"പവിഴ മഴയേ’, "രതിപുഷ്പം’, "പറുദീസ’, "ഇല്യൂമിനാറ്റി’, "ആരാധികേ’, "ഏയ് ബനാനേ’, "ആദരാഞ്ജലി നേരട്ടെ’, "തലതെറിച്ചവര്‍’, "ബേബി ബേബി’, "ഹാര്‍ട്ട് അറ്റാക്ക്’, "നിലാ കായും വെളിച്ചം’, "കുഞ്ഞിക്കവിള്‍ മേഘമേ’...തുടങ്ങിയ ഹിറ്റ് ഗാനങ്ങളുടെ രചയിതാവ് വിനായക് ശശികുമാര്‍ ആദ്യമായി തിരക്കഥയൊരുക്കിയ വെബ്സീരീസ് "റോസ്ലിന്’ ഹോട്ട് സ്റ്റാറിനെ തീപിടിപ്പിച്ചു മുന്നേറുന്നു.
ജീത്തു ജോസഫിന്റെ സംവിധാനസഹായി സുമേഷ് നന്ദകുമാര്‍ സംവിധാനം ചെയ്ത സീരീസില്‍ വിനീത്, മീന, സഞ്ജന ദിപു, ഹക്കീം ഷാജഹാന് എന്നിവര്‍ പ്രധാന വേഷങ്ങളില്‍.
"റോസ്ലിന് എന്ന പതിനേഴുകാരിയുടെ ഒരവധിക്കാലം. നിങ്ങളും അവള്‍ക്കൊപ്പം ചെലവിടുന്നു എന്ന മാനസികാവസ്ഥയിൽ ഈ സീരീസ് കാണൂ. കഥാസഞ്ചാരം അതിവേഗത്തിലല്ലെങ്കിലും നിങ്ങള്‍ ഇതില്‍ ചെലവഴിക്കുന്ന സമയം പാഴാകാതെ, തൃപ്തിതരുന്ന, ഒരുപക്ഷേ ഞെട്ടിക്കുന്ന ഒരു കഥാവസാനം ഞാന്‍ ഉറപ്പുതരുന്നു’ -വിനായക് ശശികുമാർ പറയുന്നു.
തിരക്കഥയെഴുത്ത് ആഗ്രഹിച്ചിരുന്നോ..?

അതു നേരത്തേ ആഗ്രഹിച്ചിരുന്നു. കുറേ നല്ല സിനിമകളിലും ഹിറ്റ് സിനിമകളിലുമായി 13 വര്‍ഷമായി പാട്ടെഴുത്തിലാണ്. അതു കഴിഞ്ഞു ബാക്കിയുള്ള നേരത്തേ തിരക്കഥ ആലോചിക്കാനും എഴുതാനുമായിരുന്നുള്ളൂ. കോവിഡ് ലോക്ക്ഡൗണ്‍ സമയത്ത് എനിക്കു വന്ന ഒരു ചിന്ത പിന്നീടു വികസിപ്പിച്ചതാണ് "റോസ്ലിന്’. ഷൂട്ടിംഗ് കഴിഞ്ഞിട്ടുതന്നെ രണ്ടു വര്‍ഷമായി. ഹോട്ട് സ്റ്റാർ റിലീസിംഗിനായി കാത്തിരിക്കുകയായിരുന്നു.
സുമേഷ് നന്ദകുമാറും ജീത്തു ജോസഫും ഇതിലെത്തിയത്..?
അന്‍വര്‍ റഷീദീന്റെ സഹസംവിധായകനായിരുന്ന സുമേഷിനെ ഞാൻ പാട്ടെഴുതിയ "ട്രാന്‍സ്’ സിനിമയുടെ സെറ്റിലാണു പരിചയപ്പെട്ടത്. സംവിധാനം ചെയ്യാനുള്ള ആഗ്രഹം പങ്കുവച്ച സുമേഷ് എന്നോടു കഥകളുണ്ടോ എന്നു ചോദിച്ചു. മിസ്റ്ററി ത്രില്ലര്‍ ജോണറാണു താത്പര്യമെന്നും പറഞ്ഞു. ജീത്തു ജോസഫിന്റെയും സംവിധാന സഹായിയായിരുന്നു സുമേഷ്. അങ്ങനെ സുമേഷ് വഴി ജീത്തു സാറിനെ പരിചയപ്പെട്ടു. അദ്ദേഹത്തിന്റെ ആറേഴു സിനിമകളില്‍ ഞാന്‍ പാട്ടെഴുതി.
പിന്നീടു സുമേഷിനു വേണ്ടി ചിന്തിച്ച കഥയാണ് "റോസ്ലിന്’. മൂന്നു മണിക്കൂറെടുത്ത് കഥകേട്ട ജീത്തു സാർ ഇഷ്ടത്തോടെ ഈ സീരീസിന്റെ ഷോ റണ്ണറായി. ഹോട്ട്സ്റ്റാറുമായുള്ള ആശയവിനിമയങ്ങൾ ഷോ റണ്ണര്‍ വഴിയാണ്. തിരക്കഥ, ഷൂട്ടിംഗ് ഫുട്ടേജ് എന്നിവ അപ്രൂവ് ചെയ്യണം. പ്രധാന സീനുകള്‍ ഷൂട്ട് ചെയ്യുന്ന ദിവസം സെറ്റിലുണ്ടാവണം. അത്തരം ഒരു മേൽനോട്ടം ആദ്യാവസാനം അദ്ദേഹത്തിൽ നിന്ന് ഉണ്ടായിരുന്നു.
ത്രില്ലറെന്ന രീതിയിലാണോ അവതരണം..?
വലിയ ഒരു ത്രില്ലറായി പറയാൻ ഉദ്ദേശിച്ചിരുന്നില്ല. ത്രില്ലറുകളുടെ കഥാസഞ്ചാരം അതിവേഗത്തിലാണ്. ഇതിൽ അങ്ങനെയല്ല. ഒരു പെണ്‍കുട്ടിയുടെ വെക്കേഷന്റെ ജീവിതവേഗം തന്നെയാണ് ഇതിനുള്ളത്. ഒരു പതിനേഴുകാരിയുടെ ജീവിതത്തില്‍ അവളുടെ ഒരവധിക്കാലത്തു സംഭവിക്കുന്ന, ഹോംലി ആംബിയൻസിൽ പതിയെപ്പതിയെ ചുരുളഴിയുന്ന ഒരു മിസ്റ്ററി ഡ്രാമ എന്ന നിലയിലാണ് ഇതു സെറ്റ് ചെയ്തിരിക്കുന്നത്.
പിടിച്ചുവച്ച സസ്പെന്‍സെല്ലാം അവസാന എപ്പിസോഡില്‍ അഴിച്ചുവിടുന്ന കഥപറച്ചില്‍..?

റോസ്ലിന്റെ പോയിന്റ് ഓഫ് വ്യൂവിലാണു കഥ പോകുന്നത്. റോസ്ലിന് അറിയാവുന്നതു മാത്രമേ പ്രേക്ഷകര്‍ക്കും അറിയുകയുള്ളൂ. റോസ്ലിന് അറിയുന്ന ഘട്ടത്തില്‍ അതു പ്രേക്ഷകരും അറിയും. അങ്ങനെയാണു കഥാസഞ്ചാരം. ഒരാള്‍ ജീവിതത്തിലേക്കു കടന്നുവരുന്നു. അയാള്‍ പ്രശ്നക്കാരനെന്നു നമുക്കു തോന്നുന്നു. അത് അടുപ്പമുള്ളവരോടു പറയുമ്പോള്‍ എന്തടിസ്ഥാനത്തിലാണു പറയുന്നതെന്ന് അവര്‍ ചോദിക്കും.
അതു ഞാന്‍ സ്വപ്നത്തില്‍ കണ്ടിട്ടുണ്ടെന്നു പറഞ്ഞാല്‍ ജീവിതത്തില്‍ ആരും വിശ്വസിക്കില്ല. അതാണ് ഈ കഥയിലെ രസകരമായ ഘടകം. തെളിവുകളുണ്ടാക്കാന്‍ ശ്രമിക്കുന്നുവെങ്കിലും അതൊക്കെ പരാജയപ്പെടുന്നു. അതിനിടെ സത്യമാണെന്നു വിചാരിച്ചു നമ്മൾ പറയുന്നതെല്ലാം ഒരുതരം ഉന്മത്താവസ്ഥയിൽ പറയുന്നതാണോ എന്നു നമുക്കു തന്നെ സംശയം തോന്നുന്നു. ഇത്തരം ചെറിയ ചെറിയ പ്ലേകളാണ് ഇതിന്റെ പുതുമ.
കാസ്റ്റിംഗില്‍ ശ്രദ്ധിച്ചത്..?
നിവിന്‍ പോളിയുടെ "മൂത്തോനി’ല്‍ ഒരു പ്രധാന വേഷം ചെയ്തയാളാണു സഞ്ജന. ഫസ്റ്റ് ഹാഫില്‍ ആണ്‍കുട്ടി, സെക്കൻഡ് ഹാഫില്‍ പെണ്‍കുട്ടി! അങ്ങനെയാണ് ആ വേഷം. വീഡിയോകോളില്‍ ഒന്നു രണ്ടു സീന്‍ സഞ്ജന ചെയ്തുകാണിച്ചു. ഞങ്ങളുടെ റോസ്ലിനു കൃത്യമായി ചേരുമെന്നു കണ്ടു. വെബ്സീരീസില്‍ മീന അഭിനയിക്കുമോ എന്നു സന്ദേഹമുണ്ടായിരുന്നു. കഥ കേട്ടപ്പോള്‍ ശോഭ എന്ന കഥാപാത്രമാകാന്‍ മീനയും ആവേശത്തിലായി. "എക്കോ’യ്ക്കു മുന്നേ വീനീത് ഇതില്‍ അഭിനയിച്ചതാണ്. ഇതിന്റെ റിലീസ് ആയപ്പോഴേക്കും എല്ലാവരും കാണാന്‍ കൊതിക്കുന്ന ഒരാക്ടറായി വിനീതിന്റെയും ഗ്രാഫ് ഉയര്‍ന്നു.
റോസ്ലിന്റെ തിരക്കഥ നന്നായി ഹൃദിസ്ഥമാക്കി, അദ്ദേഹമില്ലാത്ത രംഗങ്ങളുടെ ചിത്രീകരണ വേളകളിൽ പോലും ഞങ്ങളോടൊപ്പം നിന്ന നടനാണു വിനീത്. "അമ്മായി കോസം’ എന്ന തെലുങ്കു സിനിമയ്ക്കുശേഷം ഇതിലാണ് വിനീത്- മീന കോംബിനേഷന്‍. ഈ കഥയില്‍ മിസ്റ്ററി കൊണ്ടുവരുന്നതു പച്ചക്കണ്ണുള്ള ജെറിയാണ്. ആ വേഷത്തിനു മുന്‍വിധികളില്ലാതെ പ്രേക്ഷകര്‍ സമീപിക്കുന്ന ഒരാളെ വേണമായിരുന്നു. കിട്ടുന്ന വേഷങ്ങള്‍ ചെറുതോ വലുതാ ആവട്ടെ, തന്റെ വേഷം മോശമാക്കാത്ത ഹക്കീം ഷാജഹാൻ അങ്ങനെ ജെറിയായി.
റോസ്ലിന്റെ വീട് കണ്ടെത്തിയത്..?
‘നമുക്കു പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകളി’ലെ വീടു പോലെ തന്നെയുണ്ട് ഇതിലെ വീടുമെന്നാണ് ലൊക്കേഷനിലെത്തിയപ്പോൾ വിനീത് പറഞ്ഞത്. വണ്ടിപ്പെരിയാറിലുള്ള ഒരു വീടാണത്. 1980കളില്‍ ഒരു മലയാള സിനിമയുടെ ഷൂട്ടിംഗ് അവിടെ നടന്നിട്ടുണ്ട്. അതിനുശേഷം അടഞ്ഞുകിടക്കുകയായിരുന്നു. മലമ്പ്രദേശത്തെ ഒരു വീടു വേണം. ആ വീടിനു പുറത്തുനിന്ന് സ്റ്റെയര്‍കേസ് വേണം.
ഒരു റൂമില്‍ നിന്ന് മറ്റൊരു ബെഡ് റൂം കാണത്തക്കരീതിയില്‍ അകത്തൊരു ജനല്‍ വേണം. റോസ്ലിന് ഇംഗ്ലീഷ് ഫിക്ഷന്‍ ബുക്കുകള്‍ വായിച്ചു കിടന്നുറങ്ങുന്നയാൾ ആയതുകൊണ്ടുതന്നെ അത്തരം ബുക്കുകളിലെ കഥകളില്‍നിന്ന് അടര്‍ത്തിയെടുത്ത ഒരു ആംബിയന്‍സ് വേണം. ഇതൊക്കെ ആ കഥയ്ക്ക് ആവശ്യമായിരുന്നതിനാല്‍ ഏറെ വീടുകള്‍ തെരഞ്ഞാണ് ഇതു കിട്ടിയത്.
മിസ്റ്ററി ഡ്രാമയോടാണോ താത്പര്യം..?
എല്ലാത്തരം ജോണറുകളും താത്പര്യമുണ്ട്. തുടങ്ങിയത് ഇതിലാണെന്നേയുള്ളൂ. ഇതിന്റെ സെക്കന്‍ഡ് സീസണ് വന്നാല്‍ ചിലപ്പോള്‍ അത് ഇതേ ജോണറിലാവും. എഴുതിക്കൊണ്ടിരിക്കുന്ന ബാക്കി കഥകളിലൊക്കെ മറ്റു ജോണറുകളും ഞാന്‍ ശ്രമിക്കുന്നുണ്ട്. സിനിമകളിലേക്കും ശ്രമിക്കണമെന്നാണ് ആഗ്രഹം. ഒരുപാടുപേര് ഒരുമിച്ചിരുന്നുകണ്ട് ആസ്വദിക്കേണ്ട വലിയ കാന്‍വാസിലുള്ള കഥകളാണെങ്കില്‍ തിയറ്ററിനുവേണ്ടി ചെയ്യും. സംവിധാനത്തിലും താത്പര്യമുണ്ട്. ഇപ്പോള്‍ ഇതു സംഭവിച്ചതുപോലെ സ്വാഭാവികമായി അതും എപ്പോഴെങ്കിലും സംഭവിക്കട്ടെ.
ജെന്‍ സി ഇഷ്ടങ്ങളിലുള്ള പാട്ടെഴുത്തു വെല്ലുവിളിയാണോ..?
അതൊരു പുതിയ വെല്ലുവിളിയൊന്നുമല്ല. എന്റെ സൗഹൃദത്തില്‍ ജെന്‍ സിയിലെ ആളുകളുണ്ട്. എനിക്ക് അവര്‍ അന്യരല്ല. ആളുകള്‍ 30 സെക്കന്‍ഡിന്റെയും 15 സെക്കന്‍ഡിന്റെയും യൂട്യൂബ് ഷോര്‍ട്ടും റീലുകളും കാണുന്ന ഇക്കാലത്ത് മൂന്നോ നാലോ മിനിറ്റ് പാട്ട് കേള്‍ക്കുമോ എന്നതു മാത്രമാണു വെല്ലുവിളി.
സ്ക്രിപ്റ്റും ട്യൂണുമാണ് നമുക്ക് എന്തുതരം വരികളാണ് എഴുതേണ്ടത് എന്നതിനു വ്യക്തത തരുന്നത്. "ആവേശം’ പോലെ ഒരു സിനിമയില്‍ എഴുതേണ്ട പാട്ടുകള്‍ ആയിരിക്കില്ലല്ലോ സ്വാഭാവികമായും "ദൃശ്യം 3’യില്‍ എഴുതേണ്ടിവരിക. കൂടെ വര്‍ക്ക് ചെയ്യുന്നവരുടെ ടേസ്റ്റും ആ സിനിമയുടെ പ്രേക്ഷകര്‍ ആരാണ് എന്നതുമാണു നോക്കുക. പാട്ടെഴുതുമ്പോള്‍ അവരെ തൃപ്തിപ്പെടുത്തിയാല്‍ മതി. എല്ലാ മലയാളികളെയും തൃപ്തിപ്പെടുത്തേണ്ടതില്ലല്ലോ.
"വാഴ’യുടെ പ്രേക്ഷകരിലേറെയും കുട്ടികളോ യൂത്തോ ആണ്. അവരെ തൃപ്തിപ്പെടുത്തുന്ന, അവര്‍ക്ക് എളുപ്പത്തില്‍ പാടാന്‍ പറ്റുന്ന വരികളാണ് എഴുതിയത്. അതേസമയം "ആശാന്’ സിനിമയിലെ കുഞ്ഞിക്കവിള്‍ മേഘമേ പോലുള്ള പാട്ടുകള്‍ എഴുതുമ്പോള്‍ കുറേക്കൂടി വിശാലമായ പ്രേക്ഷകര്‍ അതു പാടും, അവര്‍ കേള്‍ക്കും എന്നും എനിക്കറിയാം. ദൃശ്യം 3, അമല്‍ നീരദിന്റെ ബാച്ചിലര്‍ പാര്‍ട്ടി 2, കാട്ടാളന് എന്നിവയാണു ഞാൻ പാട്ടെഴുതിയ പുത്തൻ സിനിമകൾ.
സിനിമയിൽ പാട്ടുകൾ മുറിച്ചു കൊടുക്കുന്നതു നല്ല പ്രവണതയാണോ..?

സിനിമയ്ക്കുള്ളില്‍ പാട്ട് ഒരുമിച്ചു കേള്‍ക്കണം എന്നതു പഴയൊരു ചിന്തയാണ്. ഇപ്പോള്‍ അതു പുലര്‍ത്തേണ്ടതില്ല. കാരണം, സിനിമയുടെ മേക്കിംഗ് സ്റ്റൈല്‍ മാറി. സിനിമയ്ക്കുള്ളില്‍ 2-3 മിനിറ്റ് പാട്ട് കട്ടുകളില്ലാതെ കേള്‍ക്കണമെന്ന ആഗ്രഹം വ്യക്തിപരമായി സംഗീതസംവിധായകനോ എഴുത്തുകാരനോ ഉണ്ടാവാം.
പക്ഷേ, അതില്‍ കാര്യമൊന്നുമില്ല. ഇപ്പോള്‍ സ്പോട്ടിഫൈ, ആപ്പിൾ മ്യൂസിക് പോലെയുള്ള പ്ലാറ്റ് ഫോമുകളില്‍ ഈ പാട്ടുകളുടെ മുഴുവന്‍ വേര്‍ഷന്‍ ഇറങ്ങുന്നുണ്ട്. പണ്ട് അതൊന്നുമില്ലല്ലോ.
എന്റെ കരിയറിലെ ഏറ്റവും ഹിറ്റായ കുറച്ചു പാട്ടുകള്‍..."ആവേശ’ത്തിലെ ഇല്യുമിനാറ്റി, "രോമാഞ്ച’ത്തിലെ ആദരാഞ്ജലി നേരട്ടെ, "തുടരും’ സിനിമയിലെ കൊണ്ടാട്ടം എന്നിവയൊന്നും സിനിമയിലേ ഇല്ല. പക്ഷേ, അതൊന്നും ഹിറ്റിനെ ബാധിക്കുന്നില്ല; ഇല്യൂമിനാറ്റിയാണ് ഏറ്റവും യൂട്യൂബ് വ്യൂ ഉള്ള മലയാളം പാട്ട്.
Tags : vinayak sasikumar interview movie news