ബംഗളൂരു-മൈസൂരു എക്സ്പ്രസ് വേയില്‍ കേരള ആര്‍ടിസി ബസ് മറിഞ്ഞുണ്ടായ അപകടം. (ഫയൽ ചിത്രം)
കോഴിക്കോട്: ഓഗസ്റ്റ് എട്ടിന് ബംഗളൂരു-മൈസൂരു എക്സ്പ്രസ് വേയില്‍ ബിഡതിക്ക് സമീപം കേരള ആര്‍ടിസി ബസ് അപകടത്തില്‍പ്പെട്ട് രണ്ടു ബസ് ജീവനക്കാര്‍ മരണമടഞ്ഞ അപകടം അട്ടിമറിയോ? സംശയത്തെത്തുടര്‍ന്ന് അന്വേഷണത്തിന് ഗതാഗതവകുപ്പ് മന്ത്രി ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്കി.
ഈ അപകടസ്ഥലത്തിനു സമീപത്തു വച്ച് ബുധനാഴ്ച രാത്രി 9.10 ഓടെ മറ്റൊരു കെഎസ്ആര്‍ടിസി ബസിനു നേരേ മുട്ടയേറ് നടന്നിരുന്നു. മുട്ട ഗ്ലാസിൽ പതിച്ച് കാഴ്ച മറഞ്ഞുവെങ്കിലും ഡ്രൈവറുടെ മനോസാന്നിധ്യംകൊണ്ടാണ് വന്‍ അപകടം ഒഴിവായത്.
എക്സ്പ്രസ്വേയിലൂടെ നല്ല വേഗത്തിൽ പോകുമ്പോഴാണ് ബംഗളൂരുവില്‍നിന്നു കാസര്‍ഗോട്ടേക്കു പോകുകയായിരുന്ന സൂപ്പര്‍ ഡീലക്സ് ബസിനു നേരേ ബൈക്കുകളിലെത്തിയ സംഘം മുട്ടയെറിഞ്ഞത്. ഡ്രൈവര്‍ പെട്ടെന്നുതന്നെ വേഗം നിയന്ത്രിച്ച് ഒരു കിലോമീറ്റര്‍ അകലെ വെളിച്ചമുള്ള സ്ഥലത്ത് ബസ് നിറുത്തുകയായിരുന്നു.
എക്സ്പ്രസ് വേ ആയതിനാല്‍ എല്ലാ വാഹനങ്ങളും നല്ല വേഗത്തിലാണ് സഞ്ചരിക്കുന്നത്. സമാനമായ സാഹചര്യത്തില്‍ ഓഗസ്റ്റ് എട്ടിന് ബസിനു നേരേ ഏതെങ്കിലും രീതിയിലുള്ള ആക്രമണം നടന്നതാണോ ബസ് നിയന്ത്രണം വിടാന്‍ കാരണമെന്നാണു സംശയമുയര്‍ന്നിരിക്കുന്നത്.
ബസ് ഡ്രൈവര്‍ കോഴിക്കോട് വെള്ളയില്‍ സ്വദേശി കെ. മിഥിലേഷ് (35), കണ്ടക്ടര്‍ കോഴിക്കോട് ചേവായൂര്‍ കോവൂര്‍ സ്വദേശി എന്‍.എം. അരുണ്‍ (40) എന്നിവര്‍ അപകടസ്ഥലത്തുതന്നെ മരണപ്പെട്ടിരുന്നു.
മുട്ട ഗ്ലാസിൽ പതിഞ്ഞാല്‍ കാഴ്ച പൂര്‍ണമായും മറയും. ഇങ്ങനെ വാഹനങ്ങള്‍ അപകടത്തില്‍പ്പെടുത്താന്‍ കൊള്ളസംഘംങ്ങള് ദേശീയപാതകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നതായി സൂചനയുണ്ട്.
ഏതാനും വര്‍ഷം മുമ്പ് കേരളത്തില്‍നിന്നു ബംഗളൂരുവിലേക്കു പോയ കെഎസ്ആര്‍ടിസി ബസ്, ആളൊഴിഞ്ഞ സ്ഥലത്തുവച്ച് ഒരുസംഘം ആളുകള്‍ തടഞ്ഞുനിറുത്തി യാത്രക്കാരെ കൊള്ളയടിച്ചിരുന്നു. മുന്‍കാല അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ വിഷയം ഗൗരവമായി പരിശോധിക്കണമെന്ന് കേരള ഗതാഗതവകുപ്പ് കര്‍ണാടക ഡിജിപിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ ദിവസമുണ്ടായ അപകടത്തില്‍ ബസ് അമിതവേഗത്തിലായിരുന്നുവെന്ന് കെഎസ്ആര്‍ടിസിയുടെ പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയിരുന്നു. അതേസമയം, ഡ്രൈവര്‍ക്ക് ആവശ്യത്തിനു വിശ്രമം ലഭിച്ചിരുന്നതായും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.
Tags : KSRTC Investigate BusAccident Sabotage Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash