ജെ.പി. നഡ്ഡ, ജിതേന്ദ്ര സിംഗ്, സൗരവ് ദാസ്, അശുതോഷ് രങ്ക
ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ഡൽഹി ജന്തർമന്തറിൽ കോക്രോച്ച് ജനതാ പാർട്ടി (സിജെപി) നടത്തിവന്ന ഒരു മാസം നീണ്ട സമരം അവസാനിച്ചു. സിജെപിയുടെ പ്രധാന ആവശ്യങ്ങൾ കേന്ദ്രസർക്കാർ അംഗീകരിച്ചതിനെ തുടർന്നാണ് സമരം പിൻവലിച്ചത്.
കേന്ദ്രമന്ത്രിമാരായ ജെ.പി. നഡ്ഡ, ജിതേന്ദ്ര സിംഗ് എന്നിവർ സിജെപി പ്രതിനിധികളായ സൗരവ് ദാസ്, അശുതോഷ് രങ്ക എന്നിവരുമായി നടത്തിയ നിർണായക ചർച്ചകൾക്കൊടുവിലാണ് സമരം ഒത്തുതീർപ്പായത്.
സമരവുമായി ബന്ധപ്പെട്ട് സിജെപി പ്രവർത്തകർക്കെതിരെ എടുത്ത മുഴുവൻ കേസുകളും പിൻവലിക്കുമെന്ന് കേന്ദ്രം ചർച്ചയിൽ ഉറപ്പുനൽകി. ഭാവിയിലും ഇവർക്കെതിരെ നിയമനടപടി ഉണ്ടാകില്ല. കൂടാതെ, ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് ജീവനൊടുക്കിയ വിദ്യാർഥികളുടെ കുടുംബങ്ങൾക്ക് ചട്ടങ്ങൾ പരിശോധിച്ച് പരമാവധി ധനസഹായം നൽകുമെന്നും സർക്കാർ അറിയിച്ചു.
പരീക്ഷാ സമ്പ്രദായങ്ങളിലെ പരിഷ്കരണങ്ങൾ സംബന്ധിച്ച് ഒരു മാസത്തിനകം ഔദ്യോഗിക ചർച്ചകൾ നടത്തുമെന്നും, ഇക്കാര്യത്തിലുള്ള ഉറപ്പുകൾ ചൊവ്വാഴ്ചയ്ക്കകം എഴുതിനൽകുമെന്നും കേന്ദ്രസർക്കാർ സിജെപി പ്രതിനിധികളെ അറിയിച്ചിട്ടുണ്ട്.
സർക്കാർ ഉറപ്പുകൾ അംഗീകരിച്ചതിനെ തുടർന്ന് ജന്തർമന്തറിലെ പ്രതിഷേധക്കാർ പിരിഞ്ഞുപോകാൻ സിജെപി നേതൃത്വം ആവശ്യപ്പെട്ടു. അതേസമയം പ്രതിഷേധങ്ങൾ ശക്തമായതോടെ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ ഇന്ന് തന്‍റെ രാജി സമർപ്പിച്ചിരുന്നു. മന്ത്രിയുടെ രാജി കൂടി യാഥാർഥ്യമായതോടെയാണ് രാജ്യവ്യാപകമായി ശ്രദ്ധനേടിയ യുവജന പ്രക്ഷോഭം അവസാനിക്കുന്നത്.
Tags : CJP Strike Deepika DeepikaNewspaper BreakingNews NewsUpdate Headlines