ന്യൂഡൽഹി: ദേശീയതലസ്ഥാന പ്രദേശത്ത് (എൻസിആർ) വായുനിലവാരം ദിനംപ്രതി രൂക്ഷമാകുന്നതിനിടെ ഈ വിഷയം ചർച്ച ചെയ്യാതെ ലോക്സഭ.
റൂൾ 193 അനുസരിച്ച് അടിയന്തരപ്രാധാന്യമുള്ള വിഷയമായി വായുമലിനീകരണം ഇന്നലെ ചർച്ച ചെയ്യാനായി ലിസ്റ്റ് ചെയ്യപ്പെട്ടിരുന്നെങ്കിലും വിബി-ജി റാംജി ബില്ലിന്റെ പാസാക്കലും അതിനോടനുബന്ധിച്ചുള്ള പ്രതിപക്ഷ പ്രതിഷേധങ്ങൾക്കുമിടയിൽ ഉച്ചയോടെ സഭ പിരിഞ്ഞതാണു മലിനീകരണം ചർച്ചാവിഷയമാകാതെ പോയതിന്റെ കാരണം.
കോണ്ഗ്രസ് എംപി പ്രിയങ്ക ഗാന്ധി, ഡിഎംകെ എംപി കനിമൊഴി, ബിജെപി എംപി ബാൻസുരി സ്വരാജ് എന്നിവരെയായിരുന്നു വിഷയത്തിൽ സംസാരിക്കാനായി ലിസ്റ്റ് ചെയ്തിരുന്നത്.
വൈകുന്നേരത്തോടെ പരിസ്ഥിതിമന്ത്രി ഭൂപേന്ദർ യാദവ് സഭയിൽ എംപിമാരുടെ ആശങ്കകൾക്കും ചോദ്യങ്ങൾക്കും നിർദേശങ്ങൾക്കും മറുപടി നൽകുമെന്നും പ്രതീക്ഷിച്ചിരുന്നു.