കാസർഗോഡ്: ഉപ്പളയിൽ എടിഎം വാഹനം തകർത്ത് 50 ലക്ഷം രൂപ കവർന്ന കേസിൽ മുഖ്യപ്രതി പിടിയിൽ.
റാംജിനഗർ ഗ്യാങ്ങിലെ മുഖ്യകണ്ണിയും തമിഴ്നാട് തിരുച്ചിറപ്പളളി സ്വദേശിയുമായ അറുമുഖൻ(കിട്ടു)നെ മഞ്ചേശ്വരം പോലീസാണ് പിടികൂടിയത്. ചത്തീസ്ഗഡിൽ നിന്നും പ്രതിയെ പോലീസ് സാഹസികമായാണ് പിടികൂടിയത്.
ഇയാൾ റാംജിനഗർ കവർച്ച ഗ്യാങ്ങിലെ അംഗമെന്ന് പോലീസ് പറയുന്നു. മറ്റൊരു കേസിൽ റായ്പൂരിൽ പോലീസ് ഇയാളെ പിടികൂടിയിരുന്നു. ജാമ്യത്തിൽ ഇറങ്ങിയപ്പോൾ ആണ് കേരള പോലീസ് പിടികൂടിയത്.
2024 മാർച്ച് 27ന് ഉച്ചയ്ക്ക് രണ്ടിനാണ് സംഭവം. എടിഎമ്മില്‍ നിറയ്ക്കാന്‍ സ്വകാര്യ കമ്പനിയുടെ വാഹനത്തിൽ കൊണ്ട് വന്ന 50 ലക്ഷം രൂപ ഗ്ലാസ് തകര്‍ത്ത് പ്രതികൾ തട്ടിയെടുക്കുകയായിരുന്നു. സംഭവത്തിന് പിന്നിൽ മൂന്നംഗ സംഘമാണെന്ന് പോലീസ് കണ്ടെത്തി.
കേസുമായി ബന്ധപ്പെട്ട് നൂറിലധികം സുരക്ഷാ കാമറകള്‍ ആണ് അന്ന് അന്വേഷണ സംഘം പരിശോധിച്ചത്. ഉപ്പള നഗരത്തിലെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചും അന്വേഷണം നടത്തി.