കോല്‍ക്കത്ത: നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ ബംഗാളിലുണ്ടായ സംഘര്‍ഷം രൂക്ഷമായി തുടരുന്നു. ബഷീര്‍ഹാട്ടില്‍ ബിജെപി പ്രവര്ത്തകന് വെടിയേറ്റു. ചിന്റു എന്ന് വിളിക്കപ്പെടുന്ന രോഹിത് റോയി എന്ന യുവാവിനാണ് വെടിയേറ്റത്. ഇയാളുടെ നില ഗുരുതരമാണെന്നാണ് വിവരം.
പാര്‍ട്ടി പതാക ഉയര്‍ത്തുന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കമാണ് വെടിവയ്പ്പില്‍ കലാശിച്ചതെന്നാണ് വിവരം. സംഭവത്തിന് പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്ന് ബിജെപി ആരോപിച്ചു.
ഗോത്ര പഞ്ചായത്ത് പരിധിയിലെ രാജീവ് കോളനിയിലാണ് സംഭവം. പ്രദേശത്ത് ബിജെപി പ്രവര്‍ത്തകര്‍ പാര്‍ട്ടി പതാക ഉയര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ ഒരു വിഭാഗം എതിര്‍പ്പുമായി രംഗത്തെത്തി. ഇത് പിന്നീട് വാക്കേറ്റത്തിലേക്കും കൈയാങ്കളിയിലേക്കും നീങ്ങുകയായിരുന്നു.
സംഭവത്തെത്തുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷാവസ്ഥ തുടരുകയാണ്. കൂടുതല്‍ അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ സ്ഥലത്ത് വന്‍ പോലീസ് സന്നാഹത്തെ വിന്യസിച്ചു. സംഭവത്തില്‍ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയുടെ പേഴ്സണൽ അസിസ്റ്റന്റ് ചന്ദ്രനാഥ് രഥിനെ നേരത്തേ വെടിവച്ച് കൊലപ്പെടുത്തിയിരുന്നു. ബുധനാഴ്ച രാത്രി നോർത്ത് 24 പർഗാനാസ് ജില്ലയിലെ മധ്യംഗ്രാം മേഖലയിലാണ് സംഭവം. ദീർഘകാലമായി സുവേന്ദു അധികാരിയുടെ വിശ്വസ്തനും അടുത്ത സഹായിയുമായിരുന്നു കൊല്ലപ്പെട്ട ചന്ദ്രനാഥ്.