കോൽക്കത്ത: വോട്ടെണ്ണൽ നടപടികൾ ആരംഭിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥരുടെ വിവരങ്ങൾ പരസ്യമായത് വലിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. ഇത് തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ നഗ്നമായ ലംഘനമാണെന്ന് സുവേന്ദു അധികാരി ആരോപിച്ചു.
വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥരുടെ പേരും മറ്റ് വിവരങ്ങളും മുൻകൂട്ടി പുറത്തുവന്നത് വോട്ടെണ്ണൽ പ്രക്രിയയുടെ സുതാര്യതയെ ബാധിക്കും. ഉദ്യോഗസ്ഥരുടെ വിവരങ്ങൾ രാഷ്ട്രീയ പാർട്ടികൾക്ക് ലഭിക്കുന്നത് അവരെ ഭീഷണിപ്പെടുത്താനോ സ്വാധീനിക്കാനോ ഇടയാക്കുമെന്ന് അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.
വോട്ടെണ്ണൽ ഉദ്യോഗസ്ഥരെ നിശ്ചയിക്കുന്നത് അതീവ രഹസ്യമായിട്ടായിരിക്കണം എന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ കർശന നിർദേശമാണ് ഇവിടെ ലംഘിക്കപ്പെട്ടിരിക്കുന്നത്.
സംഭവത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ അടിയന്തരമായി ഇടപെടണമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും സുവേന്ദു അധികാരി ആവശ്യപ്പെട്ടു.
വോട്ടെണ്ണൽ പ്രക്രിയ നിക്ഷ്പക്ഷമായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ കേന്ദ്ര സേനയുടെ സാന്നിധ്യം ശക്തമാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബംഗാളിലെ രാഷ്ട്രീയ സാഹചര്യം നിലവിൽ അതീവ സങ്കീർണ്ണമായി തുടരുന്നതിനിടെ പുറത്തുവന്ന ഈ ആരോപണം വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.
Tags : Suvendu adhikari Latest News