ഛത്തീസ്ഗഢ്: ഛത്തീസ്ഗഢ് തലസ്ഥാനമായ റായ്പൂരിൽ ഭാര്യയുടെ രണ്ട് സഹോദരിമാരെ യുവാവ് വെടിവെച്ചു കൊലപ്പെടുത്തി. റായ്പൂരിലെ പണ്ട്രി പോലീസ് സ്റ്റേഷൻ പരിധിയിലുള്ള മോവയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ഗീതാഞ്ജലി വർമ്മ (26), ദുർഗേശ്വരി വർമ്മ (24) എന്നിവരാണ് കൊല്ലപ്പെട്ടത്.
ബൗൺസറായി ജോലി ചെയ്യുന്ന ജിതേന്ദ്ര വർമ്മയാണ് കൃത്യം നടത്തിയത്. ഇയാൾ പിന്നീട് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. ജിതേന്ദ്രയും ഭാര്യ ഖിലേശ്വരി വർമ്മയും തമ്മിൽ നിരന്തരം വഴക്കുണ്ടാകുമായിരുന്നു. ചൊവ്വാഴ്ച രാത്രിയുണ്ടായ തർക്കത്തിനൊടുവിൽ ഖിലേശ്വരി കുഞ്ഞുമായി സ്വന്തം വീട്ടിലേക്ക് പോയി.
ഇതിന് പിന്നാലെ ലൈസൻസുള്ള പിസ്റ്റലുമായി ജിതേന്ദ്ര ഭാര്യവീട്ടിലെത്തി. കുഞ്ഞിനെ കാണണമെന്ന് ആവശ്യപ്പെട്ട ഇയാളോട് മടങ്ങിപ്പോകാൻ ഭാര്യയുടെ സഹോദരിമാർ ആവശ്യപ്പെട്ടു. ഇതിൽ പ്രകോപിതനായ ജിതേന്ദ്ര ഇവർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു.
നെറ്റിയിൽ വെടിയേറ്റ ഗീതാഞ്ജലി സംഭവസ്ഥലത്തുതന്നെ മരിച്ചു. പരിക്കേറ്റ ദുർഗേശ്വരി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്തരിച്ചത്. പ്രതിയെ അറസ്റ്റ് ചെയ്തതായും കൊലപാതകത്തിന് ഉപയോഗിച്ച തോക്ക് പിടിച്ചെടുത്തതായും ഡെപ്യൂട്ടി പോലീസ് കമ്മീഷണർ മായങ്ക് ഗുജ്ജർ അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
Tags : Crime News Latest News