ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിൽ അപകടത്തിലായ തുരങ്കം
ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിൽ നിർമാണത്തിലിരിക്കുന്ന തുരങ്കത്തിലേക്ക് വെള്ളവും ചെളിയും ഇരച്ചുകയറി ആറ് തൊഴിലാളികൾ മരിച്ചു. രണ്ട് പേർ ഇപ്പോഴും ഉള്ളിൽ കുടുങ്ങിക്കിടക്കുകയാണ്. ഇവരെ പുറത്തെത്തിക്കാനുള്ള രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
തെഹ്രി ഹൈഡ്രോ ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡിന്റെ പീപ്പൽകോട്ടിയിലെ ജലവൈദ്യുത പദ്ധതി പ്രദേശത്താണ് ദാരുണമായ അപകടമുണ്ടായത്. വ്യാഴാഴ്ച വൈകുന്നേരം 6.30 ഓടെയാണ് തുരങ്കത്തിലേക്ക് വൻതോതിൽ വെള്ളവും ചെളിയും അവശിഷ്ടങ്ങളും ഇരച്ചുകയറിയതെന്ന് ജില്ലാ മജിസ്ട്രേറ്റ് ഗൗരവ് കുമാർ പറഞ്ഞു. അപകടം നടക്കുമ്പോൾ 22 പേരായിരുന്നു ഇവിടെ ജോലി ചെയ്തിരുന്നത്. ശക്തമായ മലവെള്ളപ്പാച്ചിലിൽ പലരും തുരങ്കത്തിന്റെ പുറത്തേക്ക് ഒലിച്ചുപോയി. അപകടത്തിൽ 14 തൊഴിലാളികൾക്ക് പരിക്കേറ്റിട്ടുണ്ട്.
ദേശീയ ദുരന്ത പ്രതികരണ സേനയും സംസ്ഥാന ദുരന്ത പ്രതികരണ സേനയും സംയുക്തമായാണ് കുടുങ്ങിക്കിടക്കുന്നവർക്കായി തെരച്ചിൽ നടത്തുന്നത്. രക്ഷാപ്രവർത്തനവും ദുരിതാശ്വാസ പ്രവർത്തനങ്ങളും യുദ്ധകാലാടിസ്ഥാനത്തിൽ നടത്താൻ മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി നിർദേശം നൽകി. ഉന്നത ഉദ്യോഗസ്ഥരിൽ നിന്ന് അദ്ദേഹം വിവരങ്ങൾ ചോദിച്ചറിയുന്നുണ്ട്. പരിക്കേറ്റ തൊഴിലാളികളുടെ ആരോഗ്യനില തൃപ്തികരമാണെന്നും, ജാർഖണ്ഡ്, ഛത്തീസ്ഗഡ് മുഖ്യമന്ത്രിമാരെ വിവരങ്ങൾ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ചമോലി ജില്ലയിൽ കനത്ത മഴ തുടരുകയാണ്. നദിയിലെ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് തിങ്കളാഴ്ച നീതി വാലി മേഖലയിലെ ഒരു ഇരുമ്പ് പാലം പൂർണമായും ഒലിച്ചുപോയിരുന്നു. പ്രകൃതിക്ഷോഭങ്ങൾ തുടരുന്ന സാഹചര്യത്തിൽ പ്രദേശത്ത് കനത്ത ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
Tags : Uttarakhand tunnel Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash