കോൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിലെ എക്സിറ്റ് പോൾ ഫലങ്ങൾ തള്ളി മുഖ്യമന്ത്രി മമത ബാനർജി. എക്സിറ്റ് പോളുകൾ ബിജെപിയുടെ ഓഫീസിൽ നിന്നാണ് വരുന്നതെന്നും മമത ബാനർജി പറഞ്ഞു.
ടിഎംസി പ്രവർത്തകരുടെ മനോവീര്യം തകർക്കാൻ ലക്ഷ്യമിട്ടുള്ളതാണ് പുറത്തുവന്ന കണക്കുകൾ. 226ൽ അധികം സീറ്റുകൾ നേടി തൃണമൂൽ കോൺഗ്രസ് സംസ്ഥാനത്ത് സർക്കാർ രൂപീകരിക്കുമെന്നും മമത ബാനർജി വ്യക്തമാക്കി.
വീഡിയോ സന്ദേശത്തിലൂടെയാണ് മമത ഇക്കാര്യം അറിയിച്ചത്. ബുധനാഴ്ച വൈകുന്നേരം പുറത്തുവന്ന എക്സിറ്റ് പോളുകളിൽ ഭൂരിഭാഗവും ബിജെപിയും ടിഎംസിയും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം പ്രവചിച്ചതിനിടെയാണ് മമത ബാനർജിയുടെ വീഡിയോ സന്ദേശം.
ബിജെപി അവസാന കളി കളിച്ചു. യഥാർഥ കണക്കുകൾ പുറത്തുവന്നിരുന്നെങ്കിൽ ഓഹരി വിപണികൾ തകരുമായിരുന്നു. ആളുകൾ ഒരുമിച്ച് നിൽക്കണം. എണ്ണുന്നത് സൂക്ഷ്മമായി നിരീക്ഷിക്കണം. രാത്രി മുഴുവൻ ഉണർന്നിരിക്കണം. ആവശ്യമെങ്കിൽ ഇവിഎം സ്ട്രോംഗ് റൂമുകൾക്ക് കാവൽ നിൽക്കുമെന്നും മമത ബാനർജി കൂട്ടിച്ചേർത്തു.
Tags : Mamata Banerjee Exit polls BJP TMC