ബെംഗളൂരു: ബെംഗളൂരുവില്‍ മനുഷ്യച്ചങ്ങല സംഘടിപ്പിക്കുമെന്ന് കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ പേരില്‍ പോസ്റ്റര്‍. മേയ് 24ന് ടൗണ്‍ ഹാള്‍ പരിസരത്ത് സമാധാനത്തോടെയുള്ള മനുഷ്യച്ചങ്ങല നടത്തുമെന്നാണ് കോക്രോച്ച് ജനതാ പാര്‍ട്ടി കര്‍ണാടക എന്ന പേരില്‍ പ്രചരിക്കുന്ന നോട്ടീസില്‍ പറയുന്നത്.
എന്നാല്‍ പരിപാടിയില്‍ പങ്കെടുക്കുന്നതിനെതിരെ പോലീസ് മുന്നറിയിപ്പ് നല്കി. പരിപാടി നടത്താൻ വ്യക്തിയോ സംഘടനയോ രാഷ്ട്രീയ പാർട്ടിയോ അനുമതി തേടി അപേക്ഷ സമർപ്പിച്ചിട്ടില്ലെന്നും വേദി ഉപയോഗിക്കുന്നതിന് അനുമതി നല്‍കിയിട്ടില്ലെന്നും പോലീസ് പറഞ്ഞു. മനുഷ്യച്ചങ്ങലയുമായി ബന്ധപ്പെട്ട സന്ദേശങ്ങൾ പങ്കിടരുതെന്നും ടൗൺ ഹാളിന് സമീപം ഒത്തുകൂടരുതെന്നും പോലീസ് പൊതുജനങ്ങളോട് അഭ്യർഥിച്ചു. കന്നട ഭാഷയിലുള്ളതാണ് പോസ്റ്റര്‍.
പാറ്റകളുടെ ശക്തി ഓണ്‍ലൈനില്‍ മാത്രമല്ലെന്നും തെരുവുകളിലുമുണ്ടെന്നും പോസ്റ്ററില്‍ പറയുന്നു. തൊഴിലില്ലാത്ത യുവാക്കളെ പാറ്റകളോടു താരതമ്യപ്പെടുത്തിയ ചീഫ് ജസ്റ്റീസിന്റെ പരാമർശത്തെ പരിഹസിക്കാൻ തുടങ്ങിയ ‘കോക്രോച്ച് ജനതാ പാർട്ടി’ (സിജെപി) ഡിജിറ്റൽ വിപ്ലവമായി മാറിയിരുന്നു. അഞ്ച് ദിവസംകൊണ്ട് ഇൻസ്റ്റഗ്രമിൽ 1.85 കോടി ഫോളോവർമാരെ നേടി ബിജെപിയുടേയും കോൺഗ്രസിന്റെയും ഔദ്യോഗിക പേജുകളെ സിജെപി മറികടന്നു. പുണെ സ്വദേശി അഭിജീത് ദീപ്കെ(30)യാണ് എക്സിൽ ‘കോക്രോച്ച് ജനതാ പാർട്ടി’ പേജ് തുടങ്ങിയത്.