ന്യൂഡൽഹി: പശ്ചിമ ബംഗാളിൽ സ്കൂളുകളിലും മദ്രസകളിലും 'വന്ദേമാതരം' ആലപിക്കുന്നത് നിർബന്ധമാക്കിയ മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ ഉത്തരവിനെച്ചൊല്ലി വൻ രാഷ്ട്രീയ വിവാദം. ഉത്തരവ് ഉടനടി പിൻവലിക്കണമെന്നും മുസ്ലിം വിദ്യാർത്ഥികൾക്ക് ഇതിൽ നിന്ന് ഇളവ് നൽകണമെന്നും ഓൾ ഇന്ത്യ മുസ്ലിം പേഴ്സണൽ ലോ ബോർഡ് ആവശ്യപ്പെട്ടു. മതവിശ്വാസങ്ങൾക്ക് വിരുദ്ധമായ കാര്യങ്ങൾ നിർബന്ധിക്കുന്നത് ഭരണഘടനാപരമായ മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് ബോർഡ് വക്താവ് ഡോ. എസ്ക്യുആർ. ഇല്യാസ് വ്യക്തമാക്കി.
എന്നാൽ, തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് സുവേന്ദു അധികാരി കടുത്ത ഭാഷയിൽ പ്രതികരിച്ചു. "ഈ രാജ്യത്ത് ജീവിക്കണമെങ്കിൽ വന്ദേമാതരവും ജനഗണമനയും പാടണം. എല്ലാ സ്കൂളുകളിലും ഇത് നിർബന്ധമാണ്. ഇത് ഭാരതീയ സംസ്കാരമാണ്, സനാതന സംസ്കാരമാണ്. ഈ രാജ്യം മറ്റാരുടെയും കൈകളിലേക്ക് പോകാൻ അനുവദിക്കില്ല," എന്ന് അദ്ദേഹം പ്രഖ്യാപിച്ചു. വന്ദേമാതരം ഒരു പ്രത്യേക മതത്തിന്റേതല്ലെന്നും രാജ്യത്തിന്റേതാണെന്നും കേന്ദ്രമന്ത്രി കിരൺ റിജിജുവും വ്യക്തമാക്കി.
ദേശീയഗാനത്തിന് മുൻപായി വന്ദേമാതരത്തിന്റെ എല്ലാ വരികളും ആലപിക്കണമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പുതിയ നിർദേശത്തെ ശശി തരൂർ എംപി ചോദ്യം ചെയ്തതും ഇതിനിടെ വലിയ ചർച്ചയായിട്ടുണ്ട്. ഔദ്യോഗിക ചടങ്ങുകളിൽ വന്ദേമാതരത്തിന്റെ മുഴുവൻ വരികളും നിർബന്ധമാക്കുന്നത് അനാവശ്യ ഭാരമാണെന്ന് തരൂർ പറഞ്ഞു.
ഇതിനെതിരെ കോൺഗ്രസ് മുസ്ലിം ലീഗിന്റെയും ജമാഅത്തെ ഇസ്ലാമിയുടെയും നിലപാടാണ് സ്വീകരിക്കുന്നതെന്ന് ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖർ കുറ്റപ്പെടുത്തി. 1950-ൽ ഭരണഘടനാ നിർമാണ സഭ വന്ദേമാതരത്തെ ദേശീയ ഗീതമായി അംഗീകരിച്ചതാണെങ്കിലും, പുതിയ ഉത്തരവുകളോടെ വിഷയം വീണ്ടും ദേശീയ തലത്തിൽ വൻ വിവാദമായി മാറിയിരിക്കുകയാണ്.
Tags : West Bengal Suvendu Adhikari Vande Mataram Latest News