ലക്നോ: ഉത്തർപ്രദേശിലെ ലക്നോവിൽ ഗുരുകുലത്തിൽ 11 വയസുകാരനെ മരിച്ച നിലയിൽ കണ്ടെത്തി. ഏഴ് ദിവസം മുന്പ് ഗുരുകുലത്തിൽ ചേർന്ന ദിവ്യാൻഷ് എന്ന കുട്ടിയാണ് മരിച്ചത്.
സൗജന്യ വിദ്യാഭ്യാസം വാഗ്ദാനം ചെയ്തതിനെ തുടർന്ന് ദിവ്യാൻഷിന്റെ പിതാവ് നരേന്ദ്ര കുമാർ ദ്വിവേദിയാണ് കുട്ടിയെ ഗുരുകുലത്തിൽ ചേർത്തത്. ഏപ്രിൽ 22 നായിരുന്നു കുട്ടി മരിച്ച വിവരം വീട്ടുകാർക്ക് ലഭിച്ചത്. തലേദിവസം രാത്രിയിലും ദിവ്യാൻഷ് സഹോദരിയുമായി ഫോണിൽ സംസാരിച്ചിരുന്നു.
കുട്ടിയുടെ മൃതദേഹം വീട്ടിലെത്തിച്ചപ്പോൾ മുപ്പതിലധികം പരിക്കുകൾ കണ്ടതായി ബന്ധുക്കൾ ആരോപിച്ചു. ദിവ്യാൻഷ് ഗോവണിയിൽ നിന്നും വീണതാണെന്നാണ് ഗുരുകുലത്തിന്റെ നടത്തിപ്പുകാരനായ കനയ്യ മിശ്ര ആദ്യം കുടുംബത്തെ അറിയിച്ചത്. കുട്ടിയെ ആശുപത്രിയിൽ എത്തിക്കുന്നതിന് പകരം കാറിൽ വീടിന് പുറത്ത് ഉപേക്ഷിച്ച ശേഷം ഇയാളും ഡ്രൈവറും കടന്നുകളഞ്ഞു.
ദിവ്യാൻഷിന്റെ പിതാവ് നൽകിയ പരാതിയെ തുടർന്ന് കനയ്യക്കും ഡ്രൈവർക്കുമെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ഒളിവിൽ കഴിയുന്ന പ്രതികൾക്കായുള്ള തിരച്ചിൽ തുടരുകയാണ്.