താനെ: മഹാരാഷ്ട്രയിലെ അംബർനാഥ് നഗരസഭയിൽ കോൺഗ്രസിന് വൻ തിരിച്ചടി. ബിജെപിയുമായി കൈകോർത്തതിന് പാർട്ടി സസ്പെൻഡ് ചെയ്ത 12 കോൺഗ്രസ് കൗൺസിലർമാരും ഔദ്യോഗികമായി ബിജെപിയിൽ ചേർന്നു. ബുധനാഴ്ച രാത്രി ബിജെപി സംസ്ഥാന അധ്യക്ഷൻ രവീന്ദ്ര ചവാനാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
ഡിസംബർ 20ന് നടന്ന തദ്ദേശ തെരഞ്ഞെടുപ്പിന് പിന്നാലെ, ഏറ്റവും വലിയ ഒറ്റകക്ഷിയായ ശിവസേനയെ (ഏക്നാഥ് ഷിൻഡെ വിഭാഗം) ഭരണത്തിൽ നിന്ന് മാറ്റിനിർത്താൻ ബിജെപിയും കോൺഗ്രസും അജിത് പവാറിന്റെ എൻസിപിയും ചേർന്ന് 'അംബർനാഥ് വികാസ് അഘാഡി' രൂപീകരിച്ചിരുന്നു.
60 അംഗ നഗരസഭയിൽ ശിവസേനയ്ക്ക് 27 സീറ്റുകളാണ് ലഭിച്ചത്. എന്നാൽ ബിജെപി (14), കോൺഗ്രസ് (12), എൻസിപി (4), ഒരു സ്വതന്ത്രൻ എന്നിവർ ചേർന്നതോടെ സഖ്യത്തിന് 31 സീറ്റുകളായി. ഇതോടെ ഭരണത്തിലെത്താൻ ആവശ്യമായ ഭൂരിപക്ഷം (30) ഇവർ മറികടന്നു.
ബിജെപിയുമായി ചേർന്ന് സഖ്യമുണ്ടാക്കിയതിൽ പ്രതിഷേധിച്ച് കോൺഗ്രസ് നേതൃത്വം 12 കൗൺസിലർമാരെയും ബ്ലോക്ക് പ്രസിഡന്റിനെയും സസ്പെൻഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇവർ കൂട്ടത്തോടെ ബിജെപിയിൽ ചേർന്നത്.
Tags : Heavy blow Congress Maharashtra councillors BJP Latest News