സുക്മ: ഛത്തീസ്ഗഡിൽ ക്രൈ സ്തവ പ്രാർഥനക്കൂട്ടായ്മയ് ക്കു നേരേ ആക്രമണം. പാസ്റ്റർക്കും ഇയാളുടെ ഗർഭിണിയായ ഭാര്യക്കുമുൾപ്പെടെ 25ഓളം പേർക്ക് പരിക്കേറ്റു. സുക്മ ജില്ലയിലെ പാലെം ഗ്രാമപഞ്ചായത്തിനു കീഴിലുള്ള സദ്രപാൽ ഗ്രാമത്തിൽ കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരമായിരുന്നു സംഭവം.
പ്രദേശത്തെ പാസ്റ്ററായ ഹംഗാ മാണ്ഡവിയുടെ വീട്ടിൽ നടന്ന പ്രാർഥനക്കൂട്ടായ്മയിലാണ് ആക്രമണമുണ്ടായത്. എഴുപതോളം വിശ്വാസികള്‍ പ്രാർഥനയിൽ പങ്കെടുക്കവേ ഒരു സംഘം ആളുകള്‍ അതിക്രമിച്ചുകയറി വിശ്വാസികളെ ആക്രമിക്കുകയായിരുന്നു. പരിക്കേറ്റവരിൽ അഞ്ചുപേരുടെ നില ഗുരുതരമാണ്. ഇവരെ സുക്മയിലെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ മറ്റുള്ളവരെ ടോംഗ്പാലിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലും പ്രവേശിപ്പിച്ചു.
ആക്രമണത്തിന് സ്വത്തുതർക്കവുമായി ബന്ധമുണ്ടെന്ന തരത്തില്‍ പ്രചാരണം നടത്താന്‍ അക്രമികള്‍ ശ്രമം നടത്തിയെങ്കിലും വിശ്വാസികള്‍ ഇതു നിഷേധിച്ചു. നീതിയുക്തവും സുതാര്യവും സമഗ്രവുമായ അന്വേഷണം നടത്തണമെന്നും ഉത്തരവാദികൾക്കെതിരേ നിയമനടപടി സ്വീകരിക്കണമെന്നും ആക്രമണത്തിനിരയായവരുടെ കുടുംബങ്ങൾ അധികാരികളോട് ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് ഏറെ കർക്കശമായ വ്യവസ്ഥകളോടെ മതപരിവർത്തന നിരോധന നിയമം പ്രാബല്യത്തിലായതിനുശേഷം ക്രൈസ്തവർക്കു നേരേ ആക്രമണം വർധിക്കുന്നതായി പ്രോഗ്രസീവ് ക്രിസ്ത്യൻ അസോസിയേഷൻ കോ-ഓർഡിനേറ്റർ പാസ്റ്റർ സൈമൺ ഡിഗ്ബാൽ ടാൻഡി ആരോപിച്ചു. സാമുദായികസൗഹാർദം തകർക്കുന്ന തരത്തിലുള്ള സംഭവങ്ങൾ ദിനംപ്രതിയെന്നോണം നടക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Tags : Chhattisgarh pregnant woman injured prayer group attack