പേളി മാണി, സിബി മലയിൽ
നീറ്റ് പരീക്ഷ ക്രമക്കേടിൽ ഡൽഹിയിൽ വിദ്യാർഥികൾ നടത്തിയ പ്രക്ഷോഭത്തിൽ ഇൻസ്റ്റഗ്രാമിൽ പോസ്റ്റിട്ടതിന് പിന്നാലെ തനിക്കെതിരെ ഉയർന്ന വിമർശനങ്ങൾക്ക് മറുപടിയുമായി അവതാരകയും ഇൻഫ്ളുവൻസറുമായ പേളി മാണി.
സ്വന്തം യൂട്യൂബ് ചാനലിലൂടെയാണ് വിശദീകരണവുമായി പേളി എത്തിയത്. താൻ ഉദ്ദേശിച്ചത് തെറ്റായ രീതിയിലാണ് പലരും വ്യാഖ്യാനിച്ചതെന്ന് പേളി പറയുന്നു. വിദ്യാർഥികളുടെയും പോലീസുകാരുടെയും സുരക്ഷയെക്കുറിച്ചോർത്ത് താൻ പങ്കുവച്ച കുറിപ്പാണ് വിവാദങ്ങൾക്ക് വഴിവെച്ചതെന്ന് പേളി പറയുന്നു.
"പതിവില്ലാത്ത ഒരു വിഡിയോയുമായിട്ടാണ് ഞാൻ ഇന്ന് നിങ്ങളുടെ മുന്നിൽ വന്നിരിക്കുന്നത്. ഇത്തരത്തിലൊരു വീഡിയോ ഞാൻ ഇതുവരെ ചെയ്തിട്ടില്ലെന്ന് തോന്നുന്നു. എന്നാൽ ഇന്ന് ഇത് ചെയ്യേണ്ടത് വളരെ ആവശ്യമാണ്. കാരണം, നിങ്ങളിൽ പലരെയും ഞാൻ എന്റെ വാക്കുകൾ കൊണ്ടും അടുത്തിടെ പങ്കുവച്ച കുറിപ്പിലെ കാര്യങ്ങൾ കൊണ്ടും വേദനിപ്പിച്ചു. എന്നെ ഇവിടം വരെ എത്തിച്ചത് നിങ്ങളായതുകൊണ്ട് എനിക്കത് വ്യക്തമാക്കിയേ തീരൂ. നിങ്ങളെ ആരെയും വേദനിപ്പിക്കരുത് എന്നത് എന്റെ ആഗ്രഹമാണ്.
കുറച്ചു ദിവസങ്ങൾക്ക് മുൻപ് നീറ്റ് പരീക്ഷാ വിഷയവുമായി ബന്ധപ്പെട്ട് നടന്നു കൊണ്ടിരുന്ന സംഭവങ്ങളെക്കുറിച്ച് ഞാൻ ഒരു കുറിപ്പ് പങ്കുവച്ചിരുന്നു. അതിനു മുൻപ് തന്നെ 'പേളി ഇതിനെക്കുറിച്ച് എന്തെങ്കിലും പറയണം' എന്ന് ആവശ്യപ്പെട്ട് എനിക്ക് ധാരാളം സന്ദേശങ്ങൾ വന്നിരുന്നു. തുടർന്നു വന്ന വാർത്തകളും റീലുകളും കണ്ട ശേഷം എനിക്ക് മനസിലായ കാര്യങ്ങൾ ഞാൻ നോട്ട്പാഡിൽ എഴുതി പങ്കുവയ്ക്കുകയായിരുന്നു.
ഞാൻ അന്ന് എഴുതിയ കുറിപ്പിന്റെ മലയാളം ഇതാണ്. 'കഴിഞ്ഞ കുറച്ചു ദിവസങ്ങൾ വളരെ വേദനാജനകമായിരുന്നു. അത് നമ്മളെ എല്ലാവരെയും ചിന്തിക്കാൻ പ്രേരിപ്പിക്കുന്നു. നമ്മുടെ രാജ്യത്തെ യുവതലമുറയുടെ ശക്തിയും ഐക്യവും നിശ്ചയദാർഢ്യവുമാണ് നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത്. വിദ്യാർഥികളും പോലീസ് ഉദ്യോഗസ്ഥരും അടക്കം എല്ലാവരും പരിക്കേൽക്കുന്ന ദൃശ്യങ്ങളാണ് ഞാൻ കണ്ടത്.
അത് കണ്ടപ്പോൾ ദയവായി ആർക്കും പരിക്കേൽക്കരുതെന്നും എല്ലാവരും സുരക്ഷിതരായി വീട്ടിലേക്ക് മടങ്ങണമെന്നും എന്റെ മനസിൽ തോന്നി. സ്വന്തം ജീവൻ അപകടത്തിലാക്കാൻ തക്കവണ്ണം വലിയൊരു ലക്ഷ്യവുമില്ല.
എന്നാൽ എല്ലാവരും സമരം നിർത്തി വീട്ടിൽ പോകണം എന്നല്ല ഞാൻ ഉദ്ദേശിച്ചത്. അത് പറയാൻ ഞാൻ ആരുമല്ല. എന്റെ മനസിൽ തോന്നിയ വിഷമം മാത്രമാണ് ഞാൻ പങ്കുവച്ചത്. ഓരോ വിദ്യാർഥിയും ആരുടെയൊക്കെയോ കുഞ്ഞാണ്, സ്വപ്നമാണ്. നമ്മുടെ കുട്ടികൾ അർഹിക്കുന്നത് സുതാര്യവും നീതിയുക്തവുമായ ഒരു വിദ്യാഭ്യാസ സമ്പ്രദായമാണ്. വിജയിക്കാൻ എല്ലാ കുട്ടികൾക്കും തുല്യ അവസരം ലഭിക്കണം. സമാധാനപരമായി കാര്യങ്ങൾ പ്രകടിപ്പിക്കാൻ അവർക്ക് സുരക്ഷിതമായ അന്തരീക്ഷം വേണം.
അതോടൊപ്പം തന്നെ, ഇത്രയും വലിയൊരു കാര്യം നടക്കുമ്പോൾ വിദ്യാർഥികളുടെ പ്രധാന ലക്ഷ്യം മറ്റൊന്നുകൊണ്ടും മറയ്ക്കപ്പെടരുത് എന്നും ഞാൻ ആഗ്രഹിക്കുന്നു. കുറെ ആളുകൾ കൂടുമ്പോൾ പ്രധാന വിഷയം വഴിതിരിഞ്ഞു പോകാൻ സാധ്യതയുണ്ട്. അതിനാൽ ശ്രദ്ധ എപ്പോഴും വിദ്യാർഥികളിലും അവരുടെ ഭാവിയിലും തന്നെയായിരിക്കണം.
സമാധാനപരമായ പ്രതിഷേധങ്ങളെയാണ് ഞാൻ പിന്തുണയ്ക്കുന്നത്; അക്രമം എവിടെ നിന്നായാലും അതിനെ ഞാൻ പിന്തുണയ്ക്കുന്നില്ല. വർഷങ്ങൾക്കു ശേഷം തിരിഞ്ഞു നോക്കുമ്പോൾ, ധൈര്യത്തോടും കരുണയോടും കൂടി മാറ്റത്തിന് വേണ്ടി പോരാടിയ ഒരു തലമുറയായി നമ്മൾ ഓർക്കപ്പെടണം. അവിടെ വേദനയോ, ഭയമോ, വേർതിരിവുകളോ ഉണ്ടാകരുത്.
എന്റെ അഭിപ്രായം ചോദിച്ചവരോട്: ചിലർ എന്നെ സംസാരിക്കാൻ പ്രോത്സാഹിപ്പിച്ചു, മറ്റു ചിലർ എന്തുകൊണ്ട് മിണ്ടാതിരിക്കുന്നു എന്ന് ചോദിച്ചു. രണ്ടു കൂട്ടരെയും ഞാൻ മനസിലാക്കുന്നു. കൂടുതൽ ആളുകളിലേക്ക് എത്താൻ കഴിയുന്നവർ വളരെ ഉത്തരവാദിത്തത്തോടെ വേണം സംസാരിക്കാൻ. എല്ലാവരും എന്നോട് യോജിക്കണം എന്ന് ഞാൻ പ്രതീക്ഷിക്കുന്നില്ല. ഇത് എന്റെ വ്യക്തിപരമായ കാഴ്ചപ്പാട് മാത്രമാണ്. തികഞ്ഞ സത്യസന്ധതയോടെയും ബഹുമാനത്തോടെയുമാണ് ഞാൻ ഇത് പങ്കുവയ്ക്കുന്നത്. എല്ലാവരുടെയും സുരക്ഷിതത്വത്തിനും സമാധാനത്തിനും വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു.
നാളെ പുതിയ വിവരങ്ങൾ പുറത്തുവരികയാണെങ്കിൽ, പുതിയ കാര്യങ്ങൾ പഠിക്കാനും എന്റെ അഭിപ്രായങ്ങൾ തിരുത്താനും ഞാൻ മടിക്കില്ല. അതിനെ ഞാൻ ബലഹീനതയായിട്ടല്ല, വളർച്ചയായും ഉത്തരവാദിത്തമായുമാണ് കാണുന്നത്. അതുകൊണ്ട് എന്റെ അഭിപ്രായമടക്കം ആരുടെയും വാദങ്ങളെ അന്തിമ സത്യമായി കാണരുത്. സ്വന്തമായി ചിന്തിക്കുക, ചോദ്യങ്ങൾ ചോദിക്കുക. സ്വയം ചിന്തിക്കുന്ന, അറിവുള്ള ഒരു ജനതയാണ് ശക്തമായ ഒരു രാജ്യത്തെ നിർമിക്കുന്നത്. എല്ലാവർക്കും സ്നേഹവും സമാധാനവും നേരുന്നു.’
ഈ കുറിപ്പ് ഇട്ട ശേഷം ഞാൻ സ്വപ്നത്തിൽ പോലും വിചാരിക്കാത്ത വ്യാഖ്യാനങ്ങളാണ് അതിനു താഴെ വന്നത്. 'വീട്ടിൽ പോകൂ' എന്ന് ഞാൻ പറഞ്ഞത് കുട്ടികളുടെ സുരക്ഷിതത്വം ഓർത്ത് മാത്രമാണ്. അല്ലാതെ സമരം നിർത്തിപ്പോകാനല്ല.
എനിക്ക് ധാരാളം ഇൻസ്റ്റാഗ്രാം സന്ദേശങ്ങളിൽ ഒരു പോസ്റ്റ് മാത്രം പലരും എനിക്ക് അയച്ചു തരാൻ തുടങ്ങി. 'ഒരാൾ പേളിയുടെ കുറിപ്പിനെക്കുറിച്ച് ഇത്രയും വലിയൊരു വിപരീത വ്യാഖ്യാനം നൽകിയിട്ടുണ്ട്' എന്ന് പറഞ്ഞാണ് അത് അയച്ചത്. ഞാൻ ആ പോസ്റ്റ് കണ്ടപ്പോൾ എനിക്ക് വലിയ വിഷമമായി, ഞാൻ ഏറെ സങ്കടപ്പെട്ടു. കാരണം, ഞാൻ എഴുതാത്ത ഒരു കാര്യം എത്ര മോശമായ രീതിയിലാണ് അതിൽ വ്യാഖ്യാനിച്ചിരിക്കുന്നത്!
അതിൽ എന്നെ ഏറ്റവും കൂടുതൽ വേദനിപ്പിച്ച ഒരു വരി ഉണ്ടായിരുന്നു. ഞാൻ ആരെയും വിഷമിപ്പിക്കാൻ വേണ്ടിയല്ല ഈ വീഡിയോ ചെയ്യുന്നത്, എങ്കിലും എന്നെ ഏറ്റവും കൂടുതൽ വേദനിപ്പിച്ച കാര്യം എന്താണെന്ന് വെച്ചാൽ, എന്റെ കുറിപ്പ് ‘സ്വാതന്ത്ര്യസമര സേനാനികളുടെ കല്ലറയിൽ തുപ്പുന്നതിന് തുല്യമാണ്’ എന്ന് അവർ എഴുതിവച്ചിരുന്നു. സത്യമായിട്ടും അത് കണ്ടപ്പോൾ എനിക്ക് ഭയങ്കരമായി മനസ്സിൽ തട്ടി. ഞാൻ വളരെ സത്യസന്ധമായി, എന്റെ ഉള്ളിൽ തട്ടി എഴുതിയ ഒരു കാര്യത്തെ ഇത്രയും നെഗറ്റീവായി വ്യാഖ്യാനിച്ചപ്പോൾ എനിക്ക് സഹിക്കാൻ പറ്റിയില്ല. ആദ്യം ഞാൻ വിചാരിച്ചു, 'സാരമില്ല, പ്രതികരിക്കേണ്ട, വിട്ടുകളയാം' എന്ന്. എന്നാൽ ഇതേ കാര്യങ്ങൾ എന്റെ പോസ്റ്റിന്റെ കമന്റുകളിലും വരാൻ തുടങ്ങി.
‘നീ അവരെ നോക്കി തുപ്പുകയാണ്’ എന്ന രീതിയിലൊക്കെ മോശം കമന്റുകൾ വന്നപ്പോൾ എനിക്ക് താങ്ങാനായില്ല. രാത്രി ഒരു 11 മണിയായപ്പോഴേക്കും എനിക്ക് അത് സഹിക്കാൻ പറ്റിയില്ല, ഇതിനോട് പ്രതികരിച്ചേ പറ്റൂ എന്ന് തോന്നി. എനിക്ക് ദേഷ്യവും വന്നു. ഞാനും ഒരു സാധാരണ മനുഷ്യനാണല്ലോ, അതുകൊണ്ട് എനിക്കും വിഷമമായി.
അങ്ങനെ ഇതിനൊരു വ്യക്തത വരുത്തണം എന്ന് കരുതി ഞാൻ ഇൻസ്റ്റാഗ്രാമിൽ ഒരു സ്റ്റോറി എഴുതിയിട്ടു. ആ സ്റ്റോറിയാണ് പിന്നീട് വിവാദമായത്. എന്നാൽ കുറച്ചു നിമിഷങ്ങൾക്ക് ശേഷം (ഒരു 15-20 മിനിറ്റിനുള്ളിൽ) ഞാൻ ആ സ്റ്റോറി ഡിലീറ്റ് ചെയ്യുകയും ചെയ്തു. കാരണം, അതിൽ ഞാൻ എഴുതിയ ഒരു കാര്യം വലിയൊരു തെറ്റായിരുന്നു എന്ന് എനിക്ക് മനസിലായി. അതിനോട് എനിക്ക് തന്നെ യോജിക്കാൻ കഴിഞ്ഞില്ല. അത് ഡിലീറ്റ് ചെയ്തെങ്കിലും അതിന്റെ സ്ക്രീൻഷോട്ടുകൾ പ്രചരിക്കുമെന്ന് എനിക്കറിയാമായിരുന്നു. ആ സ്റ്റോറിയിൽ ഞാൻ ആ പോസ്റ്റ് ഇട്ട വ്യക്തിയെ ‘പരാജയപ്പെട്ട ചലച്ചിത്രകാരൻ’ (Failed filmmaker) എന്ന് വിളിച്ചിരുന്നു. അത് വളരെ വലിയൊരു തെറ്റാണ്. നമ്മൾ ആരെയും അങ്ങനെ വിളിക്കാൻ പാടില്ല. ഒരാളെ 'പരാജയപ്പെട്ടവൻ' എന്ന് വിളിക്കാൻ നമ്മൾ ആരുമല്ല.
അങ്ങനെയല്ല എന്റെ മാതാപിതാക്കൾ എന്നെ വളർത്തിയത്. അത് എന്റെ ഭാഗത്തുനിന്നുണ്ടായ വലിയൊരു തെറ്റാണ്. അങ്ങനെ വിളിച്ചതിന് അദ്ദേഹത്തിനോട് ഈ അവസരത്തിൽ ഞാൻ ഹൃദയം തുറന്ന് മാപ്പ് ചോദിക്കുന്നു. ഞാൻ അങ്ങനെ പറയാൻ പാടില്ലായിരുന്നു. എന്റെ വാക്കുകൾ അദ്ദേഹത്തെ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ഞാൻ മാപ്പ് ചോദിക്കുന്നു.
പിന്നെ എനിക്ക് വ്യക്തമാക്കേണ്ട മറ്റൊരു കാര്യം, ഞാൻ ആ സ്റ്റോറി പങ്കുവച്ച സമയത്ത് അദ്ദേഹം വേറൊരു സ്റ്റോറിയിട്ട് പറയുകയുണ്ടായി, ഞാൻ അദ്ദേഹത്തിന്റെ അച്ഛനെയാണ് പറയുന്നത് എന്ന്. അദ്ദേഹത്തിന്റെ അച്ഛൻ നമ്മൾ എല്ലാവരും ഏറെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന, മലയാള സിനിമയിലെ എക്കാലത്തെയും മികച്ച സംവിധായകരിൽ ഒരാളായ ശ്രീ സിബി മലയിൽ സാറാണ്. ഞാൻ സിബി മലയിൽ സാറിന്റെ വളരെ വലിയൊരു ആരാധികയാണ്.
നമ്മൾ മലയാളികൾ എല്ലാവരും തന്നെ അദ്ദേഹത്തിന്റെ ചിത്രങ്ങളുടെ വലിയ ആരാധകരാണ്. എന്നെ ഏറ്റവും കൂടുതൽ വേദനിപ്പിച്ചത് ഈ ഒരു കാര്യമാണ്. കാരണം, ഞാൻ സ്വപ്നത്തിൽ പോലും വിചാരിക്കാത്ത ഒരു രീതിയിലാണ് കാര്യങ്ങൾ വളച്ചൊടിക്കപ്പെട്ടത്.
അത് കേട്ടപ്പോൾ എനിക്ക് എന്തു ചെയ്യണമെന്ന് അറിയില്ലായിരുന്നു. ന്യൂസ് ചാനലുകൾ പോലും അത് വാർത്തയാക്കി മാറ്റാൻ തുടങ്ങി. അത് എനിക്ക് വ്യക്തമാക്കിയേ പറ്റൂ. എന്നെക്കുറിച്ച് തെറ്റായ കാര്യങ്ങൾ എഴുതിയ ആ വ്യക്തിക്ക് മറുപടിയായാണ് ഞാൻ ആ സ്റ്റോറി ഇട്ടത്. പക്ഷേ അതിലേക്ക് സിബി മലയിൽ സാറിന്റെ പേര് എങ്ങനെ വന്നുവെന്ന് എനിക്ക് ഇപ്പോഴും മനസിലാകുന്നില്ല! ഇത് ഞാൻ എങ്ങനെ തിരുത്തും എന്ന് എനിക്ക് അറിയില്ലായിരുന്നു. ഇനി സോഷ്യൽ മീഡിയയിൽ എന്തെങ്കിലും പോസ്റ്റ് ചെയ്താൽ അത് വീണ്ടും പ്രശ്നമാകുമോ എന്ന് പേടിച്ച് ഞാൻ ഇനി ഒന്നും പോസ്റ്റ് ചെയ്യേണ്ടതില്ല എന്ന് തീരുമാനിച്ചു. അതുകൊണ്ട് ഞാൻ കുറച്ചുനാൾ മിണ്ടാതിരുന്നു.
പക്ഷേ, ഈ തെറ്റിദ്ധാരണകൾ അങ്ങനെ കൂടുക്കൂടി വന്നതുകൊണ്ടാണ് സത്യം നിങ്ങളെ അറിയിക്കാൻ വേണ്ടി മാത്രം ഞാൻ ഈ വീഡിയോ ചെയ്യുന്നത്. ഞാൻ ഒരിക്കലും സിബി മലയിൽ സാറിനെക്കുറിച്ച് അങ്ങനെ മോശമായി പറയില്ല. കാരണം, മലയാള സിനിമയിലെ ഏറ്റവും മികച്ച സംവിധായകരിൽ ഒരാളാണ് അദ്ദേഹം എന്ന കാര്യം നമുക്കെല്ലാവർക്കും അറിയാവുന്നതാണ്. ഞാൻ അദ്ദേഹത്തിന്റെ വലിയൊരു ഫാനാണ്. സർ, അങ്ങ് ഇത് കാണുന്നുണ്ടെങ്കിൽ, ഐ ലവ് യു സർ, ഞാൻ അങ്ങയുടെ വലിയൊരു ആരാധികയാണ്.
അതുപോലെ, ഞാൻ ഉപയോഗിച്ച നിറത്തിന്റെ പേരിൽ ഒരു പ്രത്യേക രാഷ്ട്രീയ പാർട്ടിയുടെ ആളാണെന്ന് ആരോപിച്ചപ്പോൾ 'എനിക്ക് കാവി നിറം ഇഷ്ടമാണ്, അത് നമ്മുടെ ദേശീയ പതാകയിലുമുണ്ട്' എന്ന് ഞാൻ മറുപടി നൽകിയിരുന്നു. എനിക്ക് എല്ലാ രാഷ്ട്രീയ പാർട്ടികളിലും അടുത്ത സുഹൃത്തുക്കളുണ്ട്. എല്ലാവരും എനിക്ക് വേണ്ടപ്പെട്ടവരാണ്.
ഞാൻ ഈ വീഡിയോ ഇടുമ്പോൾ നിങ്ങളെല്ലാവരും എന്നെ വിമർശിക്കുന്നത് നിർത്തണം എന്ന് ഞാൻ ഉദ്ദേശിക്കുന്നില്ല. നിങ്ങൾ എന്നെ തീർച്ചയായും വിമർശിക്കണം. കാരണം, സോഷ്യൽ മീഡിയ എന്ന് പറയുന്നത് ഒരു പൊതു ഇടമാണ്.
ഞാൻ ആദ്യമായി അവതാരകയായി കരിയർ തുടങ്ങുന്ന സമയത്ത്, അതായത് 'ടേസ്റ്റ് ഓഫ് കേരള' എന്ന പരിപാടിയുടെ ചിത്രീകരണം ആരംഭിക്കാൻ പോകുന്ന ദിവസം, രാവിലെ അഞ്ചുമണിക്ക് റെഡിയായി സൂര്യോദയവും നോക്കി നിൽക്കുകയായിരുന്നു. അപ്പോൾ ഡാഡി യാത്രയാക്കാൻ വേണ്ടി ബാഗൊക്കെയായി വന്ന് എന്റെ അടുത്തു വന്നു പറഞ്ഞു: "പേളി, നീ ഇനി ഒരു പൊതു സ്വത്താണ്. ഇനി നിന്നെ രക്ഷിക്കാൻ എനിക്ക് എപ്പോഴും വരാൻ പറ്റില്ല. സ്കൂളിൽ പഠിക്കുമ്പോൾ എന്തെങ്കിലും പ്രശ്നമുണ്ടായാൽ വേണമെങ്കിൽ എനിക്ക് വന്ന് അധ്യാപകരോട് സംസാരിക്കുകയോ വഴക്കുണ്ടാക്കുകയോ ചെയ്യാമായിരുന്നു. എന്നാൽ ഇനി നീ ഒരു പൊതുസ്വത്താണ്. നീ എന്തെങ്കിലും പ്രശ്നത്തിൽ പോയി ചാടിയാൽ അത് നീ തന്നെ നേരിടേണ്ടി വരും. അന്ന് ഡാഡി പറഞ്ഞതിന്റഎ അർത്ഥം എനിക്ക് അത്ര വ്യക്തമായി മനസ്സിലായിരുന്നില്ല.
എന്നാൽ ഇന്ന് ഞാൻ അത് തിരിച്ചറിയുന്നു. എനിക്ക് വലിയൊരു ഉത്തരവാദിത്തമുണ്ട്. ഞാൻ പറയുന്ന ഓരോ വാക്കിനും ഞാൻ ചെയ്യുന്ന ഓരോ പ്രവർത്തിക്കും വലിയ മൂല്യമുണ്ട്, അതിന് വലിയ പ്രത്യാഘാതങ്ങളും ഉണ്ടാകാം.
അതുകൊണ്ട് ഇപ്പോൾ ഞാൻ അത് മനസ്സിലാക്കുന്നു. ഒരു മികച്ച മനുഷ്യനാകാൻ ഞാൻ ശ്രമിക്കും. ഒരു മനുഷ്യനായതുകൊണ്ട് തന്നെ എന്റെ ഉള്ളിലും കുറെ കുറവുകളും നെഗറ്റീവുകളും ഉണ്ട്, അവയെല്ലാം ഞാൻ തിരുത്തിക്കൊണ്ടിരിക്കുകയാണ്.
ഞാൻ എന്താണ് ഉദ്ദേശിക്കുന്നത് എന്ന് നിങ്ങൾ മനസ്സിലാക്കുമെന്ന് കരുതുന്നു. നമ്മുടെ രാജ്യത്തിന്റെയും വിദ്യാർഥികളുടെയും സംസ്ഥാനത്തിന്റെയും നന്മയ്ക്കൊപ്പമാണ് ഞാൻ നിലകൊള്ളുന്നത്. എല്ലാവരും നന്നായി വരണമെന്നും എല്ലാവർക്കും നല്ലത് മാത്രം സംഭവിക്കണമെന്നും ആഗ്രഹിക്കുന്ന ഒരാളാണ് നിങ്ങളെപ്പോലെ ഞാനും. എന്റെ ഭാഗത്തുനിന്ന് എന്തെങ്കിലും തെറ്റുണ്ടായിട്ടുണ്ടെങ്കിൽ, അല്ലെങ്കിൽ എന്റെ ആ പോസ്റ്റ് വായിച്ചിട്ട് ആർക്കെങ്കിലും ഇപ്പോഴും വിഷമമുണ്ടെങ്കിൽ ഞാൻ ക്ഷമ ചോദിക്കുന്നു. ഞാൻ അത് തിരുത്തിക്കൊള്ളാം.
എന്തായാലും എന്നെ കേട്ടതിന് ഒരുപാട് നന്ദി. നിങ്ങളുടെ വിലപ്പെട്ട സമയം എനിക്ക് വേണ്ടി ചെലവഴിച്ചതിന് ഒരുപാട് നന്ദി, എല്ലാവരോടും എനിക്ക് ഒത്തിരി സ്നേഹമുണ്ട്. നിങ്ങൾ എന്നെ തുടർന്നും വിമർശിക്കണം. ഞാൻ മാറും, എന്നെത്തന്നെ തിരുത്തും. വളരെ നന്ദി! ഈ വീഡിയോ ലൈക്ക് ചെയ്യാനും ഷെയർ ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കരുത്. കമന്റ് സെക്ഷൻ ഞാൻ ഓപ്പൺ ആക്കുകയാണ്, നിങ്ങൾക്ക് എന്നെ വിമർശിക്കാം. എന്നാൽ ഞാനും നിങ്ങളെപ്പോലെ ഒരു സാധാരണ മനുഷ്യനാണെന്ന് ഓർക്കുക. എല്ലാവർക്കും ഒത്തിരി സ്നേഹം! സോഷ്യൽ മീഡിയ വളരെ വലിയൊരു ഇടമാണ്, അവിടെ നമ്മൾക്കെല്ലാവർക്കും പരസ്പരം സ്നേഹത്തോടെയും കരുണയോടെയും പെരുമാറാം. എല്ലാവർക്കും ഒത്തിരി സ്നേഹം!"
Tags : Pearle Maaney Sibi Malayil apologizes