുന്ന പുരുഷനായി ദേവാസുരത്തിനൊടുവിൽ നീലകണ്ഠൻ എത്തുന്നുണ്ട്.
പെണ്ണിനെ രക്ഷിക്കേണ്ടത് പുരുഷനാണോ? സ്ത്രീ തന്നെയല്ലേ സ്ത്രീയുടെ രക്ഷ എന്ന പുതിയ സമവാക്യങ്ങൾ ഒന്നും അറിയാത്ത ഒരു തലമുറ നീലകണ്ഠൻ എന്ന ഹീറോ മുണ്ടയ്ക്കൽ ശേഖരനെ തകർക്കുന്നത് കണ്ടു കൈയടിച്ചു. അങ്ങനെ കരുത്തും കാരുണ്യവും പ്രണയവും സൗന്ദര്യവും എല്ലാം ചേർന്ന ഒന്നിനെ, ഒരു തലമുറ മംഗലശേരി നീലകണ്ഠൻ എന്നു വിളിച്ചു.
പിന്നാലെ വന്ന തലമുറകളും നീലകണ്ഠന്റെ ആരാധകരായി മാറുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. പെൺകുട്ടികൾ മാത്രമല്ല യുവാക്കളും കൗമാരക്കാരും ദേവാസുരത്തിന്റെ ആരാധകരായി മാറുന്നത് കണ്ടിട്ടുണ്ട്.
യൂട്യൂബിൽ ദേവാസുരത്തിനന്റെ വീഡിയോ ക്ലിപ്പുകൾക്ക് താഴെ വരുന്ന യുവതലമുറയുടെ കമന്റുകൾ ഇത് സാക്ഷ്യപ്പെടുത്തുന്നു...